കൊച്ചി: കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടനെ മറ്റു കേസുകളിൽ കുടുക്കിയതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന ആറ് ഗ്രാം കഞ്ചാവിന്റെ കേസ്, ഏഴു വർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ പുലിവേട്ടക്കേസിലെത്തിയതിന് പിന്നിൽ വേടന്റെ നിറവും ജാതിയും ആശയങ്ങളിലെ രാഷ്ട്രീയവും വേദികൾ ഒന്നൊന്നായി കൈയടക്കുന്നതിൽ പ്രമുഖ കലാകാരന്മാർക്കുള്ള അതൃപ്തിയുമാണെന്നാണ് വിമർശനം.
ആരാധകൻ സമ്മാനമായി നൽകിയ പുലിപ്പല്ലിന്റെ പേരിൽ വേടനെ വേട്ടക്കേസിൽ കുടുക്കാൻ ഉദ്യോഗസ്ഥർക്ക് അമിതതാത്പര്യമുണ്ടെന്നും സമാനമായ കേസുകളിൽ പ്രമുഖർ പ്രതിസ്ഥാനത്ത് വന്നപ്പോൾ ഈ സമീപനമല്ല സ്വീകരിച്ചതെന്നും വിമർശനം ഉയർന്നു.
ശ്രീലങ്കൻ അഭയാർത്ഥിയായ അമ്മയുടെ മകനാണ് വേടനെന്ന ഹിരൺദാസ് മുരളി. തൃശൂർ നഗരമദ്ധ്യത്തിലെ ദളിത് കോളനിയിലാണ് പിറന്നതും വളർന്നതും. സ്വയമെഴുതി ഈണം നൽകി വേടൻ അവതരിപ്പിച്ച റാപ്പുകൾ യുവാക്കൾക്കിടയിൽ തരംഗമാണ്. ചെറുപ്പം മുതൽ നേരിട്ട ജാതി വിവേചനവും ഇടതുരാഷ്ട്രീയവും പ്രത്യക്ഷമായും പരോക്ഷമായും വർണിക്കുന്ന ഗാനങ്ങൾ ചാട്ടുളി പോലെയാണ് സമൂഹമനസുകളിലേക്ക് തുളച്ചുകയറിയത്. ലൈവ് പ്രോഗ്രാമുകളിൽ കടൽപോലെ യുവാക്കൾ ഒഴുകിയെത്തുന്നുണ്ട്. ഈ വിവാദങ്ങൾക്കിടെ വേടന്റെ പുതിയ ആൽബം ഉടൻ പുറത്തിറങ്ങുന്നുണ്ട്.
'കറുപ്പിന്റെ' രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയുമാണ് എന്റെ നിലപാട്. വേടന്റെ “വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള ” കലാവിപ്ലവം തുടരട്ടെ. കഠിനാദ്ധ്വാനത്തിലൂടെയും പ്രതിഭയിലൂടെയും കുറഞ്ഞ കാലം കൊണ്ട് വേടൻ കൈവരിച്ച സ്വാധീനം അസാധാരണമാണ്. വേടന്റെ കലാവാസനയെയും രാഷ്ട്രീയത്തെയും നശിപ്പിക്കരുത്. വേടനായാലും വിനായകനായാലും മോഹൻലാലായാലും മമ്മൂട്ടിയായാലും ലഹരി ഉപയോഗിച്ചാൽ നിയമവഴിയിൽ പോകട്ടെ.
-ഗീവർഗീസ് മാർ കൂറിലോസ്
വേടന്റെ സംഗീതത്തിലെ ആഴമുള്ള, പൊള്ളുന്ന രാഷ്ട്രീയവും യുവാക്കളിലെ സ്വാധീനവുമാണ് ഇവിടത്തെ ഏമാന്മാരെയും, ജാതി ചിന്ത മനസ്സിൽ പേറുന്ന സവർണരെയും വിറളി പിടിപ്പിക്കുന്നത്. സിന്തറ്റിക് ഡ്രഗിനെതിരെ ശക്തമായി പ്രതികരിക്കുന്ന വേടന്റെ സ്വാധീനം ഈ കാമ്പയിന് ഉപയോഗിക്കണം.
ബിന്ദു സാജൻ
ഡോക്യുമെന്ററി സംവിധായിക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |