പാലക്കാട്: ആമസോൺ വഴി 40,000ലധികം വിലവരുന്ന ലാപ്‌ടോപ് ഓർഡർ ചെയ്‌തിട്ട് വന്നത് മാർബിൾ. പാലക്കാട് എളമ്പുലാശ്ശേരിയിലാണ് സംഭവം. എളമ്പുലാശ്ശേരി സ്വദേശി വേണുഗോപാലിനാണ് ഒരു മാർബിൾ ഡെലിവർ ചെയ്‌തത്. ഏപ്രിൽ 26ന് വേണുഗോപാലിന്റെ മകളുടെ ഭർത്താവാണ് 40,000ലധികം രൂപാ വിലവരുന്ന ലാപ്‌ടോപ്പ് ആമസോൺ വഴി ഓർഡർ ചെയ്‌തത്. മേയ് ഒന്നിന് ഡെലിവറി ചെയ്‌തു. എന്നാൽ ആരും സ്ഥലത്തില്ലാത്തതിനാൽ മേയ് നാലിനാണ് പാക്കറ്റ് തുറന്നത്.
'പായ്‌ക്ക് അഴിച്ചപ്പോൾ ലാപ്‌ടോപ്പിന്റെ ബോക്‌സായിരുന്നില്ല ഉള്ളിലുണ്ടായിരുന്നത്. ആ ബോക്‌സ് തുറന്നതും മാർബിൾ പുറത്തുവന്നു. ' വേണുഗോപാൽ പറഞ്ഞു. കമ്പനിയിൽ വിളിച്ചപ്പോൾ മേയ് ഒൻപതിനകം അന്വേഷിച്ച് പറയാമെന്നും ശേഷം പേയ്‌മെന്റ് റിട്ടേൺ ചെയ്യാമെന്നും ആമസോണിൽ നിന്ന് അറിയിച്ചു. എന്നാൽ ഒൻപതിന് വിളിച്ചപ്പോൾ സാധാരണ ഡെലിവറി ചെയ്യുന്ന തരത്തിൽ തന്നെയാണ് അയച്ചതെന്നും പണം തിരികെ നൽകില്ലെന്നും അവർ വ്യക്തമാക്കി.
ഇതേക്കുറിച്ചുള്ള പരാതിയിൽ മറുപടിയായി തങ്ങൾ ഉണ്ടാക്കുകയോ വിൽപന നടത്തുകയോ ചെയ്യുന്നില്ലെന്നും ലാപ് കൃത്യമായി എത്തിച്ചുനൽകിയെന്നും തങ്ങൾക്ക് ചെയ്യാവുന്ന കാര്യത്തിൽ പരിമിതികളുണ്ടെന്നും ആമസോൺ കമ്പനി ഉപഭോക്തൃ കോടതിയിൽ അറിയിച്ചു. ലാപ്‌ടോപ്പ് അല്ലെങ്കിൽ അതിന് ചിലവായ പണം മടക്കികിട്ടണമെന്നാണ് വേണുഗോപാൽ കമ്പനിയോട് ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |