കാസർകോട്: കബർസ്ഥാനിലെ തകർന്ന ചുറ്റുമതിൽ നീക്കാനെത്തിയതിനിടെ റവന്യുവകുപ്പ് ജെ.സി.ബി പിടിച്ചെടുത്തതിനെ തുടർന്ന് ആത്മഹത്യയുടെ വക്കിലെത്തിയ ചെറുവത്തൂർ തങ്കരാജിനെ സഹായിക്കാൻ പടന്ന കാലിക്കടവ് നുസ്രത്തുദ്ദീൻ ജമാഅത്ത് കമ്മിറ്റി. തണ്ണീർതട സംരക്ഷണ പരിധിയിൽ പെടുന്ന ഭൂമിയാണെന്ന് കാട്ടി ജെ.സി.ബി പിടിച്ചെടുത്ത് 45 ലക്ഷം പിഴ ചുമത്തിയതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ തങ്കരാജിന്റെയും കുടുംബത്തിന്റെ ദൈന്യത കേരളകൗമുദിയാണ് പുറംലോകത്തെ അറിയിച്ചത്.
ജെ.സി.ബി വാങ്ങിയ വകയിൽ കുടിശ്ശികയായി കിടക്കുന്ന തുക അടച്ചുതീർക്കാമെന്ന് കഴിഞ്ഞ ദിവസം പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലമിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജമായത്ത് കമ്മിറ്റി ഉറപ്പ് നൽകുകയായിരുന്നു. പ്രതിമാസം 57,000 രൂപ വച്ച് 33 ഗഡുക്കളാണ് തങ്കരാജ് അടക്കാനുള്ളത്. ഇതിൽ കുടിശ്ശികയായി കിടക്കുന്ന മൂന്ന് ഗഡു തുകയായ 1,72,000 രൂപ പള്ളിക്കമ്മിറ്റി അടച്ചു. വണ്ടി റിലീസ് ആകുന്നതുവരെയുള്ള തുക അടച്ചുതീർക്കുമെന്നും കമ്മിറ്റി ഉറപ്പ് നൽകി.
ചന്തേര പോലീസ് കഴിഞ്ഞ ജൂൺ 24നാണ് ജെ.സി.ബി കസ്റ്റഡിയിലെടുത്ത് കേസെടുത്തത്. റവന്യുവകുപ്പ് ഉദ്യോഗസ്ഥർ 44,85,000 പിഴ ചുമത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് പ്രസിഡന്റ് യോഗം വിളിച്ചുചേർത്തത്.
ജെ.സി.ബി പിടിച്ചെടുത്തിന്റെയും ഭീമമായ പിഴയുടെയും പേരിൽ നേരത്തെ തങ്കരാജ് നൽകിയ പരാതി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഭൂമിയുടെ തൽസ്ഥിതി സംബന്ധിച്ച് ജമാഅത്ത് കമ്മിറ്റി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് ത്വരിതപ്പെടുത്തുവാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ ടി.പി.മുത്തലിബ്, പി.പി.അഹമ്മദ്, യു.കെ.മുശ്താഖ്, വി.കെ.ഖാലിദ്, ജെ.സി.ബി ഉടമ തങ്കരാജ് പരിഹാരത്തിന് മുൻകൈ എടുത്ത പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം, മറ്റ് സാമൂഹ്യ പ്രവർത്തകരായ വി.കെ.റഫീഖ് ഹാജി, മുകേഷ് ബാലകൃഷ്ണൻ, വി.പ്രകാശൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |