SignIn
Kerala Kaumudi Online
Saturday, 26 July 2025 10.57 AM IST

വരവിൽകവിഞ്ഞ സ്വത്ത് ; കെ.എം. എബ്രഹാം സി.ബി.ഐ വലയിൽ, അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Increase Font Size Decrease Font Size Print Page

km-abraham

കൊച്ചി: വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.എം.എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐയുടെ കൊച്ചി യൂണിറ്റ് അന്വേഷണം നടത്തും.

പരാതി, പരാതിക്കാരന്റെ മൊഴി, വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ട്, മറ്റ് സുപ്രധാന രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിന് ജസ്റ്റിസ് കെ. ബാബു നിർദ്ദേശം നൽകി. കേസ് ഏറ്റെടുത്ത് സി.ബി.ഐ ഉത്തരവ് പുറപ്പെടുവിക്കണം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 2018ൽ മനുഷ്യാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് വിധി.

വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയതിനാൽ ഇനി അതിന്റെ ആവശ്യമില്ല.കെ.എം.എബ്രഹാമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു വിജിലൻസ് അന്വേഷണമെന്നു സംശയിക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബന്ധപ്പെട്ട മുഴുവൻ രേഖകളും എത്രയും വേഗം സി.ബി.ഐക്ക് വിജിലൻസ് കൈമാറണം.

തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ 2017ലെ ഉത്തരവ് റദ്ദാക്കി.

വിജിലൻസിന്റെ ദ്രുതപരിശോധാ റിപ്പോർട്ട് അതേപടി വിജിലൻസ് കോടതി അംഗീകരിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് അവിടെ നിലവിലുള്ള എല്ലാ നടപടികളും അവസാനിച്ചതായി ഹൈക്കോടതി പ്രഖ്യാപിച്ചു.

ഔദ്യോഗിക പദവി ദുരുപയോഗിച്ച് കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. 2015ൽ ധനകാര്യ അഡി. ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നതടക്കം പരാതികളിലുണ്ട്.

രേഖകൾ ചതിച്ചു

1. ശമ്പളത്തേക്കാൾ തുക എല്ലാ മാസവും ലോൺ അടയ്ക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കാൻ കെ. എം. എബ്രഹാമിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

എട്ടുകോടി വിലവരുന്ന കൊല്ലം കടപ്പാക്കടയിലുള്ള മൂന്നു നില ഷോപ്പിംഗ് കോംപ്ലക്‌സ് സഹോദരന്റെ പേരിലായതിനാലാണ് സ്വത്ത് വിവരത്തിൽ ഉൾപ്പെടുത്താത്തതെന്ന് വിജിലൻസിന് കെ. എം. എബ്രഹാം മൊഴി നൽകിയിരുന്നു. എന്നാൽ ഈ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉടമസ്ഥാവകാശം എബ്രഹാമിന്റെ പേരിലാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊല്ലം കോർപ്പറേഷനിൽ നിന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ ഹാജരാക്കി.

2. സർവീസിൽ പ്രവേശിച്ചതു മുതൽ 33 വർഷത്തിനിടെ, സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം റൂൾ 16 പ്രകാരം വർഷംതോറും ചീഫ് സെക്രട്ടറിക്ക് നൽകുന്ന സ്വത്ത് വിവരത്തിൽ ഭാര്യയുടെയും, മക്കളുടെയും പേരിലുള്ളത് വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി 2015 മേയ് 25ന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ജോമോൻ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കു നൽകിയ വിശദീകരണത്തിൽ, ഭാര്യയ്ക്ക് വിലമതിക്കുന്ന ഒന്നുമില്ലെന്നാണ് അറിയിച്ചത്. വിജിലൻസ് അന്വേഷണത്തിൽ ഭാര്യയുടെ ബാങ്ക് ലോക്കറിൽ 100 പവന്റെ സ്വർണവും ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ വാങ്ങിയതിന്റെ രേഖകളും ബാങ്കിടപാടുകളുടെ തെളിവുകളും കണ്ടെത്തിയതായി ഹർജിയിൽ പറയുന്നു.



`സത്യസന്ധവും പക്ഷപാതരഹിതവുമായ അന്വേഷണം നടക്കുകയെന്നത് പ്രധാനമാണ്. നടപടികൾ സുതാര്യമാകണമെന്ന വിശ്വാസം സമൂഹത്തിനുണ്ടാവണം.'

- ജസ്റ്റിസ് കെ. ബാബു

TAGS: KM ABRAHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.