ശ്രീനഗർ: പഹൽഗാമിൽ ആക്രമണമുണ്ടായ സമയത്ത് സിപ്‌ലൈൻ പ്രവർത്തിപ്പിച്ച ഓപ്പറേറ്റർ മുസമ്മലിന്റെ പരാമർശം സ്വാഭാവിക പ്രതികരണമെന്ന നിഗമനത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). എൻ.ഐ.എ കസ്റ്റഡിയിലുള്ള മുസമ്മിലിനെ ഇന്നലെയും ചോദ്യം ചെയ്തു. ഭീകരാക്രമണം നടന്ന ഏപ്രിൽ 22ന് പഹൽഗാമിൽ സിപ്‌ലൈൻ യാത്രയ്ക്ക് തയാറെടുക്കുന്ന ഒരു വിനോദസഞ്ചാരി പകർത്തിയ വീഡിയോയിലാണ് മുസമ്മിൽ 'അല്ലാഹു അക്ബർ' എന്ന് മൂന്ന് തവണ പറഞ്ഞത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെയാണ് എൻ.ഐ.എ ഇയാളെ ചോദ്യം ചെയ്തത്. എൻ.ഐ.എയുടെ പ്രാഥമിക ചോദ്യം ചെയ്യലിൽ മുസമ്മിലിന് പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കില്ലെന്നാണ് വിലയിരുത്തൽ.
മുസമ്മിലിന്റെ പ്രതികരണം സ്വാഭാവികമാണെന്നും ഹിന്ദുക്കൾ 'ഹേ റാം' എന്ന് പറയുന്നതിന് തുല്യമാണെന്നും മാദ്ധ്യമങ്ങളോട് എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. മുസമ്മിലിന് ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. എന്നാൽ വെടിയൊച്ച കേട്ടശേഷവും വിനോദസഞ്ചാരിയെ സിപ്പിൽ കയറ്റിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
താനും സഹോദരൻ മുഖ്താറും നിരപരാധിയാണെന്ന് മുസമ്മലിൽ എൻ.ഐ.എയോട് പറഞ്ഞു. സിപ്പ്‌ലൈനിൽ കയറുന്ന സഞ്ചാരികളെ പ്രാർത്ഥന ചൊല്ലിയാണ് വിടാറുള്ളത്. വെടിവയ്‌പുണ്ടായെന്ന് മനസിലായപ്പോഴേ മുസമ്മിൽ ജീവഭയത്താൽ ഓടിപ്പോയെന്നും ഭീകരാക്രമണത്തെക്കുറിച്ച് അദ്ദേഹത്തിന് മുൻകൂട്ടി അറിയില്ലെന്നും മുഖ്താറും പറഞ്ഞു.
മകന് ഭീകരരുമായി ബന്ധമില്ലെന്ന് പിതാവ്
മകൻ മുസമ്മിലിന് ഭീകരരുമായി യാതൊരു ബന്ധവുമില്ലെന്ന് പിതാവ് അബ്ദുൽ അസീസ്. സിപ്പ്‌ലൈനിൽ ആളുകളെ കയറ്റുമ്പോൾ മകൻ പ്രാർത്ഥിച്ചത് സാധാരണ തങ്ങൾ ചെയ്യാറുള്ള കാര്യമാണെന്നും അപകടം ഉണ്ടാകാതിരിക്കാനാണ് പ്രാർത്ഥിച്ചതെന്നും ഭീകരാക്രമണം കണ്ട് ഭയന്ന് വീട്ടിലെത്തിയ മകൻ കരയുകയായിരുന്നുവെന്നും അസീസ് പറഞ്ഞു. മുസമ്മിൽ നിലവിൽ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിലാണ്. എന്തിനാണ് അവനെ കസ്റ്റഡിയിലെടുത്തതെന്ന് അറിയില്ല. പേടിപ്പിക്കുന്ന എന്തുണ്ടായാലും ഞങ്ങൾ സാധാരണ പറയുന്ന പ്രാർത്ഥനയാണത്. അതിൽ തെറ്റില്ലെന്നും പിതാവ് പറഞ്ഞു.
ഇതിനിടെ, മുസമ്മിലിനെ പിന്തുണച്ച് ജമ്മുകാശ്‌മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസും പ്രതിപക്ഷ പി.ഡി.പിയും രംഗത്തെത്തി. ഒരാപത്ത് വരുമ്പോൾ പ്രാർത്ഥന ചൊല്ലുന്നതിൽ എന്താണ് തെറ്റെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഇമ്രാൻ നബി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |