മേപ്പാടി(വയനാട്):ഉരുൾദുരന്തം അതിജീവിച്ച വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് ഇത്തവണയും നൂറുമേനി.പരീക്ഷയെഴുതിയ 55 കുട്ടികളും വിജയിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് രണ്ടുമാസക്കാലം അദ്ധ്യയനംപോലും തടസപ്പെട്ടശേഷമാണ് സ്‌കൂൾ നൂറുമേനി വിജയം നിലനിർത്തിയത്. ഇന്നലെ വിദ്യാഭ്യാസ മന്ത്രി എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോൾ അദ്ധ്യാപകരും രക്ഷാതാക്കളും വിദ്യാർത്ഥികളും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കുട്ടികളുടെ ഫലം പരിശോധിച്ച് എല്ലാ കുട്ടികളും വിജയിച്ചെന്ന് ഉറപ്പാക്കി. സ്‌കൂൾതലത്തിൽ കൂടി പരിശോധിച്ചപ്പോൾ നൂറുമേനി വിജയമെന്ന് സ്‌ക്രീനിൽ തെളിഞ്ഞു കണ്ടു. അതോടെ സ്‌കൂളിൽ ആഘോഷമായി. ഒത്തുകൂടിയ അദ്ധ്യാപകരും വിദ്യാർത്ഥികളും വിജയം ആഘോഷമാക്കി. അദ്ധ്യാപകർ തമ്മിൽ പരസ്പരം ആശ്ലേഷിച്ച് വിജയമാഘോഷിച്ചു. വെള്ളാർമലയുടെയും പുന്നപ്പുഴയുടെയും കഥ പറയുന്ന ഗാനം ആലപിച്ചായിരുന്നു ആഘോഷം.പിന്നീട് ലഡു വിതരണമായി.അദ്ധ്യയന വർഷം ആരംഭിച്ച് തൊട്ടടുത്ത മാസമാണ് മഹാദുരന്തം നാടിനെതേടിയെത്തിയത്. മുന്നൂറോളംപേർ മരിച്ച ദുരന്തത്തിൽ വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന് നഷ്ടമായത് 32 കുട്ടികളെയാണ്. ഇതിൽ ഏഴു കുട്ടികൾ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ടിയിരുന്നവരായിരുന്നു.നാലുപേർക്ക് മുഴുവൻ വിഷയങ്ങളിലും ഉറപ്പായും എ പ്ലസ് ലഭിക്കുമായിരുന്നുവെന്ന് അദ്ധ്യാപകർ പറയുന്നു. പ്രതിസന്ധിക്കിടയിലും സ്‌കൂൾ നേടിയ വിജയം ചൂരൽമല ഗ്രാമത്തിന് സമർപ്പിക്കുന്നതായി സ്‌കൂളിലെ സീനിയർ അദ്ധ്യാപകൻ ഉണ്ണി മാസ്റ്റർ പറഞ്ഞു.ദുരന്തത്തിൽ സ്‌കൂൾ തകർന്നതോടെ പിന്നീട് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കെട്ടിടത്തിൽ താത്ക്കാലികമായി പ്രവർത്തനം തുടങ്ങുകയായിരുന്നു. നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്.
ഏക എ പ്ലസുമായി ആദിൽ
ഉരുൾദുരന്തം തകർത്തെറിഞ്ഞ വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കെ.എം ആദിലിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. ദുരന്തം അതിജീവിച്ചാണ് ആദിൽ സ്കൂളിലെ ഏക എ പ്ലസ് കരസ്ഥമാക്കിയത്. ചൂരൽമല സ്വദേശികളായ കൂരിമണ്ണിൽ ബഷീർ-സുനീറ ദമ്പതികളുടെ മകനാണ്. ദുരന്തത്തിൽ ജീവൻ നഷ്ടമായ മുഴുവനാളുകൾക്കും തന്റെ സഹപാഠികൾക്കും ഈ വിജയം സമർപ്പിക്കുന്നതായി ആദിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |