തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഒ.എൻ.വി പുരസ്കാരം പ്രൊഫ. എം.കെ.സാനുവിന് നാളെ നൽകും. വൈകിട്ട് 5ന് കൊച്ചി കാരയ്ക്കാമുറിയിലെ വസതിയിലെത്തി മന്ത്റി പി.രാജീവ് പുരസ്കാരം സമർപ്പിക്കും. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സിൻഡിക്കേറ്റംഗങ്ങളായ ജി.മുരളീധരൻ, എസ്.നസീബ്, ഷിജുഖാൻ.ജെ.എസ്, ആർ.രാജേഷ്, ടി.ആർ.മനോജ്, രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാർ എന്നിവർ പങ്കെടുക്കും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയത്തിലുള്ളവ ഉൾപ്പെടെ സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകാനുള്ള എൻ.സി.ഇ.ആർ.ടി തീരുമാനങ്ങൾക്കെതിരെ മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു. തീരുമാനം തിരുത്താനുള്ള നിർദ്ദേശങ്ങൾ നൽകണമെന്ന് കത്തിൽ വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.പാഠപുസ്തകങ്ങൾക്ക് പേരിടൽ കേവലം ഒരു സൗന്ദര്യാത്മക തീരുമാനമല്ല. ഒരു ഭാഷാ പാരമ്പര്യത്തിൽ നിന്നുള്ള പേരുകൾ അടിച്ചേൽപ്പിക്കുന്നത് ബഹുഭാഷയെ ആഘോഷിക്കുന്ന രാജ്യത്ത് ശരിയായ നടപടിയല്ല.കേരളം എൻ.സി.ഇ.ആർ.ടിയുടെ ഈ ഏകപക്ഷീയമായ തീരുമാനത്തെ ഫെഡറൽ തത്വങ്ങളുടെയും വിദ്യാഭ്യാസത്തിലെ സഹകരണ മനോഭാവത്തിന്റെയും ലംഘനമായാണ് കണക്കാക്കുന്നത്.അടുത്ത മാസം നടക്കുന്ന എൻ.സി.ഇ.ആർ.ടിയുടെ ദേശീയ യോഗത്തിൽ കേരളത്തിന്റെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഒന്നാം ക്ലാസുകാരുടെ ഡയറിക്കുറിപ്പുകൾ പുസ്തകമാക്കുന്നു
തിരുവനന്തപുരം: ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകൾ പുസ്തകരൂപത്തിലാക്കുന്നു.മന്ത്രി വി.ശിവൻകുട്ടിയാണ് ഡയറിക്കുറിപ്പുകൾ സമാഹരിച്ച് എഡിറ്റ് ചെയ്തത്.കുരുന്നെഴുത്തുകൾ എന്ന പുസ്തകത്തിൽ കുഞ്ഞുങ്ങളുടെ ഡയറിക്കുറിപ്പുകൾക്കൊപ്പം രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രതികരണങ്ങളുമുണ്ട്. ഒന്നാം ക്ലാസിൽ നടക്കുന്ന ഭാഷാ പഠന പ്രവർത്തനങ്ങളെ അംഗീകരിക്കുവാനും സ്വതന്ത്രമായി എഴുത്തു തുടങ്ങിയ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമാണ് പുസ്തകം പുറത്തിറക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.പുസ്തകത്തിൽ മുഖ്യമന്ത്രിയുടെ സന്ദേശമുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്.പുസ്തകത്തിന്റെ പ്രകാശനം 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.വിദ്യാകിരണം മിഷനാണ് പുസ്തകം പുറത്തിറക്കുന്നത്.
പോളി പരീക്ഷയും നടത്താൻ അനുമതി
തിരുവനന്തപുരം:എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ നടത്തുന്ന ദിവസങ്ങളിൽ പോളിടെക്നിക്ക് ഡിപ്ലോമ പരീക്ഷ നടത്താൻ അനുമതി നൽകി സർക്കാർ.113 കേന്ദ്രങ്ങളിലാണ് ഡിപ്ലോമ പരീക്ഷ നടത്തുന്നത്. ഇതിൽ 14 സ്ഥാപനങ്ങളിലാണ് എൻട്രൻസ് പരീക്ഷയുള്ളത്.ഡിപ്ലോമ പരീക്ഷ രാവിലെ 9.30ന് തുടങ്ങി 12.30ന് അവസാനിക്കും.ഉച്ചയ്ക്ക് 1.30മുതൽ 4.30 വരെയുള്ള സപ്ലിമെന്ററി പരീക്ഷയ്ക്ക് കുട്ടികളുടെ എണ്ണം കുറവാണ്. ഡിപ്ലോമ പരീക്ഷ മാറ്റിവച്ചാൽ അടുത്ത അക്കാഡമിക് വർഷത്തെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് സാങ്കേതിക പരീക്ഷാ കൺട്രോളർ സർക്കാരിനെ അറിയിച്ചു.എൻട്രൻസ് പരീക്ഷയ്ക്കു വേണ്ട ഇൻവിജിലേറ്റർമാരെയും ക്ലാസ് മുറികളും ഉറപ്പാക്കണമെന്നുമുള്ള വ്യവസ്ഥയോടെ എൻട്രൻസ് പരീക്ഷയ്ക്ക് സമാന്തരമായി ഡിപ്ലോമ പരീക്ഷയും നടത്താമെന്നാണ് ഉത്തരവ്.
ഹയർ സെക്കൻഡറി ഓൺലൈൻ ട്രാൻസ്ഫർ: 21 വരെ തിരുത്താം
തിരുവനന്തപുരം:സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകരുടെ 2025-26 വർഷത്തേക്കുള്ള ഓൺലൈൻ ജനറൽ ട്രാൻസ്ഫറിനു മുന്നോടിയായി അദ്ധ്യാപകർക്ക് അവരുടെ പ്രൊഫൈൽ വിവരങ്ങൾ നൽകാനും നൽകിയ വിവരങ്ങൾ 21 ഉച്ചയ്ക്ക് 2 വരെ അവസരം ഉണ്ടായിരിക്കും. 21 നകം പ്രിൻസിപ്പൽമാർ ഈ വിവരങ്ങൾ പരിശോധിച്ച് സ്കൂളുകളിൽ നിന്നുള്ള കൃത്യമായ ഒഴിവ് റിപ്പോർട്ട് ചെയ്യണം.സ്കൂളിലെ എല്ലാ അദ്ധ്യാപകരുടേയും പ്രൊഫൈൽ കൃത്യമായി അപ്ഡേറ്റ് ചെയ്തെന്നും വെരിഫൈ ചെയ്തെന്നും പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. ഈ വർഷം ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന ഉത്തരവാദിത്വം പ്രിൻസിപ്പൽമാർക്കായതിനാൽ തെറ്റായ വിവരങ്ങൾ നൽകുന്നത് ട്രാൻസ്ഫർ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.സ്റ്റാഫ് ഫിക്സേഷന് ശേഷം കൃത്യമായ സ്കൂളുകൾ കണ്ടെത്താൻ പറ്റാത്ത അദ്ധ്യാപകർ,പ്രിൻസിപ്പൽ ട്രാൻസ്ഫർ വഴി അധികമായി നിൽക്കുന്ന അദ്ധ്യാപകർ തുടങ്ങിയവരുൾപ്പെടെ ട്രാൻസ്ഫർ പോർട്ടലിൽ ഉൾപ്പെടുത്താനുള്ള സാങ്കേതിക നടപടിക്രമങ്ങളും പോർട്ടലിൽ പുതുതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സർക്കുലറുകൾ, വീഡിയോ ട്യൂട്ടോറിയലുകൾ, സ്ഥിരമായി ഉന്നയിക്കുന്ന സംശയങ്ങളും മറുപടികളും തുടങ്ങിയവ www.dhsetransfer.kerala.gov.inൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |