കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളിലെയും തുടർനടപടികൾ അവസാനിപ്പിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 35 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഒരു കേസ് ആവർത്തനമായിരുന്നു. ബാക്കിയുള്ള 34 കേസുകളിലെ തുടർ നടപടികളാണ് മൊഴി നൽകിയവർ സഹകരിക്കാത്തതിനാൽ അവസാനിപ്പിക്കുന്നതെന്ന് സർക്കാരിനായി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി. മനു വിശദീകരിച്ചു.
മൊഴി നൽകാൻ ആരെയും നിർബന്ധിക്കേണ്ടെന്ന് കോടതി പറഞ്ഞു. അതേസമയം, സിനിമാ പ്രവർത്തകരുടെ പരാതികൾ സ്വീകരിക്കാൻ പൊലീസിലെ നോഡൽ ഓഫീസ് പ്രവർത്തനം തുടരണമെന്നും നിർദ്ദേശിച്ചു.
സിനിമാ മേഖലയ്ക്കായി പ്രത്യേക നയ രൂപീകരണവും അതിനു തുടർച്ചയായി നിയമനിർമ്മാണവും ലക്ഷ്യമിട്ട് സിനിമാ കോൺക്ലേവ് ആഗസ്റ്റ് ആദ്യം നടക്കുമെന്ന് സർക്കാർ അറിയിച്ചു.
തുടർന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച്, ഹർജികൾ കോൺക്ലേവിന് ശേഷം പരിഗണിക്കാനായി മാറ്റി.
2022ൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ എല്ലാ സിനിമാ യൂണിറ്റിലും ആഭ്യന്തര പരാതിപരിഹാര സമിതി രൂപീകരിക്കേണ്ടതുണ്ട്. ഇതിന്റെ മേൽനോട്ടത്തിനായി വനിത കമ്മിഷന്റെ നേതൃത്വത്തിൽ കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്‌സ് 27 അംഗ സമിതിക്ക് രൂപം നൽകിയിരുന്നു. ഈ സമിതിയുടെ സുഗമമായ പ്രവർത്തനത്തിന് മാർഗ നിർദ്ദേശങ്ങൾ ആവശ്യമാണെന്ന് വനിത കമ്മിഷന്റെ അഭിഭാഷക ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളടക്കം കോടതി വിശദമായി പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |