തിരുവനന്തപുരം: ആശമാരുടെ വിരമിക്കൽ പ്രായം 62 ആക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു . 2023 മാർച്ച് 2ൽ ഇറക്കിയ ഉത്തരവാണ് മരവിപ്പിച്ചത്. മാർച്ച് 19ന് ആശമാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സേവന കാലാവധി അവസാനിപ്പിക്കുന്നതിന് നിഷ്കർഷിച്ചിരുന്ന '62 വയസ് പൂർത്തിയാകുമ്പോൾ' എന്ന നിബന്ധന മരവിപ്പിക്കുന്നതെന്ന് ആരോഗ്യവകുപ്പിന്റെഉത്തരവിൽ പറയുന്നു.
ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം അഞ്ചുലക്ഷമാക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ല. പ്രശ്നങ്ങൾ മൂന്നുമാസം കൊണ്ട് പഠിക്കാൻ കമ്മിറ്റി രൂപീകരിക്കുന്നതിലും നടപടി ഉണ്ടായില്ല. ഇത് നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന് ആശാ വർക്കർമാർ അറിയിച്ചു. രണ്ടു മാസത്തിലേറെയായി നടത്തി വരുന്ന സമരത്തിന്റെ വിജയമാണെന്ന് വിരമിക്കൽ പ്രായം മരവിപ്പിച്ചതെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ പറഞ്ഞു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇതോടൊപ്പം പഴയ ഉത്തരവ് പൂർണമായി പിൻവലിച്ച് വിരമിക്കൽ പ്രായം 65 വയസായി നിശ്ചയിക്കുന്ന ഉത്തരവ് ഇറക്കണം.
എം.എൽ.മാരായ കെ.കെ രമ, പി.സി വിഷ്ണുനാഥ് എന്നിവർ സമരവേദിയിലെത്തി. ഇന്ന് സമരം 70-ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. നിലവിൽ മൂന്നുപേരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. സമരത്തിന്റെ നാലാം ഘട്ടത്തിന്റെ ചർച്ച നാളെ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |