ഗാസിയാബാദ്: ഡൽഹിക്കുസമീപം ഗാസിയാബാദിൽ ഭാര്യയെ വെടിവച്ചുകൊലപ്പെടുത്തിയശേഷം ജീവനൊടുക്കി 46കാരൻ. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ കുൽദീപ് ത്യാഗിയാണ് ആത്മഹത്യ ചെയ്തത്. തനിക്ക് ക്യാൻസർ ആണെന്നും രോഗമുക്തി ഉറപ്പില്ലാത്തതിനാൽ ചികിത്സയ്ക്കായി പണം ചെലവാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യ. ഇക്കാര്യം വെളിപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇന്നലെ രാവിലെ 11ഓടെ ഇവരുടെ വീട്ടിലായിരുന്നു സംഭവം. ലൈസൻസുള്ള തോക്കാണ് ഉപയോഗിച്ചത്. ഭാര്യ അൻഷു ത്യാഗിയ്ക്കുനേരെ വെടിയുതിർത്ത ശേഷം കുൽദീപ് സ്വയം നിറയൊഴിച്ചു. ഈ സമയം മക്കളും കുൽദീപിന്റെ പിതാവും വീട്ടിലുണ്ടായിരുന്നു. വെടിയൊച്ച കേട്ട് ഇവർ ഓടിയെത്തി. മുറിയിൽ കുൽദീപിന്റെ മൃതദേഹം തറയിലും അൻഷുവിന്റെ മൃതദേഹം കിടക്കയിലുമായിരുന്നു.
ക്യാൻസറിനെ കുറിച്ച് കുടുംബത്തിന് അറിയില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഒരുമിച്ചു ജീവിക്കാൻ പ്രതിജ്ഞയെടുത്തതിനാലാണ് താൻ ഭാര്യയെ കൂടെ കൊണ്ടുപോകുന്നതെന്നും ഇത് തന്റെ മാത്രം തീരുമാനമാണെന്നും കുൽദീപ് കത്തിൽ പറയുന്നു. സംഭവസ്ഥലത്തുനിന്ന് പൊലീസ് തോക്ക് കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |