ഇരിട്ടി: കുടകിലെ തോട്ടമുടമ പ്രദീപ് കൊയ്‌ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ ഗോണിക്കുപ്പ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നമ്പേട്ട മുഗുട്ടേരിയിലെ എൻ.എസ്. അനിൽ (25 ), സോംവാർപേട്ട അല്ലൂർക്കാട്ടെ ദീപക് എന്ന ദീപു (21), സോംവാർപേട്ട നെരുഗലെ സ്റ്റീഫൻ ഡിസൂസ (26), സോംവാർപേട്ട ഹിതലമക്കി എച്ച്.എം. കാർത്തിക് (27), പൊന്നമ്പേട്ട നല്ലൂരിലെ ടി.എസ്. ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും കുറ്റകൃത്യത്തിനുപയോഗിച്ച രണ്ടു ബൈക്കുകൾ, ഇവിടെ നിന്നും കളവു ചെയ്ത 13,03,000 രൂപ, കൊലചെയ്യപ്പെട്ട പ്രദീപിന്റെതടക്കം മൂന്ന് മൊബൈൽ ഫോണുകൾ, പ്രദീപിന്റെ സ്വത്തുക്കളുടെ രേഖകൾ എന്നിവ പോലീസ് കണ്ടെടുത്തു. കുടകിലെ പ്രദീപിന്റെ കാപ്പിത്തോട്ടത്തിൽ കഴിഞ്ഞ മാസം 23 നാണ് ഇദ്ദേഹത്തെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
പെട്ടെന്ന് പണക്കാരനാകാൻ കൊല
കേസിലെ ഒന്നാം പ്രതിയായ അനിൽ നാട്ടിലെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും ജോലിയും തൊഴിലും സ്വത്തുമില്ലാത്ത ആൾ എന്ന നിലയിൽ പെൺകുട്ടിയുടെ കുടുംബം ഇത് നിരസിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പെട്ടെന്ന് പണവും സ്വത്തും സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈയാൾ കുറ്റകൃത്യത്തിന് തുനിഞ്ഞതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.പെട്ടെന്ന് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പലരെയും പരിചയപ്പെടുകയും ഹാസൻ,പൊന്നമ്പേട്ട എന്നിവിടങ്ങളിൽ ഭൂമിയിൽ നിധിയുണ്ടെന്ന് പറഞ്ഞ് കബളിപ്പിക്കുകയും ചെയ്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഗോണിക്കുപ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അവിവാഹിതയായ സ്ത്രീയെയും ഒറ്റക്ക് താമസിക്കുന്ന ചിലരെയും , ചില സമ്പന്നരെയും സൗഹൃദം നടിച്ച് ഈയാൾ കബളിപ്പിച്ചിട്ടുണ്ട്. കൊലചെയ്യപ്പെട്ട പ്രദീപ് കൊയ്‌ലി അവിവാഹിതനാണെന്നും ധാരാളം സ്വത്തിനു ഉടമയാണെന്നും മലയാളിയാണെന്നും ഇടനിലക്കാരിൽ നിന്നുമറിയാനിടയായ അനിൽ ഇദ്ദേഹത്തെ ഭൂമി വാങ്ങാൻ എന്ന നിലയിൽ പരിചയപ്പെടുകയായിരുന്നു. പ്രദീപിന്റെ സ്വത്തിനു വിലപറഞ്ഞ പ്രതി ഒരു ലക്ഷം രൂപ മുൻകൂറായി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |