എളിമയുള്ള ശൈലിയും ദരിദ്രരോടുള്ള കരുതലും ജീവിതപ്രമാണമാക്കി ലോകത്തെ ആകർഷിച്ച വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. ബെനഡിക്ട് പതിനാറാമന്റെ പിൻഗാമിയായി 2013 മാർച്ച് 13നാണ് അർജന്റിനയിൽ നിന്നുള്ള ഹോർഹെ മാരിയോ ബെർഗോളിയോ ആഗോള കത്തോലിക്ക സഭയുടെ തലപ്പത്തെത്തിയത്. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പാണ്. ഫ്രാൻസിസ് മാർപ്പാപ്പയുടെ ഭരണകാലം സഭയുടെ പരിവർത്തനത്തിന്റെ കാലം കൂടിയായിരുന്നു. എന്നാൽ അതിന് വളരെ മുമ്പ് തന്നെ വിശ്വാസ വഴിയിലലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര തുടങ്ങിയത് തികച്ചും വ്യക്തിപരമായ ഒന്നിൽ നിന്നായിരുന്നു. ഒരു കത്ത്, ഒരു തിരസ്കരണം, ഒരു കൗമാരക്കാരന്റെ ഹൃദയവേദന; അതിൽ നിന്നായിരുന്നു തുടക്കം,
1936 ഡിസംബർ 17ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിലാണ് ഹോർഹെ മാരിയോ ബെർഗോളിയോ ജനനം. റെയിൽവേ ജീവനക്കാരനായിരുന്ന മാരിയോ ജോസ് ബർഗോളിയോയാണ് പിതാവ്. റജീന സിവോറി മാതാവ്. ബ്യൂണസ് ഐറിസിലെ മെംബ്രില്ലർ സ്ട്രീറ്റിലെ കുട്ടിക്കാലത്ത് ഹോർഹെ മാരിയോ ബെർഗോളിയോ തന്റെ അയൽപക്കക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചിരുന്നു. അമാലിയ ഡാമോണ്ടെ എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര്. എല്ലാം തുടങ്ങിയത് ഒരു കത്തിൽ നിന്നായിരുന്നു. ആ കൗമാരക്കാരന്റെ കത്ത് അമാലിയ തിരസ്കരിച്ചു. അത് അവനിൽ വിഷാദവും ഹൃദയവേദനയും ഉണ്ടാക്കി,.
പതിറ്റാണ്ടുകൾക്ക് ശേഷം അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ അമാലിയ ആണ് പ്രണയലേഖനത്തെ കുറിച്ച് തുറന്നുപറഞ്ഞത്. കത്തിനൊപ്പം ചുവന്ന മേൽക്കൂരയുള്ള ഒരു ചെറിയ വെളുത്ത വീട് അദ്ദേഹം വരച്ചുനൽകി. നമ്മൾ വിവാഹിതരാകുമ്പോൾ ഇത് സ്വന്തമാക്കും എന്നും അദ്ദേഹം കത്തിൽ പറഞ്ഞു. ഞാൻ നിന്നെ വിവാഹം കഴിച്ചില്ലെങ്കിൽ , ഞാൻ ഒരു പുരോഹിതനാകാൻ പോകുന്നുവെന്നും കത്തിൽ എഴുതിയിരുന്നുവെന്ന് അമാലിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അമാലിയക്ക് കത്തിലെ കാര്യങ്ങൾ ബാലിശമായിട്ടാണ് തോന്നിയത്. പക്ഷേ കത്ത് അമാലിയയുടെ വീട്ടിൽ പിടിക്കപ്പെട്ടു,. കത്ത് അമ്മ പൊട്ടിച്ചു വായിച്ചശേഷം നിനക്ക് ഒരു ആൺകുട്ടിയുടെ പ്രണയ ലേഖനം ലഭിച്ചോ എന്ന് ചോദിച്ചതായും അമാലിയ പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഇരുവരെയും അകറ്റിനിറുത്താൻ മാതാപിതാക്കൾ കഴിയുന്നതെല്ലാം ചെയ്തതായും അഭിമുഖത്തിൽ അവർ വ്യക്തമാക്കിയിരുന്നു.. അധികം വൈകാതെ മെംബ്രില്ലർ സ്ട്രീറ്റിൽ നിന്ന് ബെർഗോളിയോ കുടുംബം താമസം മാറി. അമാലിയയും കുടുംബവും അവിടം വിട്ടു. അമാലിയ മറ്റൊരാളെ വിവാഹം കഴിച്ച് കുടുംബിനിയാകുകയും ചെയ്തു. പക്ഷേ തന്റെ അയൽക്കാരനെ കുറിച്ച് അവർ എന്നും ഓർമ്മിച്ചിരുന്നു. പക്ഷേ ഒരിക്കലും ആ ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിച്ചില്ല.
ഹോർഹെ മാരിയോ ബെർഗോളിയോ ആകട്ടെ ഹൈസ്കൂൾ പഠനത്തിന് ശേഷം ബ്യൂനസ് ഐറിസ് സർവകലാശാലയിൽ ചേർന്നു. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പൗരോഹിത്യത്തിലേക്കുള്ള ഉൾവിളി ഉണ്ടായതോടെ കാമുകിയുടെ ഓർമ്മകൾ കുഴിച്ചുമൂടി. ബ്യേൂനസ് ഐറിസ് ആർച്ച് ബിഷപ്പ് ആയിരിക്കെ, കർദിനാൾ ഹോർഹെ മാരിയോ ബർഗോളിയോ, 2013ൽ കത്തോലിക്കാ സഭയുടെ 266ാം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. ഫ്രാൻസിസ് എന്ന പേരുസ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |