കാസർകോട്:വിഷുക്കാലത്ത് നിത്യോപയോഗ സാധനങ്ങൾ സർക്കാർ നിശ്ചയിച്ച സബ്‌സിഡി സാധനങ്ങളുടെ ലിസ്റ്റിൽ വെല്ലം (ശർക്കര) ഉൾപ്പെട്ടില്ല. സർക്കാർ സബ്‌സിഡി നൽകാത്തതിനാൽ കൺസ്യുമർ ഫെഡ് വിഷുചന്തകളിലും പൊതുവിപണിയിലെ നിരക്കിൽ തന്നെയാണ് ഇവയുടെ വില്പന.വിഷു വിഭവങ്ങൾ ഒരുക്കുന്നതിൽ ഏറ്റവും പ്രധാനമായ ഘടകമാണ് വെല്ലം. അപ്പവും പായസവുമടക്കമുള്ള വിഭവങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതായിട്ടും ഇത് സബ്സിഡി നിരക്കിൽ നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.
സബ് സിഡി ഇല്ലെന്ന് മാത്രമല്ല, കൺസ്യുമർഫെഡ് ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ വെല്ലത്തിന്റെ സ്റ്റോക്കും കുറവാണെന്നാണ് വിവരം. ഏഴ് ത്രിവേണി സൂപ്പർ മാർക്കറ്റുകളുള്ള കാസർകോട് ജില്ലയിൽ വിതരണം ചെയ്യാൻ ഒന്നര ക്വിന്റൽ വെല്ലം മാത്രമാണ് ആകെ എത്തിയത്. കാഞ്ഞങ്ങാട് ഉദ്‌ഘാടനം ചെയ്ത വിഷുച്ചന്തയിലാണ് ഇത് വച്ചിട്ടുള്ളത്.
ആവശ്യസാധനങ്ങൾ ഇല്ലാതെ ത്രിവേണിയുടെ വിഷു ചന്തയും പ്രഹസനമായെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വിഷുക്കാലത്ത് കൺസ്യുമർ ഫെഡ് മാത്രമാണ് ചന്തകൾ തുടങ്ങിയത്. ഓപ്പൺ മാർക്കറ്റിൽ നിന്ന് വാങ്ങിയാണ് വെല്ലം ഉൾപ്പെടെയുള്ള സാധനങ്ങൾ ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ നിന്ന് വിൽക്കുന്നത്. സപ്ലൈകോ മാർക്കറ്റുകളിലേതു പോലെ സർക്കാർ നിശ്ചയിച്ച 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ ത്രിവേണി സൂപ്പർ മാർക്കറ്റ് വിഷുച്ചന്ത വഴിയും വിതരണം ചെയ്യുന്നത്. ഈ മാസം 21 വരെയാണ് വിഷുച്ചന്ത.
നടക്കാവ്, ഭീമനടി ത്രിവേണി സൂപ്പർ മാർക്കറ്റുകൾക്ക് പൂട്ട് വീഴും
കൺസ്യുമർഫെഡ് കൊട്ടിഘോഷിച്ച് തുടങ്ങിയ നടക്കാവ്, ഭീമനടി ത്രിവേണി സൂപ്പർ മാർക്കറ്റുകൾക്ക് വിഷു കഴിഞ്ഞ ഉടൻ പൂട്ട് വീഴും.വലിയ നഷ്ടമാണ് ഇവ വരുത്തിവെക്കുന്നത് . കാഞ്ഞങ്ങാട്, ബന്തടുക്ക, മുള്ളേരിയ, ഭീമനടി, നടക്കാവ്, ഉപ്പള, മാലക്കല്ല് എന്നീ ഏഴ് സ്ഥലങ്ങളിലാണ് ത്രിവേണി സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയത്. തിരക്കുള്ള സമയത്ത് പോലും കൂടുതൽ ജീവനക്കാരെ വെക്കാത്തതാണ് ഇവിടങ്ങളിലെ നഷ്ടത്തിന് കാരണമെന്നും ആക്ഷേപമുണ്ട്. ജനങ്ങൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ഇടങ്ങളായതും നഷ്ടം വർദ്ധിപ്പിച്ചു.
ഇത്തവണ വിഷുച്ചന്തകൾ കൺസ്യൂമർഫെഡ് മാത്രമാണ് തുടങ്ങിയത്. സബ്‌സിഡി നിരക്കിൽ നൽകുന്ന 13 ഇനങ്ങളും സൂപ്പർ മാർക്കറ്റുകളിൽ നിന്ന് വിതരണം ചെയ്യുന്നുണ്ട്.എല്ലാ മാർക്കറ്റിലും വെല്ലം സ്റ്റോക്കുണ്ട്. നടക്കാവ്, ഭീമനടി മാർക്കറ്റുകൾ വലിയ നഷ്ടത്തിൽ ആയത് കൊണ്ടാണ് പൂട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |