കോയമ്പത്തൂർ: 'കളം റെഡിയായി ഇറ്ക്ക്. ഇതിക്ക് മേലെ എന്ന വേണം പോയി കലക്കീങ്കെ. കോൺഫിഡന്റായിറിങ്കെ,നല്ലതേ നടക്കും വെട്രി നിശ്ചയം...' വിജയ് ഇങ്ങനെ പറഞ്ഞു നിറുത്തിയതും ടി.വി.കെ ഭാരവാഹികൾ അകെയിളകി മറിഞ്ഞു. തമിഴക വെട്രി കഴകത്തിന്റെ ആദ്യ മേഖലാ ബൂത്ത് ലെവൽ കമ്മിറ്രി ഭാരവാഹികളുടെ പരിശീലന ക്യാമ്പ് കോയമ്പത്തൂർ എസ്.എൻ.എസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പാർട്ടി അദ്ധ്യക്ഷൻ കൂടിയായ വിജയ്. ഭരണത്തിൽ വന്നാൽ നമ്മൾ എന്തു ചെയ്യും? ഇതുവരെ ചെയ്തതുപോലെയായിരിക്കില്ല. ജനത്തിനു വേണ്ടി ഭരിക്കും. ഓരോ ബൂത്ത് ഏജന്റുമാരും ഓരോ പോരാളികളാകണം- അദ്ദേഹം പറഞ്ഞു.
രാവിലെ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ വിജയെ പാർട്ടി പ്രവർത്തകരും ആരാധകരും ആവേശത്തോടെ സ്വീകരിച്ചു. അവിടെ നിന്നും വേദിയിലേക്കുള്ള പത്തു കിലോമീറ്റർ ദൂരം റോഡ് ഷോയുമായാണ് വിജയ് എത്തിയത്. എല്ലാവരേയും കൈവീശി വരുന്നതിനിടെ ഒരു ആരാധകൻ മരത്തിന്റെ മുകളിൽ നിന്നും വിജയ് സഞ്ചരിച്ച കാരവാനിന്റെ മുകളിലേക്ക് ചാടി. അയാളെ ശാന്തനാക്കി പാർട്ടിയുടെ ഷാൾ അണിയിച്ചാണ് വിജയ് മടക്കിയത്. മറ്റൊരു ആരാധകനും വാഹനത്തിന്റെ മുകളിലേക്ക് കയറിയതോടെ വിജയ് കാരവാന്റെ മുകളിൽ നിന്നും അകത്തേക്കു കയറി. ഇന്നും വർക്‌ഷോപ്പ് തുടരും.
കമ്മിറ്റി ഭാരവാഹികൾ റെഡി
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനായി തമിഴ്നാട്ടിലെ എല്ലാ പ്രദേശങ്ങളിലും ബൂത്ത് കമ്മിറ്റികളെ ശക്തിപ്പെടുത്തുന്നതിലാണ് വിജയ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി തമിഴ്നാട്ടിലുടനീളം 35,000 ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്,ഓരോ ബൂത്തിലും ഒരു പുരുഷനും ഒരു സ്ത്രീയും എന്ന നിലയിൽ രണ്ട് ഭാരവാഹികൾ. ആകെ 70,000 ബൂത്ത് കമ്മിറ്റി ഭാരാവാഹികളെ തിരഞ്ഞെടുത്തു. ബൂത്ത് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ,ബൂത്ത് കമ്മിറ്റി സമ്മേളനം നടത്തും. ആദ്യ മേഖലാ സമ്മേളനമാണ് ഇന്നലെ കോയമ്പത്തൂരിൽ ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |