കൊച്ചി: കൈക്കൂലി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരനായ അനീഷ് ബാബു. ഇ.ഡി ഡെപ്യൂട്ടി ഡയറക്‌ടർ വിനോദ് കുമാർ മാനസികമായി ഏറെ ഉപദ്രവിച്ചതായി പരാതിക്കാരൻ പറഞ്ഞു. ഇഡി ഉദ്യോഗസ്ഥൻ ക്യാബിനിലേയ്ക്ക് വിളിച്ചുവരുത്തി അസഭ്യം പറഞ്ഞുവെന്നും തറയിൽ ഇരിക്കാൻ പറഞ്ഞ് ആക്രോശിച്ചുവെന്നുമാണ് പരാതിക്കാരന്റെ വെളിപ്പെടുത്തൽ.
ഇഡി റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടർ പി രാധാകൃഷ്ണനാണ് ക്യാബിനിലേയ്ക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചതെന്നായിരുന്നു പരാതിക്കാരൻ ആദ്യം പറഞ്ഞത്. എന്നാൽ പേര് മാറിപ്പോയെന്നും വിനോദ് കുമാർ ആണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും ഇയാൾ തിരുത്തിപ്പറഞ്ഞു. ഇഡി ഉദ്യോഗസ്ഥർ ആരും തന്നെ നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് വിനോദ് കുമാർ എന്നയാൾ ഭീഷണിപ്പെടുത്തി. വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞതിൽ നിന്ന് പേര് മാറിപ്പോയതാണെന്നും അനീഷ് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ടെന്നും ബാക്കി അന്വേഷണം നടക്കേണ്ടതുണ്ടെന്നും അന്വേഷണത്തിന് സമയം ആവശ്യമുണ്ടെന്നും വിജിലൻസ് എസ് പി എസ് ശശിധരൻ പറഞ്ഞു.
ഇഡി കൊച്ചി യൂണിറ്റിലെ അസി. ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് രണ്ട് കോടി രൂപയുടെ കൈക്കൂലിക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ വകുപ്പതല അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ഇടനിലക്കാരനായ എറണാകുളം തമ്മനം വട്ടത്തുണ്ടിയിൽ വിൽസൺ വർഗീസ് (36) രണ്ടു ലക്ഷം കോഴ വാങ്ങവേ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പിന്നാലെ, രാജസ്ഥാൻ സ്വദേശിയായ മുകേഷ് കുമാർ ജെയിനും (55) കുടുങ്ങി. കോഴ ശേഖർകുമാറിന് വേണ്ടിയാണെന്ന് ഇവരാണ് വെളിപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |