കറാച്ചി: പഹൽഗാമിൽ ആക്രമണം നടത്തിയത് തീവ്രാദികൾ അല്ലെന്നും അവർ സ്വാതന്ത്ര്യസമര സേനാനികളാണെന്നുമുള്ള വിശേഷണവുമായി പാകിസ്ഥാൻ. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ ആണ് തീവ്രവാദികളെ സ്വാതന്ത്ര്യസമര സേനാനികളെന്ന് വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത്. ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പാകിസ്ഥാൻ ആവർത്തിക്കുന്നതിനിടെയാണ് ദാറിന്റെ പരാമർശം എന്നതാണ് ഏറെ ശ്രദ്ധേയം.
പാകിസ്ഥാനെതിരെയുള്ള ഒരു കൈയേറ്റവും നടപടിയും അംഗീകരിക്കില്ലെന്നും ദാർ പറഞ്ഞു. സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കിയ നടപടിയെക്കുറിച്ചും ദാർ പ്രതികരിച്ചു. 'പാകിസ്ഥാനിലെ 240 ദശലക്ഷം ജനങ്ങൾക്ക് വെള്ളം ആവശ്യമാണ്. നിങ്ങൾക്ക് ഇത് തടാൻ കഴിയില്ല. ഇത് ഒരു യുദ്ധത്തിന് തുല്യമാണ്. ഇന്ത്യ പാകിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താൽ സമാന രീതിയിലൂടെ മറുപടി നൽകും'- ദാർ പറഞ്ഞു.
അതിനിടെ, കഴിഞ്ഞദിവസം പാകിസ്ഥാനെതിരെ പ്രഖ്യാപിച്ച നടപടികളിലേക്ക് ഇന്ത്യ കടന്നു. പാക് പൗരൻമാർക്കുള്ള വിസ നടപടികൾ നിറുത്തലാക്കി. 27നകം പാകിസ്ഥാൻ പൗരന്മാർ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ വിസ കാലാവധി ഏപ്രിൽ 29വരെ മാത്രമാണ്.
ഇന്ത്യൻ നടപടികൾക്ക് മറുപടിയുമായി പാകിസ്ഥാനും രംഗത്തെത്തിയിട്ടുണ്ട്. നിയന്ത്രണ രേഖയെ മാനിക്കുന്ന 1972ലെ സിംല കരാർ പാകിസ്ഥാൻ മരവിപ്പിച്ചു. ഇതിനൊപ്പം എല്ലാ ഉഭയകക്ഷി കരാറും മരവിപ്പിക്കും. പാക് വ്യോമമേഖലയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും വാഗാ അതിർത്തി അടയ്ക്കുകയും ചെയ്തു. വാണിജ്യ ഇടപാടുകൾ മരവിപ്പിച്ചു. ഇന്ത്യൻ മിലിട്ടറി അറ്റാഷെമാർ ഏപ്രിൽ 30നുള്ളിൽ രാജ്യം വിടണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |