ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക വെറും 138 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. ആറ് വിക്കറ്റുകള്‍ പിഴുത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ മാസ്മരിക ബൗളിംഗ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയത്. നേരത്തെ ഓസ്‌ട്രേലിയ അവരുടെ ആദ്യ ഇന്നിംഗ്‌സില്‍ 212 റണ്‍സാണ് നേടിയിരുന്നത്. 74 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസ് രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ 32ന് രണ്ട് എന്ന നിലയിലാണ്. ആകെ ലീഡ് 106 റണ്‍സ്.
രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജ (6), കാമറൂണ്‍ ഗ്രീന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 16 റണ്‍സുമായി മാര്‍നസ് ലബുഷെയ്ന്‍, 4 റണ്‍സോടെ സ്റ്റീവന്‍ സ്മിത്ത് എന്നിവരാണ് ക്രീസില്‍. കാഗിസോ റബാഡയാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. നേരത്തെ 43ന് നാല് എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 95 റണ്‍സ് കൂടി നേടുന്നതിനിടെ ശേഷിച്ച ആറ് വിക്കറ്റുകളും നഷ്ടമായി.
45 റണ്‍സെടുത്ത ഡേവിഡ് ബെഡിംഗ്ഹാം ആണ് പ്രോട്ടീസ് നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ തെംബ ബവൂമ 36 റണ്‍സ് നേടി മടങ്ങി. ഓപ്പണര്‍ റയാന്‍ റിക്കിള്‍ടണ്‍ (16), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൈല്‍ വെറെയ്ന്‍ (13) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. എയ്ഡന്‍ മാര്‍ക്രം (0), വിയാന്‍ മള്‍ഡര്‍ (6), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (2), മാര്‍ക്കോ യാന്‍സന്‍ (0), കേശവ് മഹാരാജ് (7), കാഗിസോ റബാഡ (1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. മിച്ചല്‍ സ്റ്റാര്‍ക് രണ്ട് വിക്കറ്റുകളും ജോഷ് ഹേസില്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |