കഴിഞ്ഞ ജൂൺ 1ന് 'റെട്രോ" സിനിമയുടെ ലൊക്കേഷനിൽ തമിഴ് സൂപ്പർ താരം സൂര്യയുടെ അരികിൽ ആരാധനയോടെ രാക്കു . മേയ് 1ന് 'റെട്രോ" തിയേറ്ററിൽ എത്തുമ്പോൾ രാക്കു സൂര്യയുടെ നൻപനാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആരാധകരെ വിസ്മയിപ്പിച്ച സെവൻ ഫോർ എക്സ് മണവാളൻസ് ടീമിലെ 'മിന്നും താരം" രാക്കു എന്ന രാകേഷ് ജേക്കബ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോയിൽ സൂര്യയോടൊപ്പം നിറഞ്ഞാടാൻ എത്തുന്നു. റെട്രോയിലൂടെ ആദ്യമായി തമിഴ് സിനിമയിൽ എത്തിയ കഥ രാക്കു പറയുന്നു.
സൂര്യ വിളിച്ചു, വന്നു
റെട്രോയിൽ എത്തുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ചത് ഏറെ ഇഷ്ടപ്പെടുന്ന ഡാൻസ് തന്നെയാണ്. ഞങ്ങളുടെ ടീമിന്റെ മുണ്ട് ഡാൻസ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. അതാണ് യഥാർത്ഥത്തിൽ സിനിമയിലേക്ക് വഴി തുറന്നത്. വൈറലായ ഡാൻസ് ജ്യോതിക മാം സൂര്യ സാറിനെ കാണിച്ചു. റെട്രോ സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് മനസിലായതോടെ ഓഡിഷന് വിളിച്ചു. നാല് ഓഡിഷൻ പൂർത്തിയായ ശേഷം സെലക്ഷൻ . ഞങ്ങളുടെ ഡാൻസ് ടീമിനും റെട്രോയിലെ ഗാനരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന അവസരം ലഭിച്ചു. ഒപ്പം ചെറിയ വേഷവും. അതും ഭാഗ്യമായി കരുതുന്നു. സൂര്യ സാർ ആണ് നിന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തതെന്ന് ഷൂട്ട് പൂർത്തിയായ ശേഷം കാർത്തിക് സുബ്ബരാജ് പറഞ്ഞു. ആ സമയം എല്ലാം സത്യമെന്ന രീതിയിൽ എന്നെ നോക്കി സൂര്യ സാർ പുഞ്ചിരിച്ചു.റെട്രോയിൽ മറ്റൊരു നൻപന്റെ വേഷം ചെയ്തത് തമിഴിൽ തന്നെയുള്ള അവിനാശാണ്. ആൻഡമാനിലും ചെന്നൈയിലും ആയിരുന്നു എന്റെ ഷൂ ട്ട് . തമിഴ് സംസാരിക്കാൻ ഇഷ്ടമാണ് . എന്റെ ശബ്ദം തന്നെ സിനിമയിലും കേൾക്കാം.
'എല്ലാം ഒരു കനവു മാതിരി "
കൊച്ചിൻ കലാഭവനിൽ ആണ് ഡാൻസ് പഠിച്ചത്. ആസമയത്ത് ആബേൽ അച്ചനുണ്ട്. വീട്ടുകാരും നല്ല പിന്തുണ തന്നു. ഡാൻസുപോലെ അഭിനയവും ഇഷ്ടമാണ്. എന്നാൽ നല്ല അവസരം ലഭിച്ചില്ല. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കൊണ്ടൽ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷം ചെയ്തു. ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിക്കുന്നത് റെട്രോയിൽ ആണ് . ഷൂട്ടിംഗ് സമയത്ത് സൂര്യ സാറും ജോജു ചേട്ടനും ജയറാം സാറും എല്ലാം നല്ല കമ്പനിയായിരുന്നു. ലൊക്കേഷനിൽ കണ്ടില്ലെങ്കിൽ സൂര്യ സാർ അന്വേഷിക്കും. തോളിൽ കൈയിട്ട് സൂര്യ സാർ സംസാരിച്ചതുമെല്ലാം 'എല്ലാം ഒരു കനവു മാതിരി"തോന്നുന്നു. ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം.ഡാൻസും സ്റ്റേജ് ഷോയും നല്ല രീതിയിൽ പോകുന്നുണ്ട്. ഡാൻസിനൊപ്പം അഭിനയവും ഒരുമിച്ച് കൊണ്ടുപോകാനാണ് ആഗ്രഹം.അപ്പനും അമ്മയും മൂന്ന് സഹോദരന്മാരും അവരുടെ ഭാര്യമാരും കുട്ടികളും ഉൾപ്പെടുന്ന കൂട്ടുകുടുംബത്തിനൊപ്പം താമസം.ഞാൻ പാലാരിവട്ടം ഫ്രീക്കൻ ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |