തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധിക തസ്തികകൾ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 552 സർക്കാർ സ്കൂളുകളിൽ 915, എയ്‌ഡഡ് മേഖലയിലെ 658 സ്കൂളുകളിൽ 1304 അധിക തസ്തികകൾ വീതമാണ് അനുവദിച്ചത്. ആകെ 1210 സർക്കാർ/എയ്ഡഡ് സ്കൂളുകളിലായി 2219 അദ്ധ്യാപക, അനദ്ധ്യാപക അധിക തസ്തികകളാണ് അനുവദിച്ചത്. 2024 ഒക്ടോബർ ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ടാവും. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാൽ മലപ്പുറം ജില്ലയുടെ അറിയിപ്പ് പിന്നീട് ഉണ്ടാകും.
2024-2025 അദ്ധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണ്ണയ പ്രകാരമാണ് നടപടി. സർക്കാർ സ്കൂളുകളിൽ അധിക തസ്തികകളിൽ തസ്തിക നഷ്ടം സംഭവിച്ച ജീവനക്കാരെ ക്രമീകരിച്ചതിനു ശേഷം മാത്രമേ പുതിയ നിയമനം നടത്താവൂ. എയ്‌ഡഡ് സ്കൂളുകളിലെ അധികതസ്തികകളിൽ, കെ.ഇ.ആർ അധ്യായം XXI ചട്ടം 7(2) അനുസരിച്ച് മാത്രമേ നിയമനം നടത്താവൂ. തസ്തിക നഷ്ടം സംഭവിച്ച സ്കൂളുകളിൽ ഈ തസ്തികയിൽ ആരും തുടരുകയോ ശമ്പളം കൈപ്പറ്റുകയോ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫീസർ / ട്രഷറി/ സ്പാർക്ക് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തേണ്ടതാണെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
എസ്.ഐ.എം.സിയിൽ പെൻഷൻ പ്രായം ഉയർത്തി
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്വയംഭരണ ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനമായ സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റ്ലി ചലഞ്ചിൽ (എസ്.ഐ.എം.സി) വിരമിക്കൽ പ്രായം 58ആക്കി. ഇ.പി.എഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുളള സ്ഥിരം ജീവനക്കാരുടെ വിരമിക്കൽ പ്രായമാണ് ഉയർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |