SignIn
Kerala Kaumudi Online
Saturday, 26 July 2025 10.11 AM IST

സസ്പെൻസ്...!

Increase Font Size Decrease Font Size Print Page

a

കേരളത്തിലെ അടുത്ത പൊലീസ് മേധാവി ആരാവുമെന്നതിൽ കടുത്ത സസ്പെൻസാണ്. മുതിർന്ന ആറ് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. ഇതിൽ നിന്ന് കേന്ദ്രം മൂന്നുപേരുടെ അന്തിമപട്ടിക സംസ്ഥാനത്തിന് തിരികെ നൽകും. ഈ പട്ടികയിൽ നിന്നാണ് ഒരാളെ പൊലീസ് മേധാവിയായി നിയമിക്കേണ്ടത്. സംസ്ഥാന സർക്കാരിന്റെ ഇഷ്ടക്കാരെ ആരെയെങ്കിലും പൊലീസ് മേധാവിയാക്കാൻ കഴിയില്ല. കേന്ദ്രം നൽകുന്ന പട്ടികയിലെ മൂന്നിൽ ഒരാളെയേ പൊലീസ് മേധാവിയാക്കാനാവൂ.

നിലവിലെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി ജൂൺ 30ന് കഴിയും. ജൂൺ ഇരുപതിന് ശേഷം ചുരുക്കപ്പട്ടികയുണ്ടാക്കാനുള്ള കേന്ദ്രസമിതി യോഗം ചേരും. യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സേനകളിലൊന്നിന്റെ മേധാവി, സംസ്ഥാന ഡി.ജി.പി, ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ് മൂന്നംഗ പട്ടികയുണ്ടാക്കുക. പരിചയ സമ്പത്തടക്കം പരിഗണിച്ച് അനുയോജ്യരായ മൂന്നുപേരെയാവും കേന്ദ്രം തിരഞ്ഞെടുക്കുക. ഇതിലൊരാളെ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവിയാക്കാം. സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം ആറംഗപട്ടിക നൽകുന്നത്. എന്നാൽ യു.പി.എസ്.സിയുടെ മൂന്നംഗ പട്ടിക ഉദ്യോഗസ്ഥരുടെ സീനിയോരിറ്റിയും പ്രവർത്തനവും സ്വഭാവശുദ്ധിയും പരിഗണിച്ചാണ് തയ്യാറാക്കുക. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത് (എസ്.പി.ജി), റവാഡ ചന്ദ്രശേഖർ (ഐ.ബി) എന്നിവർ പൊലീസ് മേധാവിയാക്കിയാൽ കേരളത്തിലേക്ക് തിരിച്ചെത്താൻ സന്നദ്ധത രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതിനാൽ അവരെയും കേരളത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളം സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് കൈമാറിയ മുതിർന്ന 6 ഐ.പി.എസുകാരുടെ പട്ടികയിലുള്ളവർ ഇവരാണ്.- നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആർ. അജിത്കുമാർ. ഇതിൽ ആദ്യ മൂന്നുപേരുകാർ അന്തിമ പട്ടികയിൽ ഉൾപ്പെടുമെന്നാണ് വിലയിരുത്തൽ. പൊലീസ് മേധാവി നിയമനത്തിന് കേന്ദ്രം നൽകുന്ന അന്തിമ പാനലിൽ വരാനിടയുള്ളത് സർക്കാരിന് അനഭിമതരായ മൂന്ന് ഉദ്യോഗസ്ഥരായിരിക്കുമെന്നാണ് സൂചന. നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ്ഗുപ്ത എന്നിവരാണ് കേന്ദ്രപട്ടികയിൽ ഉൾപ്പെടാനിടയുള്ളത്. ഇതിൽ ആരെ പൊലീസ് മേധാവിയാക്കുമെന്നതിൽ സസ്പെൻസ് തുടരുകയാണ്.

സീനിയോരിറ്റിയിൽ ഏറ്റവും മുന്നിലുള്ള ഡി.ജി.പിയും റോഡ് സുരക്ഷാ കമ്മിഷണറുമായ നിതിൻ അഗർവാളിനെ കേന്ദ്രം ഒഴിവാക്കിയാൽ അടുത്ത പൊലീസ് മേധാവി നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിൽ വിജിലൻസ് മേധാവി മനോജ് എബ്രഹാം ഇടം പിടിക്കും. കേന്ദ്രം നൽകുന്ന മൂന്നംഗ പട്ടികയിൽ നിന്നാണ് സംസ്ഥാന സർക്കാർ പൊലീസ് മേധാവിയെ നിയമിക്കേണ്ടത്. ബി.എസ്.എഫ് മേധാവിയായിരിക്കെ പാകിസ്ഥാൻ അതിർത്തിയിൽ ഭീകരരുടെയും പാക് സൈനിക കമാൻഡോകളുടെയും നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ചവരുത്തിയതിന് നിതിനെ നിർബന്ധപൂർവം കേരളാ കേഡറിലേക്ക് തിരിച്ചയച്ചിരുന്നു. അപൂർവവും അസാധാരണവുമായ നടപടിയാണിത്.

ഏറ്റവും സീനിയറായിട്ടും റോഡ് സുരക്ഷാ കമ്മിഷണറുടെ അപ്രധാന പദവിയാണ് നിതിന് നൽകിയിട്ടുള്ളത്. വിജിലൻസ്, ജയിൽ, ഫയർഫോഴ്സ് അടക്കം ഒരിടത്തും നിയമിച്ചതുമില്ല. പൊലീസ് മേധാവിയാക്കാനുള്ളവരുടെ ചുരുക്കപ്പട്ടികയുണ്ടാക്കാനുള്ള സെലക്ഷൻ കമ്മിറ്റിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിയും ഡി.ജി.പി.യുമുണ്ട്. യു.പി.എസ്.സി ചെയർമാനും കേന്ദ്രസേനകളിലൊന്നിന്റെ മേധാവിയും കേന്ദ്രആഭ്യന്തര സെക്രട്ടറിയുമാണ് മറ്റുള്ളവർ. അർദ്ധസൈനിക വിഭാഗത്തിന്റെ തലവനായിരുന്ന് ഗുരുതര വീഴ്ച വരുത്തിയതിനാൽ നിതിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കാൻ സാദ്ധ്യതയേറെയാണ്. സെലക്ഷൻ കമ്മിറ്റിയിൽ കേന്ദ്രം ഇങ്ങനെയൊരു നിർദ്ദേശം വച്ചാൽ സംസ്ഥാനം യോജിച്ചേക്കും.

അടുത്ത ജൂലായ് വരെ കാലാവധിയുള്ള നിതിനെ ഒഴിവാക്കിയാൽ 2031ജൂൺ വരെ കാലാവധിയുള്ള മനോജ് എബ്രഹാം പട്ടികയിൽ ഉൾപ്പെടും. പട്ടികയിലുള്ള റവാഡ ചന്ദ്രശേഖർ (ഐ.ബി സ്പെഷ്യൽ ഡയറക്ടർ), യോഗേഷ് ഗുപ്ത (ഫയർഫോഴ്സ് മേധാവി) എന്നിവരോട് സർക്കാരിന് മമതയില്ലാത്തതിനാൽ മനോജ് എബ്രഹാമിനെ നിയമിക്കാനുമിടയുണ്ട്. സെലക്ഷൽ കമ്മിറ്റിയിൽ കേന്ദ്രനിലപാടാവും ഇക്കാര്യത്തിൽ നിർണായകമാവുക. ചുരുക്കപ്പട്ടികയിൽ സംസ്ഥാന സർക്കാരിന്റെ വിശ്വസ്തർ ഉൾപ്പെട്ടില്ലെങ്കിൽ യു.പിയടക്കം 10 സംസ്ഥാനങ്ങളിലുള്ളതു പോലെ ഇൻ-ചാർജ്ജ് ഡി.ജി.പി.യെ നിയമിക്കാനും സാദ്ധ്യതയുണ്ട്.

നിതിന് വിനയായത്

നുഴഞ്ഞുകയറ്റം

നിതിൻ അഗർവാൾ 2023 ജൂണിൽ ബി.എസ്.എഫ് മേധാവിയായ ശേഷം കാശ്മീരിലടക്കം നുഴഞ്ഞു കയറ്റവും ആക്രമണങ്ങളും വർദ്ധിച്ചിരുന്നു. സേനയിൽ അഗർവാളിന് നിയന്ത്രണമില്ലാതായെന്നും സൈന്യവുമായും മറ്റ് സേനകളുമായും ഏകോപനം പാളിയെന്നും കേന്ദ്രം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം നിയമനം റദ്ദാക്കി കഴിഞ്ഞ ആഗസ്റ്റിൽ കേരളത്തിലേക്ക് തിരിച്ചയച്ചത്. കേന്ദ്രം കേരളത്തിലേക്ക് തിരിച്ചയച്ച നിതിനോട് സർക്കാരിന് മമതയില്ല.

റവാഡയ്ക്ക് വെല്ലുവിളി

കൂത്തുപറമ്പ്

ഡൽഹിയിൽ ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്തെ സ്പെഷ്യൽ ഡയറക്ടറായ റവാഡ ചന്ദ്രശേഖറാണ് അടുത്തയാൾ. റവാഡയോട് മതിപ്പില്ലാത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഐ.ബിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്നതിനാൽ കേന്ദ്രത്തിന്റെ ആളാണോയെന്ന ആശങ്കയാണ് ഒന്നാമത്തേത്. കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ടതിന് സസ്പെൻഷനിലായ റവാഡയെ മേധാവിയാക്കിയാലുണ്ടായേക്കാവുന്ന വിവാദമാണ് അടുത്തത്. തലശേരി എ.എസ്.പിയായിരിക്കെയാണ് 5സി.പി.എമ്മുകാരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിന് റവാഡ ഉത്തരവിട്ടത്. ജുഡീഷ്യൽ അന്വേഷണത്തിനുശേഷം ഏറെ പണിപ്പെട്ട് സർവീസിൽ തിരികെക്കയറിയ റവാഡ പിന്നീട് കേന്ദ്രസർവീസിലേക്ക് പോവുകയായിരുന്നു. തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ, റവാഡയെ പൊലീസ്‌ മേധാവിയാക്കിയാൽ രാഷ്ട്രീയമായി പ്രതിരോധത്തിലാവുമെന്നതും സർക്കാരിന് വെല്ലുവിളിയാണ്.

യോഗേഷിനോടും

സർക്കാരിന്റെ അപ്രീതി

സീനിയോരിറ്റിയിൽ മൂന്നാമതുള്ള യോഗേഷ് ഗുപ്തയെയാണ് പൊലീസ് മേധാവിയാക്കാൻ സർക്കാർ കണ്ടുവച്ചിരുന്നത്. എന്നാൽ ബിനാമി കമ്പനിയിടപാടിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയ്ക്കെതിരേ കേസെടുക്കാൻ നിർദ്ദേശിച്ചതോടെ അനഭിമതനായി. വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് ഫയർഫോഴ്സിലേക്ക് തെറിപ്പിച്ചു. അതോടെ യോഗേഷിന്റെ വഴിയടഞ്ഞ മട്ടാണ്. എം.ആർ അജിത്കുമാറിനെ എക്സൈസ് കമ്മിഷണറാക്കിയതടക്കമുള്ള ഉത്തരവുകളെല്ലാം തിരുത്തിയിട്ടും യോഗേഷിനെ ഫയർഫോഴ്സിലേക്ക് മാറ്റിയ ഉത്തരവിൽ പുനഃപരിശോധന സർക്കാർ നടത്തിയില്ല.

TAGS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.