ഭോപ്പാൽ: ഹണിമൂൺ യാത്രയ്ക്കിടെ നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇൻഡോർ സ്വദേശിയായ രാജാ രഘുവംശിയാണ് (29) കൊല്ലപ്പെട്ടത്. യുവാവിന്റെ ഭാര്യ സോനവും (25) കാമുകൻ രാജ് കുശ്വാഹയും (21) ചേർന്ന് മൂന്ന് വാടകക്കൊലയാളികളെ ഏർപ്പെടുത്തിയാണ് കൃത്യം നടത്തിയത്.
സോനത്തിനും കാമുകനും പറ്റിയ ചെറിയൊരു പിഴവാണ് കേസിൽ നിർണായകമായത്. കൊലയാളികളിലൊരാൾ സോനത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അതും മേഘാലയയിൽ സോനത്തെ കാണാതായ സ്ഥലത്തുവച്ച്. ഇതുമനസിലായതോടെ സോനം തന്നെയാണ് കൊലയ്‌ക്ക് പിന്നിലെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.
മേയ് 11നായിരുന്നു രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം. തുടർന്ന് 18ന് രഘുവംശിയെ കൊലപ്പെടുത്താനുള്ള പദ്ധതി സോനവും കാമുകനും ചേർന്ന് ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി വിശാൽ ചൗഹാൻ,അനന്ത് കുമാർ,ആകാശ് രാജ്പുത് എന്നിവരെ രാജ് വാടകയ്‌ക്കെടുത്തു.
20ന് രഘുവംശിയും സോനവും മേഘാലയയിലേക്ക് പുറപ്പെട്ടു. ഇതിനിടെ സോനം തങ്ങളുള്ള സ്ഥലത്തേക്കുറിച്ച് വിവരങ്ങൾ കൊലയാളികൾക്ക് കൈമാറി. തുടർന്ന് 23ന് സോഹ്രയിൽ നിന്ന് ദമ്പതിമാരെ കാണാനില്ലെന്ന വാർത്തയും വന്നു. ജൂൺ 2ന് രഘുവംശിയുടെ മൃതദേഹം മേഘാലയയിലെ വെയ്സാവഡോംഗ് വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയിൽനിന്ന് കണ്ടെത്തി. സോനത്തെ കണ്ടെത്തിയിരുന്നില്ല. അക്രമികൾ സോനത്തെയും ആക്രമിച്ചെന്നായിരുന്നു തുടക്കത്തിൽ പൊലീസ് കരുതിയത്.
തുടർന്ന് പൊലീസ് പഴുതടച്ചുള്ള അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഗാസിപൂരിലെ ഒരു ധാബയിൽ നിന്ന് അവശനിലയിൽ സോനത്തെ കണ്ടെത്തി. ധാബയിലെ ഉടമയുടെ അടുക്കൽ സോനം കരഞ്ഞുകൊണ്ട് ഫോൺ ആവശ്യപ്പെട്ടശേഷം സ്വന്തം വീട്ടുകാരെ വിളിക്കുകയായിരുന്നു. വീട്ടുകാർ വിവരം പൊലീസിന് കൈമാറി. കൊലപാതകത്തിൽ യുവതിക്ക് പങ്കുണ്ടെന്ന് മനസിലായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |