തൃശൂർ/ മാള: മാളയിൽ പിഞ്ചുബാലനെ കുളത്തിൽ ചവിട്ടി താഴ്ത്തി ക്രൂരമായി കൊലപ്പെടുത്തിയ നടുക്കത്തിലാണ് നാട്. വീടിന് ഏതാനും മീറ്ററുകൾക്കകലെയുള്ള 19 വയസുകാരൻ ലൈംഗിക വൈകൃതത്തിന് വിസമ്മതിച്ച ആറുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയത്. തുടക്കത്തിൽ കുളത്തിൽ മുങ്ങിമരിച്ചതെന്ന് കരുതിയിരുന്നതെങ്കിലും പിന്നീടാണ് നടുക്കുന്ന വിവരം നാടറിഞ്ഞത്.
കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെയാണ് അവരുടെ ഇടയിൽ നിന്ന് അയൽവാസി കൂടിയായ യുവാവ് താണിശേരി മഞ്ഞളി വീട്ടിൽ അജീഷിന്റെ മകൻ ആബേലിനെ ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയത്. പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചപ്പോൾ കുതറി ശബദ്മുണ്ടാക്കിയതോടെ ബലമായി വായ പൊത്തിപ്പിടിച്ചു. ഇതോടെ താൻ വലയിലാകുമെന്ന് ഭയന്നതോടെ തൊട്ടടുത്ത കുളത്തിലേക്ക് കൊണ്ടുപോയി തള്ളിയിടുകയായിരുന്നു.
പ്രാണനായി കൈകൾ പൊക്കി, ചവിട്ടി താഴ്ത്തി
വായ പൊത്തിപ്പിടിച്ച് കുളത്തിലേക്ക് തള്ളിയിട്ട കുട്ടി കൈകാലിട്ടടിച്ച് പ്രാണനായി ഉയർന്നുവന്നതോടെ മരിച്ചിട്ടില്ലെന്ന് കരുതിയ പ്രതി വീണ്ടും കുളത്തിൽ ചവിട്ടി താഴ്ത്തി. 19 വയസുള്ള യുവാവാണ് ഈ കൊടുംക്രൂരത നടത്തിയത്. ആബേലിന്റെ വീടിന്റെ മുന്നൂറ് മീറ്റർ അകലെയാണ് പ്രതിയായ ജോജോയുടെ വീട്. പ്രതിയെ കുട്ടിക്ക് പരിചയമുള്ളതിനാലാണ് വിളിച്ചപ്പോൾ പോയതെന്ന് കരുതുന്നു. കൃത്യം നിർവഹിച്ച ശേഷം കുറച്ച് അപ്പുറത്തുള്ള ഒരു ജാതി മരത്തിൽ കയറി ഇരിക്കുകയായിരുന്നു പ്രതി. ഇതിനിടയിൽ എന്താണ് ഇവിടെയിരിക്കുന്നതെന്ന് നാട്ടുകാർ ചോദിച്ചപ്പോൾ പ്രതിയും അവരോടൊപ്പം കാണാതായ കുട്ടിക്കായി അന്വേഷണത്തിനിറങ്ങി.
നരാധമനെതിരെ ജനരോഷം
പ്രതി ജോജിയെ തെളിവെടുപ്പിനായി കൊണ്ടുവന്നതോടെ നിയന്ത്രണം വിട്ട നാട്ടുകാർ അലറി വിളിച്ചു. അവനെ കൊല്ലെടാ... ഞങ്ങൾക്ക് വിട്ടു താ...നിയമം ഞങ്ങൾ നടപ്പിലാക്കാം. ഇവനെയൊന്നും വെച്ചേക്കരുത്. പ്രതിക്കെതിരെ പലരും പാഞ്ഞടുത്തു. ആ വാക്കുകളിൽ നാടിന്റെ പ്രതിഷേധമുണ്ടായിരുന്നു.
സ്ത്രീകളടക്കമുള്ളവർ ആക്രോശിച്ചെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു പ്രതിയുമായി പൊലീസ് സംഘം കൊലപാതകം നടന്ന ജാതി തോട്ടത്തിനോട് ചേർന്ന കുളക്കരയിലേക്കെത്തിയത്. നാട്ടുകാരുടെ വലിയസംഘം അവിടെയുണ്ടായിരുന്നു. ഇവരെ കണ്ടിട്ടും പ്രതി ജോജോയ്ക്ക് യാതൊരു കൂസലുമുണ്ടായില്ല. കൂട്ടുകാരോടൊത്ത് കളിച്ചുല്ലസിക്കുന്നതിനിടെയായിരുന്നു ആറു വയസുകാരനെ കാണാതായത്. തങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതി വിട പറഞ്ഞതിന്റെ തേങ്ങലിലാണ് പ്രിയ കൂട്ടുകാർ.
ആബേലിന് നാടിന്റെ കണ്ണീരിൽ
കുതിർന്ന യാത്രാമൊഴി
മാള : ആബേലിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇന്നലെ വൈകിട്ട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷമാണ് മൃതദേഹം കുഴൂരിലെ മഞ്ഞളിയിലെ വീട്ടിലെത്തിച്ചത്. അതുവരെയും ഉയർന്നിരുന്ന തേങ്ങലുകൾ അലമുറയായി. പൊന്നുമോനെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ മാതാപിതാക്കളായ അജീഷും നീതുവും കരഞ്ഞുതളർന്നു. വിദേശത്തായിരുന്ന അജീഷ് ഇന്നലെ രാവിലെയാണ് നാട്ടിലെത്തിയത്. കഴിഞ്ഞദിവസം വരെ വീഡിയോകാളിലൂടെ മകന്റെ കളി ചിരിയും പിണക്കങ്ങളും ആവശ്യങ്ങളും കണ്ട അജീഷ് മകന്റെ ചേതനയറ്റ മുഖം കണ്ട് കരഞ്ഞുതളർന്നു. ആ പിഞ്ചു ബാലന്റെ മുഖം നോക്കി കരച്ചിലടക്കാൻ സാധിക്കാതെ നാട്ടുകാർ വിതുമ്പി. ബെന്നി ബഹ്നാൻ എം.പി, മറ്റ് ജനപ്രതിനിധികളടക്കം നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. രാത്രിയോടെ നാടിന്റെ കണ്ണിലുണ്ണിയായ ആബേലിന്റെ മൃതദേഹം തെക്കൻ താണിശ്ശേരി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. സഹോദരങ്ങൾ : ആഷ്വിൻ, ആരോൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |