SignIn
Kerala Kaumudi Online
Thursday, 10 July 2025 2.40 AM IST

സമസ്തയും ലീഗും പോരിനിറങ്ങുമ്പോൾ

Increase Font Size Decrease Font Size Print Page
samastha

മുസ്‌ലിം ലീഗ് - സമസ്ത ഭിന്നത ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മറനീക്കി പുറത്തുവരുന്നുണ്ട്. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് പരസ്യപോരിന് പരിഹാരം കാണാമെന്ന ലീഗിന്റെ പ്രതീക്ഷ പുലരില്ലെന്ന സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളും വാക്പോരുകളും വ്യക്തമാക്കുന്നത്. സി.ഐ.സി (കോ-ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജസ്)​ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതാണ് ഇരുസംഘനകളും തമ്മിലെ ഭിന്നതയുടെ അടിസ്ഥാന കാരണം. സി.ഐ.സി വിഷയത്തിൽ സമസ്ത മുശാവറയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുകയോ അല്ലെങ്കിൽ സി.ഐ.സി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി തങ്ങൾ രാജിവയ്ക്കുകയോ വേണമെന്ന ഉറച്ച നിലപാടിലാണ് സമസ്ത. ഇതിനുശേഷം ഐക്യം ചർച്ച ചെയ്യാമെന്ന അഭിപ്രായത്തിനാണ് സമസ്തയിൽ മുൻതൂക്കം. സാദിഖലി തങ്ങളുമായുള്ള ചർച്ചയ്ക്ക് സബ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. മത,​ ഭൗതിക വിദ്യാഭ്യാസങ്ങൾ സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസ രീതി നടപ്പാക്കുന്നതിന് 2002-ലാണ് കോഴിക്കോട് മർക്കസ് ആസ്ഥാനത്ത് സി.ഐ.സിക്ക് രൂപമേകിയത്. അന്ന് മുതൽ പാണക്കാട് തങ്ങൾ കുടുംബവും ലീഗിനോട് അടുത്തുനിൽക്കുന്ന സമസ്ത നേതാക്കളുമാണ് ഇതിന്റെ തലപ്പത്ത്. മതവിദ്യാഭ്യാസത്തിന്റെ കടിഞ്ഞാൺ സമസ്തയിൽ ഒതുക്കാതെ ലീഗിന്റെ കൈകളിൽ എത്തിച്ച സി.ഐ.സിയെ കൈവിടുക സാദിഖലി തങ്ങൾക്ക് എളുപ്പമല്ല.

സി.ഐ.സി സംബന്ധിച്ച തർക്കം പരിഹരിക്കാൻ 2023 ഡിസംബറിൽ സാദിഖലി തങ്ങൾക്ക് സമർപ്പിച്ച നിർദ്ദേശങ്ങൾ ഇതുവരെ നടപ്പാക്കാത്തതിൽ സമസ്തക്ക് കടുത്ത അതൃപ്തിയുണ്ട്. സമസ്തയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതെന്ന വാദവുമായാണ് സമസ്തയിലെ ലീഗ് വിരുദ്ധർ പോർമുഖം തുറക്കുന്നത്. സാദിഖലി തങ്ങളെ വിമർശിച്ചതിന് കഴിഞ്ഞ മാസം പട്ടിക്കാട് ജാമിഅ നൂരിയ്യ കോളേജിൽ നിന്ന് സമസ്ത കേന്ദ്ര മുശാവറാംഗവും അദ്ധ്യാപകനുമായ അസ്ഗറലി ഫൈസിയെ പുറത്താക്കിയത് ലീഗ് വിരുദ്ധർക്ക് പിടിവള്ളിയായി. സമസ്തയുടെ സ്ഥാപനമെങ്കിലും ജാമിഅയുടെ പ്രസിഡന്റ് സാദിഖലി തങ്ങളാണ്. അസ്ഗറലിയെ തിരിച്ചെടുക്കണമെന്ന് സമസ്ത മുഖാവറ യോഗം സാദിഖലി തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 40 മുശാവറാംഗങ്ങളിൽ 39 പേരും ഇതിനെ പിന്തുണച്ചു. വിയോജിച്ച ബഹാവുദ്ദീൻ നദ്വി ലീഗനുകൂലിയാണ്. സാദിഖലി തങ്ങളെ പരസ്യമായി വിമർശിച്ചയാളെ തിരിച്ചെടുക്കുന്നത് ക്ഷീണം ചെയ്യുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. ഉൾപ്പോരിന് പിന്നാലെ മേയ് 4ന് എറണാകുളത്ത് സുന്നി പണ്ഡിതരുടെ സംഘടനയായ ജംഇയ്യത്തുൽ ഉലമ കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിലേക്ക് സാദിഖലി തങ്ങളെ ക്ഷണിച്ചിരുന്നില്ല.

സി.ഐ.സി എന്നാൽ

മത,​ ഭൗതിക വിദ്യാഭ്യാസങ്ങൾ സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസരീതി നടപ്പാക്കുന്നതിന് സി.ഐ.സിക്ക് രൂപമേകിയത്. വാഫി,​ വഫിയ്യ എന്നിങ്ങനെ കോഴ്സുകളും നടപ്പാക്കി. വഫിയ്യ സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ളതാണ്. ആധുനിക വിദ്യാഭ്യാസത്തോടും അവസരങ്ങളോടും സംവദിക്കുന്ന സി.ഐ.സിയുടെ കരിക്കുലത്തെ സമസ്തയ്ക്കു കീഴിലെ വിവിധ സ്ഥാപനങ്ങൾ വളരെ പെട്ടെന്ന് സ്വീകരിച്ചു; പ്രത്യേകിച്ച് വനിതാ കോളേജുകൾ. നൂറോളം സ്ഥാപനങ്ങൾ സി.ഐ.സിയിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി ശിഹാബ് തങ്ങളായിരുന്നു ആദ്യ ചെയർമാൻ. രൂപീകരണ നാൾ മുതൽ പാണക്കാട് തങ്ങൾ കുടുംബവും ലീഗിനോട് അടുത്തുനിൽക്കുന്ന സമസ്ത നേതാക്കളുമാണ് ഇതിന്റെ തലപ്പത്ത്.

സലഫി ആശയധാരയെ സി.ഐ.സി സെക്രട്ടറി ഹക്കീം ഫൈസി പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് സമസ്ത ഉന്നയിക്കുന്ന പ്രധാന ആരോപണം. സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സി.ഐ.സി കൊണ്ടുവന്ന ചില മാർഗനിർദ്ദേശങ്ങൾ ഇതിന് അവസരവുമാക്കി. സി.ഐ.സിക്കു കീഴിലെ കോളേജുകളിൽ അഞ്ചുവർഷത്തെ വഫിയ്യ കോഴ്‌സിനു ചേർന്നാൽ അതു തീരുംവരെ വിവാഹം പാടില്ലെന്ന നിബന്ധന സമസ്തയെ ചൊടിപ്പിച്ചു. 20 വയസ് കഴിയുമ്പോഴേ പെൺകുട്ടികളുടെ വിവാഹം നടത്താൻ പറ്റൂ. കോഴ്സിനിടെ വിവാഹം നടന്നാൽ തുടർപഠനം മുടങ്ങിയേക്കും എന്നതുകൊണ്ട് ഇത് ഒഴിവാക്കാനായിരുന്നു സി.ഐ.സിയുടെ ഈ നിർദ്ദേശം.

സമസ്തയുടെ ആവശ്യം ഇങ്ങനെ

സി.ഐ.സിക്ക് കീഴിലെ വാഫി, വഫിയ്യ സംവിധാനം പൂർണ്ണമായും സമസ്തയ്ക്ക് കീഴിലാക്കണം. സി.ഐ.സിയുടെ അക്കാദമിക് കാര്യങ്ങൾ തീരുമാനിക്കുന്നത് സമസ്തയുടെ മാർഗ്ഗ നിർദ്ദേശ പ്രകാരമായിരിക്കണം. സമസ്തയെ ധിക്കരിക്കുന്ന തീരുമാനങ്ങൾ സി.ഐ.സിയിൽ നിന്ന് ഉണ്ടാവാൻ പാടില്ല. സി.ഐ.സിയിൽ എന്തെങ്കിലും തർക്കം ഉണ്ടായാൽ അന്തിമ തീർപ്പ് കൽപ്പിക്കാനുള്ള അധികാരം സമസ്ത മുശാവറയ്ക്ക് ആവുമെന്ന് ഭരണഘടനയിൽ ഉൾപ്പെടുത്തണം. സി.ഐ.സി ജനറൽ ബോഡിയിൽ സമസ്ത നിർദ്ദേശിക്കുന്നവരെ നിയോഗിക്കണം. സി.ഐ.സിയുടെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും ഉറപ്പാക്കുന്നതിനും സമസ്ത പ്രത്യേകം സമിതിയെ നിയോഗിക്കും. സമിതിയുമായി സി.ഐ.സി സ്ഥാപനങ്ങൾ സഹകരിക്കണം. സെനറ്റ് ഇക്കാര്യങ്ങൾ അംഗീകരിച്ച് സമസ്തയെ അറിയിക്കണം.

അംഗീകരിക്കാതെ ലീഗ്

സി.ഐ.സിയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്നതിനാൽ ഈ നിർദ്ദേശങ്ങളോട് ലീഗ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സമസ്തയുടെ ആവശ്യങ്ങളിൽ വ്യക്തതയില്ലാത്ത മറുപടിയാണ് ലീഗ് നൽകിയത്. സി.ഐ.സി സമസ്തയെ പിന്തുടരണമെന്ന ആവശ്യത്തിൽ സുന്നത്ത് ജമാഅത്തിനെ പിന്തുടരുമെന്ന മറുപടിയാണ് നൽകിയത്. സി.ഐ.സി ജനറൽ ബോഡിയിൽ ആർക്കും അംഗങ്ങളാവാമെന്നും സമസ്തയുമായി ബന്ധപ്പെട്ട ആളുകൾ നിലവിൽ തന്നെ അംഗമാണെന്നും മറുപടി നൽകി. സമസ്തയുടെ സബ് കമ്മിറ്റിയോട് സഹകരിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കിയിട്ടുമില്ല.

തള്ളാനും കൊള്ളാനും വയ്യ

മുസ്‌ലിം സമുദായ സംഘടനകളിലെ ഏറ്റവും പ്രബലമായ ഇ.കെ. സുന്നി വിഭാഗം സമസ്ത ലീഗിന്റെ അടിയുറച്ച വോട്ടുബാങ്കായാണ് അറിയപ്പെടുന്നത്. 1989-ലെ പിളർപ്പിനു ശേഷം പ്രബല വിഭാഗമായി തുടരുന്നതും ഇ.കെ. സുന്നി വിഭാഗമാണ്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള എ.പി വിഭാഗം സുന്നികൾ പിളർപ്പിനു ശേഷം ഇടതുപക്ഷത്തേക്കു ചാഞ്ഞപ്പോൾ ഇ.കെ.സുന്നി നേതൃത്വവും അണികളും ലീഗിന് കരുത്തേകി നിന്നു. സമസ്തയിലെ പിളർപ്പിനു വഴിവച്ച കാരണങ്ങളിലൊന്ന് ലീഗുമായി സമസ്തയ്ക്കുള്ള അഭേദ്യബന്ധം കൂടിയായിരുന്നു. ഫലത്തിൽ ഇ.കെ. സുന്നികളുടെ രാഷ്ട്രീയരൂപം കൂടിയായി മാറി,​ മുസ്‌ലിം ലീഗ്. സമസ്ത നേതൃത്വവും പാണക്കാട് കുടുംബവും തമ്മിൽ പുലർത്തിയ ഹൃദയബന്ധം ഇരുസംഘടനകളും തമ്മിൽ വിടവുകളില്ലാതാക്കി. മുസ്‌ലിം സമുദായത്തിന്റെ മതകാര്യങ്ങളിൽ സമസ്തയും രാഷ്ട്രീയത്തിൽ ലീഗും അഭിപ്രായം പറയുകയെന്ന അലിഖിത നിയമം പോലും ഇരുകൂട്ടർക്കും ഇടയിലുണ്ടായിരുന്നു. സമസ്തയെ തള്ളുകയോ അകറ്റുകയോ ചെയ്താൽ ലീഗിന്റെ അടിത്തറയിലാവും വിള്ളലേൽക്കുക.

TAGS: SAMASTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.