തിരുവനന്തപുരം: മാസങ്ങളോളം മുടങ്ങിക്കിടന്ന ക്ഷേമപെൻഷൻ കൃത്യമായി വാങ്ങിത്തുടങ്ങിയ ജനങ്ങളോട് ചെമ്പിൽ ബിരിയാണിയെന്ന് പറഞ്ഞാൽ അവർ വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തഘട്ടങ്ങളിൽ കേരളത്തിന്റെ അതിജീവനം ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരമായ എ.കെ.ജി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. നവകേരളം യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. വല്ലാത്ത ദശാസന്ധിയിലാണ് പാർട്ടിയിപ്പോൾ. സി.പി.എമ്മിനെ വളഞ്ഞിട്ട് ആക്രമിക്കാൻ പല വഴിയിൽ ശ്രമം നടക്കുന്നു. അതിനെയെല്ലാം അതിജീവിച്ച് കരുത്തോടെ മുന്നോട്ടുപോകും. ഇടതുസർക്കാരുകൾ നാടിന്റെ പുരോഗതിക്കുവേണ്ടി ചെയ്ത കാര്യങ്ങൾ തകർക്കുന്ന സമീപനമാണ് പിന്നീട് വന്ന മറ്റു സർക്കാരുകൾ ചെയ്‌തത്. ഓരോ അഞ്ചുവർഷവും അധികാരത്തിലെത്തിയ ഇടതുസർക്കാരിന്റെ ആദ്യവർഷങ്ങൾ ഇത്തരത്തിൽ തകർന്ന കേരളത്തെ തിരിച്ചുപിടിക്കുക എന്നുള്ളതായിരുന്നു. 2016 വരെ ഇതാണ് നടന്നത്. പിന്നീട് വികസന തുടർച്ചകളെ നിലനിർത്തുകയായിരുന്നു.
ദുരന്ത ഘട്ടങ്ങളിലെ സഹായം ഔദാര്യമല്ല. പാർട്ടി ഓഫീസ് ഉദ്ഘാടന ദിവസം പഞ്ചാംഗം നോക്കി കണ്ടുപിടിച്ചതാണെന്ന് പറഞ്ഞ ഗവേഷണ ബുദ്ധിക്ക് മുന്നിൽ നമസ്‌കാരങ്ങൾ അർപ്പിക്കുകയാണ്. ലോക പുസ്തക ദിനവും വില്യം ഷേക്‌സ്‌പിയർ മരിച്ച ദിവസവും പെരളം രക്തസാക്ഷി ദിനവുമാണ് ഏപ്രിൽ 23. എന്നാൽ ഇതൊന്നുമല്ല,ഉദ്ഘാടനത്തിന് സൗകര്യമുള്ള ദിവസം ഏതെന്ന് മാത്രമെ നോക്കിയുള്ളു. അതിനെയാണ് പഞ്ചാംഗം നോക്കി കണ്ടെത്തിയെന്ന് പ്രചരിപ്പിച്ചത്. അതൊന്നും ഏശുന്ന പ്രസ്ഥാനമല്ല കമ്മ്യൂണിസ്റ്റ് പാർട്ടി എന്നതെങ്കിലും മനസിലാക്കേണ്ടേ എന്നും മുഖ്യമന്ത്രി വിമർശിച്ചു. പാർട്ടി ആസ്ഥാനം യാഥാർത്ഥ്യമാക്കുന്നതിന് ഇടയാക്കിയത് കോടിയേരി ബാലകൃഷ്ണനാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഓഫീസ് പ്രവർത്തിച്ചിരുന്ന എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന് എതിർവശത്തു നിർമ്മിച്ച ആസ്ഥാനത്തിന് മുന്നിൽ മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ള ആദ്യ പതാക ഉയർത്തി. കേരളത്തിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങൾ,ഇടതുമുന്നണിയിലെ ഘടകക്ഷി നേതാക്കൾ,മറ്റ് പാർട്ടി നേതാക്കൾ, മന്ത്രിമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രി നാട മുറിച്ചത്. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,പി.രാജീവ്,വി.എൻ.വാസവൻ,സജി ചെറിയാൻ,രാമചന്ദ്രൻ കടന്നപ്പള്ളി,എ.കെ.ശശീന്ദ്രൻ,കെ.ബി.ഗണേശ് കുമാർ,സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,ഘടകക്ഷി നേതാക്കളായ കെ.പി.മോഹനൻ,ആന്റണി രാജു,മാത്യു ടി.തോമസ്, സ്റ്റീഫൻ ജോർജ്,ബിനോയ് ജോസഫ്,സി.പി.എം നേതാക്കളായ ടി.പി.രാമകൃഷ്ണൻ,കെ.കെശൈലജ,എളമരം കരീം,ഡോ.തോമസ് ഐസക്,ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി,സി.എസ്.സുജാത,പി.സതീദേവി തുടങ്ങിയവർ സംബന്ധിച്ചു. എ.കെ.ജി,ഇ.എം.എസ്,കോടിയേരി എന്നിവരുടെ കുടുംബാംഗങ്ങൾ,മുതിർന്ന നേതാക്കൾ എന്നിവരുമെത്തിയിരുന്നു.
തുടർ ഭരണമുണ്ടാകും: ബേബി
കേരളത്തിലെ എൽ.ഡി.എഫ് തുടർഭരണത്തിന് തുടർച്ചയുണ്ടാകുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് സഹായകമായ വിധത്തിലുള്ള ഇടപെടലുകൾ കേരളത്തിലെ പാർട്ടിക്ക് ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കാനാകും. അതിനുള്ള സാഹചര്യം ഒരുക്കാൻ എ കെ ജി സെന്ററിനും എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പ്രസംഗിച്ചു. എ.കെ.ബാലൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |