ദേവികുളം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി രണ്ട് വർഷത്തിലേറെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ സുപ്രീംകോടതി റദ്ദാക്കിയതോടെ എ. രാജയ്ക്കും സി.പി.എമ്മിനും ആശ്വാസം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷത്തിൽ താഴെ മാത്രം ശേഷിക്കേ വീണ്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകാനുള്ള അവസരവും ഈ വിധിയോടെ രാജയ്ക്ക് കൈവന്നു. 2023 മാർച്ച് 20നായിരുന്നു ക്രിസ്തുമത വിശ്വാസമാണ് രാജ പിന്തുടരുന്നതെന്നും കേരളത്തിലെ ഹിന്ദു പറയൻ സമുദായാംഗമല്ലെന്നും വിലയിരുത്തി ഹൈക്കോടതി ജസ്റ്റിസ് പി. സോമരാജൻ ജനപ്രാതിനിദ്ധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിക്കാൻ രാജ തെറ്റായ ജാതിരേഖകളാണ് സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. തമിഴ്നാട്ടിലെ ഹിന്ദു പറയൻ സമുദായക്കാരാണ് രാജയുടെ പൂർവികർ. ഇടുക്കി കുണ്ടള എസ്റ്റേറ്റിലെ ജോലിക്ക് വേണ്ടിയാണ് ഇവർ കേരളത്തിലെത്തിയത്. ക്രിസ്തു മതത്തിലേക്ക് മാറിയ രാജയ്ക്ക് സംവരണ മണ്ഡലത്തിൽ മത്സരിക്കാനാവില്ലെന്നായിരുന്നു കുമാറിന്റെ വാദം. തുടർന്ന് രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ രാജ യോഗ്യനല്ലെന്നു പറഞ്ഞ കോടതി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഡി. കുമാറിന്റെ ആവശ്യം അംഗീകരിച്ചില്ല. തുടർന്ന് രാജ നൽകിയ അപ്പീലിനെ തുടർന്ന് 2023 ഏപ്രിൽ 28ന് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. തുടർന്നാണ് നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ രാജയ്ക്ക് അനുകൂലമായി സുപ്രീംകോടതിയുടെ വിധി വന്നത്.
സി.പി.എമ്മിന്
ആശ്വാസവിധി
തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ലായിരുന്നെങ്കിൽ ദേവികുളം ഉപതിരഞ്ഞെടുപ്പിലേക്ക് പോകുമായിരുന്നു. അങ്ങനെ വന്നാൽ കഴിഞ്ഞ തവണത്തെ പോലെ എളുപ്പമാകില്ലായിരുന്നു ഇടതുമുന്നണിക്ക്. മൂന്നു തവണയായി സി.പി.എമ്മിന്റെ കൈകളിലാണെങ്കിലും ഇരു മുന്നണികൾക്കും സാദ്ധ്യതയുള്ള മണ്ഡലങ്ങളിലൊന്നാണിത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്നിൽ രണ്ടെണ്ണം എൽ.ഡി.എഫിനാണ്. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിയമസഭ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം. മുൻ എം.എൽ.എ എസ്. രാജേന്ദ്രനുമായി ബന്ധപ്പെട്ട ഉൾപാർട്ടിപ്പോര് രൂക്ഷമായ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പിലേക്ക് നയിക്കുന്ന സാഹചര്യം സി.പി.എം ആഗ്രഹിച്ചിരുന്നില്ല. 2006 മുതൽ തുടർച്ചയായി ദേവികുളത്ത് നിന്ന് വിജയിച്ച രാജേന്ദ്രനെ മാറ്റിയാണ് കഴിഞ്ഞ തവണ രാജയെ മത്സരിപ്പിച്ചത്. രാജേന്ദ്രൻ ജില്ലാ നേതൃത്വവുമായി ഇടഞ്ഞു. രാജയെ തോല്പിക്കാൻ രാജേന്ദ്രൻ ശ്രമിച്ചുവെന്ന ആരോപണവും പാർട്ടിയിലുയർന്നു. തുടർന്ന് രാജേന്ദ്രനെ പാർട്ടി ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും ദേവികുളം വാർത്തകളിൽ നിറഞ്ഞു. എ. രാജ തമിഴിൽ നടത്തിയ സത്യപ്രതിജ്ഞയിലെ ഒരു വാക്കിൽ പിഴവ് സംഭവിച്ചു. തുടർന്ന് ആദ്യത്തെ സത്യപ്രതിജ്ഞ റദ്ദാക്കി. ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ അഞ്ച് ദിവസം സഭയിലിരുന്നതിന് 2500 രൂപ പിഴയും അടയ്‌ക്കേണ്ടതായി വന്നു. ഇതോടെ തന്റേതല്ലാത്ത കുറ്റത്തിന് എം.എൽ.എയ്ക്ക് പിഴയൊടുക്കേണ്ടി വരുന്ന ആദ്യ സംഭവമായി നിയമസഭയുടെ ചരിത്രത്തിൽ ഇത് രേഖപ്പെടുത്തപ്പെട്ടു. തുടർന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
അന്ന് റോസമ്മ
അയോഗ്യയായി
കേരളത്തിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയെ അയോഗ്യയാക്കിയ ചരിത്രമുള്ള മണ്ഡലമാണ് ദേവികുളം. 1957ൽ ആദ്യ നിയമസഭയിൽ ദേവികുളത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.ഐയിലെ റോസമ്മ പുന്നൂസിനെയാണ് അയോഗ്യയാക്കിയത്. നാമനിർദ്ദേശം അകാരണമായി തള്ളിയെന്ന കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാതിയിൽ കോട്ടയം ട്രിബ്യൂണലാണ് റോസമ്മയെ അയോഗ്യയാക്കിയത്. അന്ന് ട്രിബ്യൂണലായിരുന്നു അത്തരം കേസുകൾ പരിഗണിച്ചിരുന്നത്. 1957 നവംബർ 14നായിരുന്നു വിധി. കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് കേസായിരുന്നു അത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും റോസമ്മയ്ക്ക് അനുകൂല വിധി നേടാനായില്ല. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ റോസമ്മ തന്നെ വിജയിച്ചു. 1958 ജൂൺ 30ന് വീണ്ടും നിയമസഭാംഗമായി അവർ സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് സി.പി.ഐയും സി.പി.എമ്മും മാറി മാറി പ്രതിനിധാനം ചെയ്ത ദേവികുളം സി.പി.എം കൈവശമാക്കുന്നത് 1970ൽ ജി. വരദരാജനിലൂടെയാണ്. 1977ൽ മണ്ഡലം കോൺഗ്രസ് പിടിച്ചു. 1980ൽ സി.പി.എം തിരിച്ചുപിടിച്ചു. 1991ൽ എ.കെ. മണി സി.പി.എമ്മിൽ നിന്ന് മണ്ഡലം സ്വന്തമാക്കി. പിന്നീട് മൂന്ന് ടേം മണിയായിരുന്നു എം.എൽ.എ. 2006ലാണ് എസ്. രാജേന്ദ്രൻ ദേവികുളം കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കുന്നത്. മൂന്ന് തവണ രാജേന്ദ്രൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2021ൽ സി.പി.എം സംസ്ഥാനതലത്തിൽ നടപ്പിലാക്കിയ പൊതുമാനദണ്ഡപ്രകാരം എസ്. രാജേന്ദ്രന് സ്ഥാനാർത്ഥിത്വം നൽകിയില്ല. പകരമാണ് അഡ്വ. എ. രാജയ്ക്ക് സീറ്ര് ലഭിച്ചത്. കോൺഗ്രസിന്റെ ഡി. കുമാറിനെ രാജ 7848 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
ജാതിസമവാക്യം
പ്രധാനം
വോട്ടർമാരിൽ 62 ശതമാനവും തമിഴ് വംശജരുള്ള മണ്ഡലമാണിത്. മണ്ഡലത്തിലെ 12ൽ ഏഴ് പഞ്ചായത്തുകളിലും തമിഴ് വംശജർക്കാണ് ഭൂരിപക്ഷം. അതിനാൽ തന്നെ തമിഴ്നാട്ടിലെ പോലെ തന്നെ തിരഞ്ഞെടുപ്പിൽ ജാതി സമവാക്യങ്ങൾക്കും നിർണായക പങ്കുണ്ട്. അതുകൊണ്ടാണ് സി.പി.എം മത്സരിച്ച 85ൽ 83 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടും ദേവികുളത്തെ സ്ഥാനാർത്ഥി നിർണയം വൈകിയത്. തമിഴ് വംശജരാണ് തുടർച്ചയായി ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എങ്കിലും അവർക്കിടയിലെ ജാതി വേർതിരിവുകൾ വിജയത്തിൽ നിർണായക ഘടകമാകാറുണ്ട്. അതിൽ തന്നെ പള്ളർ, പറയർ സമുദായങ്ങൾ രണ്ട് തട്ടിലാണ്. ഈ വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നുള്ളവരാകും ഇരു മുന്നണിയിലെയും സ്ഥാനാർത്ഥികൾ. രണ്ട് മുന്നണികളുടെയും സ്ഥാനാർത്ഥി പട്ടികയിൽ ഈ രണ്ട് സമുദായങ്ങളിൽപ്പെട്ടവരുമുണ്ടായിരുന്നു. എതിർസ്ഥാനാർത്ഥി ആരെന്നറിഞ്ഞ് അതേ സമുദായക്കാരനെ പ്രഖ്യാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.പി.എം തന്ത്രപൂർവം സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിപ്പിച്ചത്. എ. രാജയ്‌ക്കൊപ്പം പള്ളർ സമുദായത്തിൽ നിന്നുള്ള ആർ. ഈശ്വരനെയും പാർട്ടി പരിഗണിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലും രണ്ട് സമുദായത്തിലുള്ളവരുമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് പറയർ സമുദായത്തിൽ നിന്നുള്ള ഡി. കുമാറിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെയാണ് എ. രാജയ്ക്ക് നറുക്ക് വീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |