മാവേലിക്കര: വികസിത കേരളം എന്നത് മുദ്രാവാക്യം മാത്രമല്ലെന്നും ബി.ജെ.പി പ്രവർത്തകരുടെ ദൗത്യമാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബി.ജെ.പി ആലപ്പുഴ തെക്ക് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.പി.എ ഭരണകാലത്ത് ശതകോടികളുടെ അഴിമതി നടന്ന് സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തിയ രാജ്യത്തെയാണ് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മോദി സർക്കാർ വളർത്തിയത്.
ഭാരതം വികസിതമായി മുന്നോട്ടു പോകുമ്പോൾ കേരളം എന്തുകൊണ്ട് പിന്നോട്ട് പോകുന്നു എന്ന് ചിന്തിക്കണം. കേന്ദ്രസർക്കാർ പദ്ധതികൾ പേരുമാറ്റി അവതരിപ്പിച്ച് നേട്ടം തട്ടിയെടുക്കുക മാത്രമാണ് കേരളത്തിൽ നടക്കുന്നത്. നരേന്ദ്രമോദി സർക്കാരിന് ജനപ്രീതി വർദ്ധിക്കുമോ എന്ന ഭയത്താൽ ജനോപകാരപ്രദമായ കേന്ദ്രപദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ ഭീകരാക്രമണ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് പരിപാടികൾ നടത്തിയത്. നേതാക്കളും പ്രവർത്തകരും കറുത്ത ബാഡ്ജ് ധരിച്ചു.
ബി.ജെ.പി തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി എസ്.സുരേഷ്, മീഡിയ ഇൻ ചാർജ് അനൂപ് ആന്റണി, ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ, സെക്രട്ടറി ബി.കൃഷ്ണകുമാർ, മുൻ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.കെ.അനൂപ്, പി.ബി.അഭിലാഷ്, കൃഷ്ണകുമാർ രാംദാസ്, സെക്രട്ടറിമാരായ സതീഷ് ചെറുവല്ലൂർ, അഡ്വ.കെ.വി.അരുൺ, സംസ്ഥാന സമിതിയംഗങ്ങളായ ബിബിൻ സി.ബാബു, അഡ്വ.ഹേമ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിനിൽ മുണ്ടപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |