തൃശൂർ: പടിയൂർ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ കോട്ടയം സ്വദേശി പ്രേംകുമാർ (46) മരിച്ച നിലയിൽ. പടിയൂർ സ്വദേശി മണി (74), മകൾ രേഖ (43) എന്നിവർ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഇയാൾ. സംഭവത്തിൽ രേഖയുടെ രണ്ടാം ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ കേദാർനാഥിലെ വിശ്രമകേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ പ്രേംകുമാർ ഒളിവിൽപ്പോയിരുന്നു. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയിരുന്നു. കേദാർനാഥ് പൊലീസാണ് കേരള പൊലീസിനെ വിവരമറിയിച്ചത്. കൊലക്കേസ് അന്വേഷിക്കുന്ന ഇരിങ്ങാലക്കുട പൊലീസ് സംഘം സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
ജൂൺ ആദ്യവാരമാണ് മണിയും രേഖയും കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. രേഖയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭാര്യയുടെ സ്വഭാവത്തെ വിമർശിച്ചും കുറിപ്പ് കണ്ടെത്തി. കുടുംബ വഴക്കിനെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2019ൽ ആദ്യ ഭാര്യയായ ചേര്‍ത്തല സ്വദേശി വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ തൃശൂര്‍ സ്വദേശിയായ രേഖയെ വിവാഹം ചെയ്തത്.
പടിയൂർ പഞ്ചായത്തിന് സമീപം ഉള്ള വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ മണിയുടെ മറ്റൊരു മകളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ വന്ന് വീടിന്റെ പിറക് വശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിന്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീടിനുള്ളിൽ സാധനങ്ങൾ അലങ്കോലമായ നിലയിൽ ആയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രേംകുമാറിനെതിരെ രേഖ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സഹോദരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |