കോഴിക്കോട്: വെെകിട്ട് ആറു മണികഴിഞ്ഞാൽ തുടങ്ങും കോഴിക്കോട്ടു നിന്ന് വടക്കോട്ടുള്ള ട്രെയിൻ യാത്രാ ദുരിതം. വെെകിട്ട് 6.15ന് കോയമ്പത്തൂർ- കണ്ണൂർ എക്സ്‌പ്രസ് പോയിക്കഴിഞ്ഞാൽ അടുത്ത ട്രെയിനിന് നാല് മണിക്കൂർ കാത്തിരിക്കണം. റോഡ് മാർഗമുള്ള യാത്രയാണെങ്കിൽ ദേശീയപാത വികസനം നടക്കുന്നതിനാൽ നിർമാണ പ്രവൃത്തികൾ നടക്കുന്നയിടങ്ങളിലൂടെ ഇഴഞ്ഞിഴഞ്ഞ് മണിക്കൂറുകൾ എടുക്കും ലക്ഷ്യസ്ഥാനത്തെത്താൻ. ഏറെ നാളത്തെ നിവേദനങ്ങൾക്കും പരാതികൾക്കുമൊടുവിലാണ് ഷൊർണൂർ - കണ്ണൂർ പാതയിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.
എന്നാൽ ഇതിന്റെ ഗുണം ലഭിക്കുന്നത് നഗരത്തിലെത്തുന്ന സർക്കാർ ജീവനക്കാർക്കു മാത്രം. വെെകീട്ട് 6.15നുള്ള കണ്ണൂർ എക്സ്‌പ്രസ് പോയാൽ പിന്നെയുള്ളത് 10.25 ന് കോഴിക്കോട് എത്തുന്ന കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസാണ്. നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലുൾപ്പെടെ ജോലി ചെയ്യുന്ന നൂറുകണക്കിനാളുകളാണ് ഇത് കാരണം ബുദ്ധിമുട്ടുന്നത്.
സ്വകാര്യ സ്ഥാപനങ്ങളിൽ മിക്കയിടത്തെയും ജോലി സമയം ആറ് മണിയോ, ഏഴ് മണിയോ ആണ്. ശ്വാസം വിടാതെ ഓടിയാലും 6.15 ന്റെ കണ്ണൂർ എക്സ്പ്രസിൽ കയറിക്കൂടുക പ്രയാസം. ദിവസവും കണ്ണൂർ എക്സ്‌പ്രസ് വെെകിയോടാനാണ് പ്രാർത്ഥിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ചില ദിവസങ്ങളിൽ കോഴിക്കോട് കഴിഞ്ഞാൽ കണ്ണൂരിൽ സ്റ്റോപ്പുള്ള സ്പെഷ്യൽ ട്രെയിനുകളുണ്ട്. എന്നാൽ ഈ ട്രെയിനുകൾക്ക് സീസണനുസരിച്ച് സമയക്രമത്തിൽ മാറ്റം വരാം. മാത്രമല്ല, പല സ്പെഷ്യൽ ട്രെയിനുകളിലും ജനറൽ കംപാർട്ടുമെന്റുകളും കുറവാണ്. കോഴിക്കോട് നിന്ന് ഫറോക്കിലേക്ക് യാത്ര ചെയ്യുന്നവരുടെ സ്ഥിതിയും സമാനമാണ്. വെെകീട്ട് 6.35 ന്റെ ട്രെയിൻ കഴിഞ്ഞാൽ അടുത്ത ട്രെയിൻ രാത്രി 9.35 നാണ്.
മെമു സർവീസുകൾ പരിഹാരമാവും
വടക്കോട്ട് ആവശ്യത്തിന് ട്രെയിനുകളില്ലാത്തത് സ്ഥിര യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. വലിയ തുക മുടക്കി ദിവസവും ബസിൽ യാത്ര ചെയ്യുന്നത് സ്ഥിരം യാത്രികർക്ക് സാമ്പത്തിക ബുദ്ധിമുട്ടാണ്. ഗതാഗതക്കുരുക്ക് സമയനഷ്ടവുമുണ്ടാക്കുന്നു. വെെകുന്നേരങ്ങളിൽ കൂടുതൽ മെമു സർവീസുകൾ വേണമെന്ന് നാളുകളായുള്ള യാത്രക്കാരുടെ ആവശ്യമാണ്.
രാത്രി സമയത്ത് ട്രെയിൻ ഇല്ലാത്തത് സീസൺ യാത്രക്കാർക്ക് ഉൾപ്പെടെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ബസ് പിടിച്ച് നാടെത്താൻ ഏറെ സമയമെടുക്കും. അനന്യ, കൊയിലാണ്ടി.
ലോക്കോ പൈലറ്റുമാർക്ക് ഇനി ' ഹൈടെക് വിശ്രമം'
കോഴിക്കോട്: ദീർഘദൂര യാത്രകൾ കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിലെത്തുന്ന ലോക്കോ പെെലറ്റുമാർക്ക് വിശ്രമിക്കാൻ കൂടുതൽ ആധുനിക സൗകര്യങ്ങളൊരുക്കി സതേൺ റെയിൽവേ. പാലക്കാട് ഡിവിഷനിലെ കോഴിക്കോട്, കണ്ണൂർ, ഷൊർണൂർ, പാലക്കാട്, മംഗളൂരു സെന്റർ, മംഗളൂരു ജംഗ്ഷൻ, പൊള്ളാച്ചി. ചെറുവത്തൂർ, നിലമ്പൂർ എന്നീ ഒമ്പത് സ്റ്റേഷനുകളിലെ റണ്ണിംഗ് റൂമുകളാണ് ആധുനിക രീതിയിൽ നവീകരിച്ചത്. ഇവിടങ്ങളിൽ എയർ കണ്ടീഷൻ ചെയ്ത് 382 കിടക്കകളൊരുക്കി.
വനിതാ റണ്ണിംഗ് സ്റ്റാഫിന് പ്രത്യേക സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 38 ബെഡുകളുള്ള റൂമാണുള്ളത്. ഇതിൽ തന്നെ സ്ത്രീകൾക്കായി 5 ക്യുബിക്കിളുകൾ സജ്ജമാണ്. പൈലറ്റുമാർ കൂടുതൽ സമയവും ചെലവഴിക്കുന്ന ലോക്കോ ക്യാബുകളും 2014 മുതൽ നവീകരണത്തിന് വിധേയമായിട്ടുണ്ട്. 7,000-ത്തിലധികം ലോക്കോ ക്യാബുകളിൽ ഇപ്പോൾ എർഗണോമിക് സീറ്റിംഗും എയർ കണ്ടീഷനിംഗും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, 1,170 ലോക്കോ ക്യാബുകളിൽ വാഷ്‌റൂമുകൾ ഘടിപ്പിച്ചിട്ടുണ്ട്.
സൗകര്യങ്ങൾ
എ.സി ക്യൂബിക്കിളുകൾ,
ധ്യാന മുറി
വായനാ മുറി
വാട്ടർ കൂളറുകൾ
ഇൻഡോർ ഗെയിമുകൾ,
ഭക്ഷണം
കോഴിക്കോട് ബെഡുകൾ -38
ക്യൂബിക്കിളുകൾ (സ്ത്രീകൾ)- 5
വാഷ് റൂമുകൾ
1, 170
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |