വയനാട്: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്ന് പിവി അൻവർ. യുഡിഎഫ് പ്രവേശനം ചർച്ച ചെയ്ത് സമയം കളയാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ച് സിപിഎം ചർച്ച ചെയ്തതിൽ സന്തോഷമുണ്ടെന്നും പിവി അൻവർ കൂട്ടിച്ചേർത്തു. വയനാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കും. തൃണമൂൽ കോൺഗ്രസ് മുന്നണിയെ നയിക്കും. യുഡിഎഫ് പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാൻ ഇല്ല. തന്നോട് ആരും ഒരു ചർച്ചയും നടത്തിയിട്ടില്ല, യുഡിഎഫ് നേതാക്കളുടെ മാദ്ധ്യമങ്ങളിലെ പ്രതികരണങ്ങൾക്ക് മറുപടി പറയാനില്ല. എന്നെക്കുറിച്ച് സിപിഎം ചർച്ച ചെയ്തതിൽ സന്തോഷം.
പിണറായി സർക്കാർ ദുരന്തത്തിൽ നിന്ന് മുതലെടുപ്പ് നടത്തുകയാണ്. മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് നിർമിക്കുന്നത് ഊരാളുങ്കലാണ്. ഊരാളുങ്കലിന്റെ നടത്തിപ്പ് സി പി എം നേതാക്കൾക്കാണ്. പുനരധിവാസത്തിൽ സഹായിക്കാൻ വന്ന സംഘടനകളെ സർക്കാർ അടിച്ചോടിച്ചു. വൻഭൂമി മാഫിയയാണ് ഇതിന് പിന്നിലുള്ളത്.
ചൂരൽമല പോലെ സർക്കാർ വില്ലനായ മറ്റാരു ദുരന്തം വേറെ ഉണ്ടാകില്ല. 776 കോടി രൂപ ജനങ്ങൾ സർക്കാരിന് നൽകി. എന്നിട്ടും ജനങ്ങൾക്ക് സഹായം നൽകിയില്ല. വീട് വേണ്ടെന്ന് എഴുതിക്കൊടുത്ത് കുടുംബങ്ങൾ 15 ലക്ഷം വാങ്ങി പോവുകയാണ്. കവളപ്പാറയിലെ പ്രശ്നങ്ങൾ ആറ് മാസം കൊണ്ട് പരിഹരിച്ചതാണ്. എന്നാൽ വയനാട് വിഷയം അങ്ങനെയല്ല. ഇവിടത്തെ പ്രശ്നം പ്രതിപക്ഷം ഏറ്റെടുക്കുന്നില്ല. ഈ വിഷയത്തിൽ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണ്'- പിവി അൻവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |