ന്യൂഡൽഹി: ദുപ്പട്ട ഉപയോഗിച്ച് ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനുശേഷം കാമുകന്റെ സഹായത്തോടെ മൃതദേഹം ഉപേക്ഷിച്ച് യുവതി. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. രവീണ (32), കാമുകൻ സുരേഷ് എന്നിവർ ചേർന്ന് പ്രവീൺ (35) എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്.
ഒന്നരവർഷം മുൻപ് രവീണയും സുരേഷും ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ഒരുമിച്ച് വീഡിയോയകൾ നിർമിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാൻ തുടങ്ങി. ഡാൻസ് റീലുകളും ഷോർട്ട് വീഡിയോകളുമാണ് രവീണ പങ്കുവച്ചിരുന്നത്. 34,000 ഫോളോവേഴ്‌സും രവീണക്കുണ്ടായിരുന്നു. രവീണ സുരേഷുമൊത്ത് വീഡിയോകൾ ചെയ്യുന്നത് പ്രവീണും കുടുംബവും എതിർത്തിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും വഴക്കിടാറുമുണ്ടായിരുന്നു.
കഴിഞ്ഞ മാർച്ച് 25ന് വീട്ടിലെത്തിയ പ്രവീൺ ഭാര്യയെയും സുരേഷിനെയും അനുചിതമായ സാഹചര്യത്തിൽ കണ്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. രവീണയ്ക്കൊപ്പം സുരേഷിനെ കണ്ടതോടെ പ്രവീൺ ഭാര്യയുമായി വഴക്കിട്ടു. തുടർന്ന് രവീണ ദുപ്പട്ട ഉപയോഗിച്ച് ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം പുലർച്ചെ 2.30ഓടെ സുരേഷും രവീണയും ചേർന്ന് പ്രവീണിന്റെ മൃതദേഹം മാലിന്യത്തിൽ തള്ളി. പ്രവീണിനെക്കുറിച്ച് വീട്ടുകാർ ചോദിച്ചപ്പോൾ തനിക്കറിയില്ലെന്നായിരുന്നു രവീണ പറഞ്ഞിരുന്നത്. മാർച്ച് 28ന് പ്രവീണിന്റെ അഴുകിയ നിലയിലുള്ള മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു.
ഇരുവരും ചേർന്ന് പ്രവീണിന്റെ മൃതദേഹം ബൈക്കിൽ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സംഭവത്തിൽ രവീണയും സുരേഷും അറസ്റ്റിലായി. പ്രവീണിനും രവീണയും ആറുവയസുള്ള മകനുണ്ട്. കുഞ്ഞ് മുത്തശ്ശന്റെ സംരക്ഷണയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |