SignIn
Kerala Kaumudi Online
Thursday, 15 May 2025 7.46 PM IST

വിദ്യാലയങ്ങളിൽ സമഗ്ര ഗുണമേന്മാ വർഷം അവർ ലോകം കണ്ടു വളരട്ടെ

Increase Font Size Decrease Font Size Print Page
school

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ നടക്കുകയാണ്. അതേസമയം,​ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ പത്താം വർഷത്തിലേക്കുള്ള പ്രയാണത്തിലുമാണ്. സ്വപ്നതുല്യമായ പരിവർത്തനങ്ങളാണ് ഈ കാലഘട്ടത്തിൽ സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് കൈവന്നിട്ടുള്ളത്. ഭൗതിക സൗകര്യ വികസനരംഗത്ത് കിഫ്ബി ധനസഹായത്തോടെ സാദ്ധ്യമായ മാറ്റങ്ങൾ ജനങ്ങൾക്ക് സ്വന്തം നാട്ടിൽത്തന്നെ അനുഭവമുള്ളതാണ്. 'കാലിത്തൊഴുത്ത്" എന്ന ആക്ഷേപം പോലും പൊതുവിദ്യാലയങ്ങളെക്കുറിച്ച് കേൾക്കേണ്ടിവന്ന കാലഘട്ടം നാം കണ്ടിട്ടുണ്ട്. കാലം മാറി. നഗരങ്ങളിലേ സ്വകാര്യ കോർപ്പറേറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പോലും മറികടക്കുന്ന ഭൗതിക സൗകര്യങ്ങൾ ഗ്രാമീണ മേഖലയിലെ സർക്കാർ സ്‌കൂളുകളിൽ ഒരുക്കിയിരിക്കുന്നു.


ഭൗതിക സൗകര്യ വികസനത്തിൽ മാത്രമല്ല,​ പഠനത്തിന്റെ ഉള്ളടക്കത്തിലും കാലോചിതമായ മാറ്റങ്ങൾ വരുത്തി. ജനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ വിപുലമായ ചർച്ചകൾ നടത്തി പാഠ്യപദ്ധതി ചട്ടക്കൂട് എസ്.സി.ഇ.ആർ.ടി വികസിപ്പിച്ചു. അതനുസരിച്ച് പാഠപുസ്തകങ്ങളും തയ്യാറാക്കി. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ചയ്ക്കനുസരിച്ച് പാഠപുസ്തകങ്ങളുടെ ഉള്ളടക്കവും പഠനരീതികളും നവീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എ.ഐ, റോബോട്ടിക്സ് അടക്കമുള്ള സാങ്കേതികവിദ്യകളെ പഠന പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ സഹായകമായ പരിശീലനങ്ങൾ അദ്ധ്യാപകർക്ക് നൽകാനായി.

അവധിക്കു മുമ്പേ

അടുത്ത പുസ്തകം

2024-25 അദ്ധ്യയന വർഷം ഒന്ന്,​ മൂന്ന്,​ അഞ്ച്,​ ഏഴ്,​ ഒമ്പത് ക്ലാസുകളിലും 2025-26 വർഷം രണ്ട്,​ നാല്,​ ആറ്,​ എട്ട്,​ പത്ത് ക്ലാസുകളിലുമാണ് പാഠപുസ്തകങ്ങൾ മാറിയത്. ഒന്ന്,​ മൂന്ന്,​ അഞ്ച്,​ ഏഴ്,​ ഒമ്പത് ക്ലാസുകളിലായി 238 ടൈറ്റിൽ പുസ്തകങ്ങളും,​ രണ്ട്,​ നാല്,​ ആറ്,​ എട്ട്,​ പത്ത് ക്ലാസുകളിലായി 205 ടൈറ്റിൽ പുസ്തകങ്ങളുമാണുള്ളത്. കുട്ടികൾക്ക് വിതരണം ചെയ്യാൻഈ അദ്ധ്യയന വർഷത്തിൽ വേണ്ടത് 3.8 കോടി പുസ്തകങ്ങളാണ്. ഇവയുടെ അച്ചടി പൂർത്തിയാക്കി. മാറിയ പാഠപുസ്തകമായിട്ടു പോലും ഒമ്പതാം ക്ലാസ് പരീക്ഷ അവസാനിക്കുമ്പോൾത്തന്നെ പത്താം ക്ലാസ് പുസ്തകം കുട്ടികൾക്കു നൽകിയാണ് മദ്ധ്യവേനലവധിക്ക് അവരെ വീട്ടിലേക്കയച്ചത്. അതിന്റെ തുടർച്ചയെന്നോണം മുഴുവൻ കുട്ടികൾക്കും വരുന്ന വർഷത്തെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കോട്ടൺഹിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി ഇന്ന് നിർവഹിക്കുകയാണ്.


ഓരോ ക്ലാസിലും കുട്ടികൾ നേടണമെന്ന് വിഭാവനം ചെയ്ത കരിക്കുലം ലക്ഷ്യങ്ങൾ അതത് ക്ലാസുകളിൽ വച്ചുതന്നെ നേടാൻ സഹായകമായ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ഇതിനകം ആരംഭിച്ചിട്ടുണ്ട്. അതിന്റെ ആദ്യപടിയായാണ് വർഷാന്ത്യ പരീക്ഷയ്ക്ക് എട്ടാം ക്ലാസിൽ 30 ശതമാനം സ്‌കോർ എങ്കിലും ലഭിക്കണമെന്ന് നിഷ്‌കർഷിച്ചത്. ഈ സ്കോർ നേടാത്ത കുട്ടികൾക്ക് അധിക പഠനസഹായം നൽകി അവരെ അടുത്ത തലത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനപദ്ധതി ആവിഷ്‌കരിച്ചത് ഒരു തുടക്കമെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത് എട്ടാംക്ലാസിൽ മാത്രം ഒതുങ്ങേണ്ട പ്രവർത്തനമല്ലെന്നു മാത്രമല്ല,​ വർഷാന്ത്യ പരീക്ഷയുമായി മാത്രം ബന്ധപ്പെട്ട് നടപ്പാക്കേണ്ട പരിഷ്കാരവുമല്ല.

മികവിനായി

ആസൂത്രണം

കുട്ടികളെ 30 ശതമാനം സ്‌കോർ നേടാൻ മാത്രം പ്രാപ്തമാക്കുന്ന പദ്ധതിയല്ല; എല്ലാ കുട്ടികളെയും പഠനത്തിന്റെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിക്കുന്നതിന്റെ ഒരു തുടക്ക പ്രവർത്തനം മാത്രമാണ് ഇത്. അടുത്ത അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ,​ രണ്ടാഴ്ചക്കാലം കുട്ടികളുടെ പഠനവിടവു കണ്ടെത്തി,​ അത് മറിക്കാനുള്ള പഠനപിന്തുണ നൽകി വേണം പുതിയ ക്ലാസിലെ പഠനം ആരംഭിക്കേണ്ടത്. ഇതിനായി ഓരോ സ്‌കൂളും കൃത്യമായ അക്കാഡമിക ആസൂത്രണ രേഖ തയ്യാറാക്കി അതനുസരിച്ച് സൂക്ഷ്മതല ആസൂത്രണം നടത്തണം.

പഠനപ്രവർത്തനങ്ങളുടെ ഭാഗം തന്നെയായി നിരന്തര വിലയിരുത്തലിനെയും കാണണം. ഓരോ ഘട്ടത്തിലും ഓരോ കുട്ടിയുടെയും പഠനനില തിരിച്ചറിഞ്ഞ് കുട്ടിയുടെ നേട്ടങ്ങളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാനും,​ പരിമിതികളെ മറികടക്കാൻ വേണ്ട പിന്തുണ ഉറപ്പാക്കാനും കഴിയണം. എങ്കിലേ സമഗ്ര ഗുണമേന്മാ പദ്ധതി നാം ആഗ്രഹിക്കുന്ന തരത്തിൽ വികസിക്കൂ. ഇതിനെല്ലാം സഹായകമായ തരത്തിലാണ് അവധിക്കാല അദ്ധ്യാപക പരിശീലനം ആസൂത്രണം ചെയ്യുന്നത്. പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനും അനുകൂലമായി നിലപാടെടുക്കാനും അദ്ധ്യാപക സമൂഹം തയ്യാറാകണം. അദ്ധ്യാപക പരിവർത്തന പദ്ധതികളെ ആ അർത്ഥത്തിൽ കാണുകയും വേണം.

പഠനമുറികളിൽ

സമ്മർദ്ദം വേണ്ട


ലഹരി എന്നത് വലിയ വിപത്തായി അനുദിനം വളർന്നുവരുന്നു. കുട്ടികൾക്കിടയിൽ അതിക്രമങ്ങളും ഏറിവരുന്നു. കുട്ടികൾക്കുണ്ടാകുന്ന സമ്മർദ്ദവും ആകാംക്ഷയും പിരിമുറുക്കങ്ങളും കുറയ്ക്കത്തക്ക പദ്ധതികൾ സ്‌കൂളുകളിൽ ഉണ്ടാകണം. കുട്ടികളുടെ മനസിന് ആനന്ദം പകരുന്ന കായിക പരിപാടികളും സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്. എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ 'തെളിവാനം വരയ്ക്കുന്നവർ" എന്ന പുസ്തകവും അതിന്റെ ക്ലാസ് റൂം പ്രയോഗത്തിനായി എസ്.സി.ഇ.ആർ.ടിയും വിദ്യാകിരണം മിഷനും തയ്യാറാക്കിയ മോഡ്യൂളും ഫലപ്രദമായി വിനിയോഗിക്കണം. ഏതു വിഷയത്തിന്റെ പഠനത്തിലും ഉൾച്ചേർക്കാൻ കഴിയും വിധമാണ് ഈ പുസ്തകവും മോഡ്യൂളും, ഏതു ക്ലാസിലും അത് പ്രയോജനപ്പെടുത്താനാകും.

ഗുണമേന്മാ വിദ്യാഭ്യാസത്തിനായി നടത്തിയ ശ്രമങ്ങൾ വളരെ അനുകൂല ഫലങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. അതിനുള്ള പ്രത്യക്ഷ തെളിവുകളാണ് ഒന്നാം ക്ലാസിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ. ക്ലാസുകളിൽ ഒന്നും നടക്കുന്നില്ല എന്ന് പ്രചരിപ്പിക്കുന്നവർക്ക് കുട്ടികൾതന്നെ നൽകുന്ന മറുപടിയാണിത്. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് അവരുടെ രചനകൾ അയച്ചുതന്നത്. അവയിൽ നിന്ന് ചില കുറിപ്പുകൾ ഉൾപ്പെടുത്തി 'കുരുന്നെഴുത്തുകൾ" എന്ന പേരിൽ,​ വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ ഞാൻ തന്നെ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും.

വിദ്യാകിരണം മിഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അദ്ധ്യാപക പരിശീലനത്തിലും ഈ പുസ്തകം പ്രയോജനപ്പെടുത്താം. രചനകൾ നടത്തുകയും അയച്ചുതരികയും ചെയ്ത എല്ലാ കുഞ്ഞുങ്ങളെയും അവർക്ക് നല്ല നിർദ്ദേശങ്ങൾ നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. ഈ വർഷം അക്കാഡമിക ഗുണവർദ്ധനവിനായുള്ള കഠിന പരിശ്രമത്തിനുള്ളതാകണം. അതിനായാണ് പാഠപുസ്തകങ്ങളെല്ലാം വളരെ നേരത്തെ കുഞ്ഞുങ്ങൾക്ക് എത്തിക്കുന്നത്. കുഞ്ഞുങ്ങളെ പാഠപുസ്തകങ്ങളിലേക്ക് നയിക്കുന്നതോടൊപ്പം അതിൽ മാത്രം പിടിച്ചു കെട്ടാൻ മുതിർന്നവർ ശ്രമിക്കരുത്. അവർ,​ തങ്ങൾ ജീവിക്കുന്ന ലോകത്തെയും സ്വതന്ത്രമായി കാണട്ടെ.

TAGS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.