വടക്കാഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷാഫലം പുറത്തുവന്നപ്പോൾ ലോകം വെട്ടിപ്പിടിച്ച ആഹ്‌ളാദമായിരുന്നു കെ.ആർ.അഭിനവിന്. നൂറുശതമാനം വിജയം നേടിയ മച്ചാട് സർക്കാർ സ്‌കൂളിൽ സമ്പൂർണ എ പ്ലസ് നേടിയ 9 പേരിൽ ഒരാളാണ് താൻ എന്നതില്ല. മറിച്ച് ജീവിത ദുരിതങ്ങളോട് പടവെട്ടി നേടിയ വിജയമായിരുന്നു അഭിനവിന്റേത്.
തെക്കുംകര കാര്യാട് ദുബായ് റോഡിൽ കുണ്ടുകാട്ടുപറമ്പിൽ രാജീവ്-സജിത ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവനാണ് അഭിനവ്. 2018 ലെ പ്രളയം മുത്തച്ഛനും മുത്തശ്ശിയും അടങ്ങുന്ന ആറംഗ കുടുംബത്തിന്റെ കൊച്ചുവീട് തകർത്തു. അധികൃതർക്ക് അപേക്ഷ നൽകിയപ്പോൾ ലഭിച്ചത് ഒരുലക്ഷം രൂപ. പപ്പടം നിർമ്മാണമാണ് മാതാപിതാക്കളുടെ ജോലി. തുച്ഛമായ വരുമാനത്തിൽ നിന്നും കിട്ടുന്ന പണം സ്വരുക്കൂട്ടി വീടിന് തറകെട്ടി. വളർത്ത് മൃഗങ്ങളോടൊപ്പം തൊഴുത്തിലേക്ക് താമസം മാറ്റി. താമസം ദുഃസഹമായപ്പോൾ മൃഗങ്ങളെ വിറ്റ് തൊഴുത്തിൽ സ്ഥിരമാക്കി. ടാർപോളിനാണ് മേൽക്കൂര. ചൂട് അസഹനീയം. രാത്രികാലങ്ങളിൽ പഠനം പാതയോരത്തെ വിളക്കിന് ചുവട്ടിലാക്കി. വനാതിർത്തിയോട് ചേർന്ന ജണ്ടയിൽ (അതിർത്തി കല്ല്) അന്തിയുറങ്ങി. ജീവിതദുരിതം മലയായി മുന്നിൽ നിലകൊണ്ടിട്ടും കീഴടങ്ങാൻ അഭിനവ് കൂട്ടാക്കിയില്ല. ഒടുവിൽ വിജയക്കൊടുമുടി മുഴുവൻ വിഷയങ്ങളിലും എ പ്ലസായി ഈ മിടുക്കനെ തേടിയെത്തി. അഭിനന്ദന പ്രവാഹത്തിനിടയിലും ഒരു കൊച്ചുഭവനം എന്ന സ്വപ്നം ഇപ്പോഴും അവശേഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |