തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കൈരളി നഗറിൽ ആണ് ഇത്തവണ വാവാ സുരേഷും സ്‌നേക്ക് മാസ്റ്ററിന്റെ സംഘവും എത്തിയത്. രാവിലെ വീട്ടുടമ വീടിന് പുറകിലുള്ള ചെടികൾക്ക് വെള്ളം നനയ്ക്കുകയായിരുന്നു. ഇതിനിടെ നനച്ച് കൊണ്ടിരുന്ന ചെടിയുടെ അടിയിൽ നിന്ന് ഒരു അണലി (ചേനത്തണ്ടൻ) എടുത്ത് ചാടി. വീട്ടുടമ ഒന്ന് പേടിച്ചു, പിന്നാലെ അപകടകാരിയായ അണലി തൊട്ടടുത്ത് കിടന്ന തോണ്ടുകൾക്ക് അടിയിലേക്ക് കയറി. ഉടൻതന്നെ വീട്ടുകാർ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ വാവാ സുരേഷ് തെരച്ചിലിനൊടുവിൽ അണലിയെ കണ്ടെത്തി. അണലിയുടെ വിഷം വളരെയേറെ ശക്തിയേറിയതാണ്. ഒറ്റക്കടിയിൽ തന്നെ രണ്ട് മനുഷ്യരെ കൊല്ലാനുള്ള വിഷമാണ് ഇവ കുത്തിവയ്ക്കുന്നത്. അതുപോലെ തന്നെ ഇവയ്ക്ക് വളരെ വേഗത്തിൽ ചാടി കടിക്കുവാൻ ഉള്ള കഴിവും ഉണ്ട്. അണലിയുടെ വെനം മനുഷ്യന്റെ ശരീരത്തിലെ രക്തപര്യായന വ്യവസ്ഥയെ ആണ് ബാധിക്കുന്നത്. ഇതിനെ 'ഹീമോടോക്സിക്' എന്നാണ് പറയുന്നത്.
അണലിയുടെ കടിയേറ്റ ഭാഗത്ത് വേദനയും, വീക്കവും ഉണ്ടാകും. ഇവയുടെ വെനം രക്തത്തിൽ പെട്ടെന്ന് വ്യാപിക്കുന്നതിനാൽ ശ്വേത രക്താണുക്കൾ നശിച്ചു പോകുകയും രക്ത സഞ്ചാരം കുറയുകയും ചെയ്യുന്നു. ഇതുമൂലം വയറ് വേദന, ശ്വാസതടസം, ബോധക്ഷയം, രോമകൂപത്തിലൂടെ രക്തം പൊടിയുക മുതലായവ സംഭവിക്കും. ഇവയുടെ വെനം വൃക്കയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. അതിനാൽ ഇവയുടെ കടിയേറ്റാൽ ഉടൻ തന്നെ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അല്ലെങ്കിൽ മരണം സംഭവിക്കും. ചൂടുകാലത്ത് വെള്ളം തേടി ഇവ വരാറുണ്ട്. അതിനാൽ തന്നെ കേരളത്തിൽ ചൂട് കനത്തതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. അണലികളുടെ പ്രസവ കാലമാണ് ഇപ്പോഴെന്നും വാവാ സുരേഷ് വെളിപ്പെടുത്തി. കാണുക അപകടകാരിയായ അണലിയെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |