ലാഭവും വരുമാനവും ഉയരുന്നു, കിട്ടാക്കടങ്ങൾ കുറയുന്നു
കൊച്ചി: റിസർവ് ബാങ്കിന്റെ ഉദാരനയങ്ങളും സാമ്പത്തിക മേഖലയിലെ ഉണർവും ഇന്ത്യൻ ബാങ്കുകൾക്ക് കരുത്ത് പകരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ വിറ്റുവരവിലും അറ്റാദായത്തിലും മികച്ച വളർച്ചയാണുണ്ടായത്. ആഗോള സാമ്പത്തിക മേഖല കടുത്ത അനിശ്ചിതത്വങ്ങളിലൂടെ നീങ്ങുന്നതിനിടെയാണ് ഇന്ത്യയിലെ പൊതു, സ്വകാര്യ ബാങ്കുകൾ മികച്ച മുന്നേറ്റം നടത്തുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയിലെ പ്രമുഖ ബാങ്കുകളായ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവയുടെ അറ്റാദായത്തിലും വരുമാനത്തിലും ലാഭക്ഷമതയിലും പ്രതീക്ഷിച്ചതിലും മികച്ച വളർച്ചയുണ്ടായി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റ പലിശ വരുമാനം ഇക്കാലയളവിൽ 10.3 ശതമാനം ഉയർന്ന് 32,066 കോടി രൂപയിലെത്തി. ബാങ്കിന്റെ കിട്ടാക്കടം 0.43 ശതമാനമായും കുറഞ്ഞു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റ പലിശ വരുമാനം 11 ശതമാനം ഉയർന്ന് 21,192.94 കോടി രൂപയായി. അറ്റ നിഷ്ക്രിയ ആസ്തി 0.42 ശതമാനത്തിൽ നിന്ന് 0.39 ശതമാനമായി താഴ്‌ന്നു.
റിസർവ് ബാങ്ക് പിന്തുണ ഗുണമായി
വിപണിയിൽ പണലഭ്യത മെച്ചപ്പെടുത്താൻ റിസർവ് ബാങ്ക് കഴിഞ്ഞ വർഷം ഡിസംബർ മുതൽ സ്വീകരിച്ച നടപടികൾ ബാങ്കുകൾക്ക് അനുഗ്രഹമായി. ഡിസംബറിലെ ധന അവലോകന യോഗത്തിൽ ബാങ്കുകളുടെ കരുതൽ ധന അനുപാതം അര ശതമാനം കുറച്ചിരുന്നു. ഈ നടപടിയിലൂടെ 50,000 കോടി രൂപയിലധികം വിപണിയിലെത്തി. ഇതോടെ ബാങ്കുകൾക്ക് കുറഞ്ഞ ചെലവിൽ പണം ലഭ്യമായെങ്കിലും വായ്പകളുടെ പലിശ കുറച്ചിരുന്നില്ല. പിന്നീടുള്ള രണ്ട് നയങ്ങളിൽ റിപ്പോ നിരക്ക് കാൽ ശതമാനം വീതം കുറച്ചതും ഗുണമായി.
ബാങ്ക് ഓഹരികൾക്ക് പ്രിയമേറുന്നു
ഇന്ത്യൻ ഓഹരി വിപണി കടുത്ത സമ്മർദ്ദത്തിലാണ് നീങ്ങുന്നതെങ്കിലും വിദേശ, സ്വദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻ തോതിൽ ബാങ്കുകളുടെ ഓഹരികൾ വാങ്ങിക്കൂട്ടി. അടിസ്ഥാന ഘടകങ്ങൾ മെച്ചപ്പെട്ടതാണ് ബാങ്ക് ഓഹരികൾക്ക് പ്രിയം വർദ്ധിപ്പിച്ചത്. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ഓഹരികൾ റെക്കാഡ് ഉയരത്തിലാണ് വ്യാപാരം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |