തൃശൂർ: വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം. മണിയൻകിണർ സ്വദേശി രാജു (50), ജോണി (57) എന്നിവരാണ് മരിച്ചത്. ഇരുവരും ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. പാലക്കാട് നിന്ന് കളളുമായി വന്ന വാഹനമാണ് ഇടിച്ചത്. ഡ്രൈവർ മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാജുവിനെയും ജോണിയെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ടെടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നാലുവയസുകാരിയും മരിച്ചിരുന്നു. മലപ്പുറം എടപ്പാളിലായിരുന്നു സംഭവം. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിന്നിലേക്ക് എടുത്തപ്പോൾ അബദ്ധത്തിൽ കുഞ്ഞിന്റെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബിറിന്റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കും വീടിന്റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു. മുറ്റത്ത് നിന്ന സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. ഇവർ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഓട്ടോമാറ്റിക് കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ രണ്ട് സ്ത്രീകളാണ് ഉണ്ടായിരുന്നത്. കാർ പിന്നോട്ട് എടുക്കുന്നതിനിടയിൽ വേഗത്തിൽ പിന്നോട്ട് വന്ന് മുറ്റത്ത് നിൽക്കുകയായിരുന്നവരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കാർ വേഗത്തിൽ വന്നതിനാൽ ഇവർക്ക് മാറാനായില്ല. നാലു വയസുകാരിയുടെ ദേഹത്ത് കാർ കയറുകയായിരുന്നു. സമീപത്ത് നിൽക്കുകയായിരുന്ന സ്ത്രീയെയും കാറിടിച്ചു. അപകടം നടന്ന ഉടനെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |