കട്ടപ്പന: നഗരത്തിനുള്ളിലൂടെ ഒഴുകുന്ന കൈത്തോടുകളിലേക്കും ഓടയിലേക്കും മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കും വീടുകൾക്കും എതിരെ നടപടി ആരംഭിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നായി ഹോസുകൾ വഴിയും ചാലുകൾ തീർത്തുമാണ് മലിനജലം ഒഴുക്കുന്നത്.
മലിന ജലം ഒഴുക്കുന്നത് മൂലം കൈത്തോടുകളും ഓടുകളും മലിനമാകുന്നതിനൊപ്പം ഇവ ഒഴുകിയെത്തുന്ന കട്ടപ്പനയാറും മലിനമാകുകയാണ്. നഗരത്തിനുള്ളിലൂടെ ഒഴുകുന്ന കൈത്തോട് മലിനീമസമായി ദുർഗന്ധം വമിക്കുന്നതിലേക്ക് എത്തി. ഇത് ഒഴുകി നിരവധി കുടിവെള്ള സ്രോതസ്സുകൾ ഉള്ള കട്ടപ്പനയാറിലേക്ക് എത്തിയതോടെ ആറും പൂർണ മലിനമായി തീർന്നു . ഇത് കേരളകൗമുദി അധികാരികളിലേക്ക് എത്തിച്ചു. തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന ആരംഭിച്ചു. ആദ്യ പരിശോധനയിൽ 12 സ്ഥാപനങ്ങളും 6 വീടുകളും ക്രമക്കേട് നടത്തുന്നതായി വ്യക്തമായി. തുടർന്ന് നോട്ടീസ് നൽകി. 15 ദിവസത്തിനകം മാലിന്യം ഒഴുക്കുന്ന ഹോസുകൾ അടക്കുകയും ശുചീകരണ സംവിധാനം ഒരുക്കണമെന്നും അറിയിച്ചു. എന്നാൽ നടപടി സ്വീകരിക്കാത്ത കെട്ടിടങ്ങളുടെ മാലിന്യം ഒഴുക്കുന്ന ഹോസുകൾ നഗരസഭ അടയ്ക്കുകയും ഇവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.
5000 മുതൽ 50000 രൂപാവരെയാണ് ഇത്തരത്തിൽ ക്രമക്കേട് കാണിക്കുന്നവർക്കെതിരെ പിഴചുമത്തുന്നത്. എന്നാൽ പല സ്ഥാപനങ്ങളും മാലിന്യം ഒഴുക്കുന്ന ഹോസുകൾ സ്ലാബുകൾ മറ്റുപയോഗിച്ച് മറവു ചെയ്തിട്ടുണ്ട്. തുടർ പരിശോധനകൾ നടത്തി ഇവ കണ്ടെത്തും. നിലവിൽ നഗരത്തിനുള്ളിലൂടെ മാലിന്യവാഹിനിയായി ഒഴുകുന്ന കൈത്തോടുകൾ നഗരസഭ ആരോഗ്യവിഭാഗം ശുചീകരിക്കുകയും ചെയ്തു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |