SignIn
Kerala Kaumudi Online
Sunday, 22 June 2025 8.05 PM IST

കേസ് ഒഴിവാക്കാൻ രണ്ട് കോടി രൂപ കൈക്കൂലി; തട്ടിപ്പുകേസിൽ കൊച്ചി ഇഡി ഉദ്യോഗസ്ഥൻ ഒന്നാം പ്രതി

Increase Font Size Decrease Font Size Print Page
ed

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) കേസ് ഒഴിവാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ഇഡി ഉദ്യോഗസ്ഥൻ ഒന്നാം പ്രതി. ഇഡി അസിസ്റ്റന്റ് ഡയറക്‌ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാൾ നിലവിൽ കൊച്ചി ഓഫീസിലാണ് ജോലി ചെയ്യുന്നതെന്നാണ് വിവരം. സംഭവത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റടക്കം മൂന്നുപേർ വിജിലൻസിന്റെ പിടിയിലായിരുന്നു.

ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്, എറണാകുളം തമ്മനം സ്വദേശി വിൽസൺ (36), രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് (54) എന്നിവരാണ് ഇതേക്കേസിൽ എറണാകുളം വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. ശേഖർ കുമാറും രണ്ടാം പ്രതി വിൽസണും ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. ഇരുവരും വ്യാപകമായി പണം തട്ടിയെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. വിൽസൺ കൂടുതൽ പേരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായും കണ്ടെത്തലുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിലും ഇടപെട്ടു. ഇതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളിൽ നിന്നും പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ പ്രതികൾ തയ്യാറായില്ല. ഈ കേസും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഇഡി ഉദ്യോഗസ്ഥൻ ഒന്നാം പ്രതിയായ തട്ടിപ്പുകേസിൽ ഇഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കശുവണ്ടി വ്യവസായിയായ കൊട്ടാരക്കര സ്വദേശിയായ പരാതിക്കാരനിൽ നിന്നാണ് പ്രതികൾ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരനിൽ നിന്ന് രണ്ടുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ വിൽസൺ പിടിയിലാവുകയായിരുന്നു.

കശുവണ്ടി വ്യവസായ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖ ഉപയോഗിച്ച് ഈ പണം വിദേശത്ത് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും കാട്ടി കഴിഞ്ഞവർഷം കൊച്ചി ഇഡി ഓഫീസിൽ നിന്ന് പരാതിക്കാരന് സമൻസ് ലഭിച്ചിരുന്നു. തുടർന്ന് പരാതിക്കാരൻ ഇഡി ഓഫീസിൽ ഹാജരാവുകയും ചെയ്തു. വർഷങ്ങൾക്ക് മുൻപ് മുതലുള്ള ബിസിനസുകളുടെ രേഖകളും കണക്കുകളും കാണിക്കണമെന്നും ഇല്ലെങ്കിൽ കേസെടുക്കുമെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞതായി പരാതിക്കാരൻ വെളിപ്പെടുത്തി.

ഇതിനുശേഷം ഇഡി ഓഫീസിലെ ഏജന്റെന്ന് പരിചയപ്പെടുത്തി വിൽസൺ പരാതിക്കാരനെ പലതവണ ഫോണിൽ ബന്ധപ്പെട്ടു. പിന്നീട് നേരിൽ കാണുകയും കേസിൽ നിന്നൊഴിവാക്കാൻ രണ്ടുകോടി രൂപ ഇഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി പരാതിക്കാരനെ അറിയിക്കുകയും ചെയ്തു. ഇഡി ഓഫീസുമായുള്ള ബന്ധം തെളിയിക്കുന്നതിന് ഓഫീസിൽ നിന്ന് സമൻസ് അയപ്പിക്കാമെന്നും പരാതിക്കാരനോട് പറഞ്ഞു. ഇതുപ്രകാരം ഇക്കഴിഞ്ഞ 14ന് പരാതിക്കാരന് വീണ്ടും സമൻസ് ലഭിച്ചു. ഇതേദിവസം തന്നെ ഇഡി ഓഫീസിന് സമീപത്തുവച്ച് വിൽസൺ പരാതിക്കാരനുമായി കൂടിക്കാഴ്‌ച നടത്തി.

കേസ് ഒത്തുതീർപ്പാക്കാൻ 50 ലക്ഷം രൂപ വീതം നാല് തവണകളായി രണ്ട് കോടി രൂപ ഒരു സ്വകാര്യ ബാങ്കിന്റെ മുംബയിലുള്ള അക്കൗണ്ടിലിടാൻ നിർദേശിച്ചു. കൂടാതെ രണ്ട് ലക്ഷം രൂപ പണമായി വിൽസണെ ഏൽപ്പിക്കണമെന്നും പണമിടുമ്പോൾ അര ലക്ഷം രൂപ അധികമായി ഇടണമെന്നും പറഞ്ഞു. ഇതിനായി പരാതിക്കാരന് അക്കൗണ്ട് നമ്പറും നൽകി.

ഇതിനുപിന്നാലെ പരാതിക്കാരൻ എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് നിരീക്ഷണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട് മൂന്നരയോടെ വിൽസൺ പരാതിക്കാരനിൽ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങവേ വിജിലൻസിന്റെ പിടിയിലാവുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജസ്ഥാൻ സ്വദേശിയായ മുരളി മുകേഷിന്റെ പങ്ക് വ്യക്തമായത്.

TAGS: CASE DIARY, BRIBERY CASE, ED, SHEKHAR KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.