നടൻ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് 'മാളികപ്പുറം'. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടി മുന്നേറിയ സിനിമ തീയേറ്ററുകളിൽ ഹിറ്റായിരുന്നു. 100 കോടി ക്ലബ്ബിൽ എത്തിയ ഒരു ഉണ്ണി മുകുന്ദൻ ചിത്രം കൂടിയായിരുന്നു മാളികപ്പുറം. ചിത്രത്തിൽ സംഗീതം നൽകിയത് രഞ്ജിൻ രാജായിരുന്നു. ഇപ്പോഴിതാ സിനിമയിൽ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും തുറന്നുപറയുകയാണ് രഞ്ജിൻ രാജ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചില കാര്യങ്ങൾ തുറന്നുപറയുന്നത്.
കാന്താര പോലെ മാളികപ്പുറത്തിൽ ഉണ്ണി മുകുന്ദനെ അയ്യപ്പൻ എന്ന ദൈവമായി കാണിച്ചിരുന്നെങ്കിൽ ചിത്രം കുറച്ചുകൂടെ ഹിറ്റാകുമോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് രഞ്ജിൻ രാജ് മറുപടി പറയുന്നത്. ഉണ്ണി മുകുന്ദനെ മാളികപ്പുറത്തിൽ അയ്യപ്പനായി ചിത്രീകരിച്ചിരുന്നെങ്കിൽ മലയാളി പ്രേക്ഷകർ ചിലപ്പോൾ ഏറ്റെടുത്തേക്കില്ലെന്നാണ് രഞ്ജിൻ രാജ് പറയുന്നത്. ചിത്രം ചിലപ്പോൾ പരാജയപ്പെടാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
രഞ്ജിൻ രാജിന്റെ വാക്കുകളിലേക്ക്..
'നമ്മുടെ മലയാള സിനിമ ഒരുപാട് മാറിയല്ലോ. വേറൊരു ഭാഷയായതിനാലാണ് കാന്താരയ്ക്ക് ഇത്രയധികം റീച്ച് കിട്ടിയിട്ടുണ്ടാകുക. മാളികപ്പുറം കേരളത്തിന് പുറത്ത് ചർച്ച ചെയ്യപ്പെട്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. മലയാള സിനിമയുടെ മാറ്റം വളരെ വലുതാണ്. അവിടെ നമ്മൾ ഇത്രയും കൊണ്ടുപോയത് തന്നെ കുറച്ച് എക്സ്ട്രീമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവിടെ ഉണ്ണിയെ അയ്യപ്പനും കൂടിയാക്കിയാൽ, എനിക്ക് തോന്നുന്നില്ല മലയാളി പ്രേക്ഷകർ ഒരുപരിധിക്കപ്പുറം ഏറ്റെടുത്തേക്കില്ല.
ഉത്തരേന്ത്യൻ പ്രേക്ഷകരെ മുന്നിൽ കണ്ടുകൊണ്ടായിരുന്നില്ല ചിത്രം എടുത്തത്. മലയാളം സംസാരിക്കുന്ന ഒരു സിനിമയാണ്. മലയാളികൾക്ക് തൃപ്തിപ്പെടുന്ന ഒരു സ്റ്റൈലായിരിക്കണം. ഈ ചിത്രം റിയലിസ്റ്റിക്കായത് നന്നായി എന്നാണ് എനിക്ക് കിട്ടിയ റിപ്പോർട്ടുകൾ. അയ്യപ്പനായി കാണിച്ചിരുന്നെങ്കിൽ അത് ഇത്ര നന്നാവുമായിരുന്നില്ല എന്നാണ് എനിക്ക് ലഭിച്ച പ്രതികരണം. എനിക്കും വ്യക്തിപരമായി അങ്ങനെയാണ് തോന്നിയിട്ടുള്ളത്. ലോജിക്കിനെ ഒരിക്കലും പൊളിക്കാതെ മികച്ച രീതിയിൽ ചെയ്യാൻ പറ്റി. കുഞ്ഞുങ്ങളെ സഹായിക്കുന്ന ഒരു പൊലീസുകാരനായി എന്ന് പറയുമ്പോൾ അതിനൊരു ക്യൂട്ട്‌നെസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |