കണ്ണൂർ: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം പൊലീസ് കേരളത്തിലെ പാക് പൗരന്മാരുടെ എണ്ണമെടുത്തു. ആകെ 104 പൗരന്മാരുള്ളതിൽ 71 പേരും കണ്ണൂർ ജില്ലയിലാണ്. ഇവരിൽ 68 പേർ ദീർഘകാല വിസയുള്ളവരാണ്. ശേഷിക്കുന്നവർ ദീർഘകാല വിസയുടെ കാലാവധി കഴിഞ്ഞവരും രേഖകൾ നഷ്ടപ്പെട്ടവരുമാണ്.
വർഷങ്ങൾക്ക് മുമ്പേ ഇന്ത്യയിലെത്തി കുടുംബമായി താമസിക്കുന്നവരാണ് പലരും.
പ്രത്യേക സാഹചര്യത്തിൽ പാകിസ്ഥാനിലേക്ക് പോയി പൗരത്വം നേടിയെങ്കിലും ഇന്ത്യയിലേക്ക് മടങ്ങിയവരാണ് മിക്കവരും.
ഇന്ത്യയിൽ ബന്ധുമിത്രാദികളുമുണ്ട്. മിക്കവരും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചവരും വിസ പുതുക്കുന്നതിന് അപേക്ഷകൾ സമർപ്പിച്ചവരുമാണ്.
നിലവിലെ സാഹചര്യത്തിൽ രാജ്യം വിടേണ്ടി വരില്ലെന്നാണ് സൂചന. രേഖകൾ പൊലീസ് പരിശോധിച്ച് വരികയാണ്. സ്പെഷ്യൽ ബ്രാഞ്ചും കമ്മിഷണറുടെ കാര്യാലയവും സംയുക്തമായാണ് വിഷയം കൈകാര്യം ചെയ്യുന്നത്.
അറുപതുകൾ മുതൽ ഇന്ത്യയിൽ
ഇവിടെയുള്ള പാക് പൗരന്മാരിൽ ഭൂരിഭാഗം പേരും 1960 മുതൽ ഇന്ത്യയിൽ സ്ഥിര താമസമായവരാണ്. ഭൂരിഭാഗം പേരും അറുപത് വയസിന് മുകളിലുള്ളവരാണ്. സ്ത്രീകളും പുരുഷന്മാരുമുണ്ട്. നിയമ സാദ്ധ്യതകളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ സമർപ്പിക്കാനും ശേഖരിക്കാനും ഈ മാസം 27 വരെയാണ് സമയം നൽകിയിട്ടുള്ളത്.
കണ്ണൂർ ജില്ലയിൽ വിസിറ്റിംഗ് വിസയിലോ മറ്റാവശ്യങ്ങൾക്കോ വന്നവരില്ല. മിക്കവരും ദീർഘ കാല വിസയുള്ളവരാണ്. രേഖകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. വസ്തുതാ വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ നടപടികൾ സ്വീകരിക്കും. ഇല്ലാത്ത പക്ഷം ഇവർക്ക് രാജ്യത്ത് തുടരാൻ കഴിഞ്ഞേക്കും.``
-പി .നിധിൻ രാജ്
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |