തിരുവനന്തപുരം: ശുഭാംശു ശുക്ളയുടെ ബഹിരാകാശ യാത്ര മേയ് 29ന്. ഇന്നലെ സ്‌പെയ്സ് എക്സ് സ്ഥാപനമായ ആക്സിയം എക്സ് പ്ളാറ്റ് ഫോമിലൂടെയാണ് തീയതി പ്രഖ്യാപിച്ചത്. മേയ് 29ന് ഉച്ചയ്ക്ക് 1.03നാണ് യാത്ര. ഇന്ത്യൻ സമയം രാത്രി 10.33ന്. ശുഭാംശു ഉൾപ്പെടെ നാല് യാത്രികരാണ് ആക്സിയം 4 ദൗത്യത്തിലൂടെ ഇന്റർനാഷണൽ സ്‌പെയ്സ് സ്റ്റേഷനിലേക്ക് പുറപ്പെടുന്നത്. നാസ മുൻ ബഹിരാകാശ യാത്രികയും ഹ്യൂമൻ സ്പെയ്സ് മിഷൻ ഡയറക്ടറുമായ പെഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
ശുഭാംശു പൈലറ്റിന്റെ റോൾ ഏറ്റെടുക്കും. പോളണ്ടിൽ നിന്നുള്ള സ്വാവോസ് ഉസ്നാൻസി വിസ്മെവ്സ്‌കിയും ഹംഗറിയിൽ നിന്നുള്ള ടിബോർ കപുവുമാണ് സഹയാത്രികർ.
ഫ്‌ളോറിഡയയിലെ സ്‌പെയ്സ് എക്സ് സ്ഥാപനത്തിന്റെ റോക്കറ്റ് നിലയത്തിൽ നിന്ന് ഫാൽക്കൺ റോക്കറ്റിലാണ് ആക്സിയം പേടകം ബഹിരാകാശത്തേക്ക് കുതിക്കുക. സ്‌പെയ്സ് സ്റ്റേഷനിൽ രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മടങ്ങിയെത്തും. ഈ അനുഭവം അടുത്ത വർഷത്തെ ഗഗൻയാൻ യാത്രയ്ക്ക് കരുത്തേകും ബഹിരാകാശത്ത് സ്‌പെയ് സ്റ്റേഷൻ മാതൃകയിൽ നാലു ദിവസം കഴിയുന്നതാണ് ഗഗൻയാൻ പദ്ധതി. ശുഭാംശു ഉൾപ്പെടെ നാലു യാത്രികരെയാണ് ഗഗൻയാൻ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |