SignIn
Kerala Kaumudi Online
Monday, 07 July 2025 4.07 PM IST

'പ്രേംനസീർ നിങ്ങളെപ്പോലെ വിഗ് വച്ച് നടന്നിട്ടില്ല, മിസ്റ്റർ ടിനിടോം വായിൽ തോന്നുന്ന വിവരക്കേടുകൾ വിളിച്ച് കൂവരുത്'

Increase Font Size Decrease Font Size Print Page
prem-nazeer

അന്തരിച്ച നിത്യഹരിത നായകൻ പ്രേം നസീറിനെക്കുറിച്ച് നടനും മിമിക്രി താരവുമായ ടിനിടോം നടത്തിയ പരാമ‌ർശങ്ങൾക്കെതിരെ ചുട്ട മറുപടിയുമായി സംവിധായകൻ എം.എ നിഷാദ്. ഒരു ചാനൽ അഭിമുഖത്തിൽ ടിനി ടോം നടത്തിയ വാക്കുകളാണ് സംവിധായകനെ പ്രകോപിപ്പിച്ചത്.

ഈ വിവരദോഷിക്ക് നല്ല നടപ്പിനാവശ്യമായ പരിശീലനം നൽകുന്നത് നന്നായിരിക്കും. പ്രേംനസീറിനെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിലും, അദ്ദേഹത്തിന്ററെ ബന്ധു എന്ന നിലയിലും, ടിനി ടോമിന് മറുപടി നൽകേണ്ടത് അത്യാവശ്യമാണെന്നാണ് നിഷാദ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ടിനിടോമിന്റെ പരാമർശം. നസീർ സർ മനസ് വിഷമിച്ചാണ് മരിച്ചത് . കാരണം അദ്ദേഹത്തിന്റെ സ്റ്റാർഡം പോയി. എല്ലാ ദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും. സിനിമയില്ല. ബഹദൂർക്കയുടെയും അടൂർ ഭാസി സാറു‌ടെയും വീട്ടിൽ പോയിരുന്ന് കരയും. കരഞ്ഞ് കരഞ്ഞ് അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെന്ന് ടിനിടോം പറഞ്ഞു.

എം.എ നിഷാദിന്റെ കുറിപ്പ്;

'ദൈനംദിന ജീവിതത്തിൽ നാം പലതരം ആളുകളെ കാണാറുണ്ട്,പരിചയപ്പെടാറുണ്ട്..അവരിൽ ബുദ്ധിയുളളവരുണ്ട്,വിവരമുളളവരുണ്ട്,മര്യാദക്കാരും,മര്യാദകെട്ടവരുമുണ്ട്...
പക്ഷെ പബ്ളിസിററിക്ക് വേണ്ടി വെർബൽ ഡയറിയ അഥവാ ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയുന്ന
വിവരദോഷികളായവരുമുണ്ട്.അത്തരം ഒരു മാന്യദ്ദേഹമാണ് ടിനി ടോം എന്ന
മിമിക്രി, സ്കിററ്, സിനിമാപ്രവർത്തകൻ.

പ്രേംനസീർ ആരാണെന്ന് അയാൾക്കിന്നും മനസ്സിലായിട്ടില്ല. മലയാള സിനിമയിലെ നിത്യ വസന്തം ശ്രീ പ്രേംനസീറിനെ പറ്റി ടിനി ടോം പറഞ്ഞ വാക്കുകളാണ്, ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ശ്രീ പ്രേംനസീറിനെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിലും, അദ്ദേഹത്തിന്ററെ ബന്ധു എന്ന നിലയിലും, ടിനി ടോമിന് മറുപടി കൊടുക്കേണ്ടത് ഒരത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു.


മുപ്പത്തിരണ്ട് വർഷത്തോളം മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന പ്രേംനസീറിന് ടിനി ടോം പറയുന്നത് പോലെ ഒരു ഗതികേടും സംഭവിച്ചിട്ടില്ല. മുഖം മിനുക്കാൻ മേക്കപ്പിട്ട് നടക്കേണ്ട സാഹചര്യവുമുണ്ടായിട്ടില്ല. അടിമുടി സുന്ദരനായ നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വച്ച് നടക്കേണ്ടിയും വന്നിട്ടില്ല.1986ൽ അദ്ദേഹത്തിന് സിനിമയിൽ തിരക്ക് കുറഞ്ഞു എന്നുളളത് ഒരു യാഥാർത്ഥ്യമാണ്.

പക്ഷെ ആ സമയം അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു. പൊതുപ്രവർത്തനത്തിന്റെ തിരക്കുകളിലും, നാഷണൽ ഫിലിം, അവാർഡ് കമ്മിറ്റി ജൂറി ചെയർമാനായിരുന്നു ശ്രീ നസീർ. സുഹാസിനിക്ക് സിന്ദുഭൈരവി എന്ന ചിത്രത്തിന് മികച്ച നടിക്കുളള അവാർഡും, മലയാളത്തിന്ററെ ഭാവ ഗായകൻ പി ജയചന്ദ്രന് ആദ്യമായിട്ട് മികച്ച ഗായകനുളള അവാർഡ് ലഭിച്ചതും നസീർ സാർ ജൂറീ ചെയർമാനായി ഇരുന്നപ്പോഴാണ്.

(അടുർഭാസിയുടേയും,ബഹദൂറിന്റ്റേയും വീട്ടിൽ പോയിയിരുന്ന് കരയാൻ അദ്ദേഹത്തിന് നേരമില്ലായിരുന്നു എന്ന് സാരം...ടിനി ടോം നോട്ട് ചെയ്യുമല്ലോ) 1987-ൽ ലോക പര്യടനത്തിന് പോയ ശ്രീ പ്രേംനസീർ തിരിച്ച് വന്ന് അഭിനയിച്ച പടമാണ് എ ടി അബു സംവിധാനം ചെയ്ത ''ധ്വനി'' 1987-ൽ റിലീസായ ചിത്രം നല്ല വിജയം നേടിയ ചിത്രമാണ്. പ്രശസ്ത സംഗീത സംവിധായകൻ നൗഷാദ് ആദ്യമായി മലയാള സിനിമയിൽ സംഗീതം നിർവ്വഹിച്ച സിനിമയെന്ന പ്രത്യേകതയും ധ്വനി എന്ന ചിത്രത്തിന് സ്വന്തം.


ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷെ എന്ത് കൊണ്ടോ അത് നടന്നില്ല. ശ്രീ പ്രേംനസീർ അദ്ദേഹത്തിന്റെ മരണം വരെ ആരോടും വേഷത്തിന് വേണ്ടി യാചിച്ചിട്ടില്ല.
പകരം മറ്റുളളവരെ സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു.
അതിനുളള സാമ്പത്തിക ഭദ്രതയും അദ്ദേഹത്തിനുണ്ടായിരുന്നു.

അത് കൊണ്ട് മിസ്റ്റർ ടിനി ടോം വിട്ട് പിടി. വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതി ഇനിയെങ്കിലും താങ്കൾ അവസാനിപ്പിക്കുക. അമ്പിളി അമ്മാവനെ നോക്കി ശ്വാനൻ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ച് കൂവരുത്. ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ഇതിന് മുമ്പും പല വിവരക്കേടും വിളമ്പിയിട്ടുളള താങ്കൾ വായ പൂട്ടുന്നതായിരിക്കും ഉചിതം. ഇംഗ്ലീഷിൽ Shut up ...എന്ന് പറയും.

അമ്മ സംഘടനാ നേതാക്കളുടെ ശ്രദ്ധക്ക്, ഈ വിവരദോഷിക്ക്,നല്ല നടപ്പിനാവശ്യമായ പരിശീലനം നൽകുന്നത് നന്നായിരിക്കും. എക്സിക്ക്യൂട്ടീവ് മെമ്പറല്ലേ. ഒരു കരുതൽ നല്ലതാ'. എം.എ നിഷാദ് കുറിച്ചു.

TAGS: MANISHAND, TINITOM, PREMNAZEER, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.