തിരുവനന്തപുരം: സഹജീവികളെ ചതിച്ച് കെണിയിലാക്കി കൊന്നു തിന്നുന്ന 'ഓറഞ്ച് പൂച്ച". നിർമ്മിത ബുദ്ധിയിൽ തയ്യാറാക്കി ഇൻസ്റ്റഗ്രാമിലിടുന്ന അക്രമവാസന വർദ്ധിപ്പിക്കുന്ന ഇത്തരം വീഡിയോകളുടെ കാഴ്‌ചക്കാർ കുട്ടികളാണ്. അതിന്റെ ആശങ്കയിലാണ് രക്ഷിതാക്കളും അദ്ധ്യാപകരും.
പൂച്ച ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നൽകി മയക്കി കൊല്ലുന്നതാണ് ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം. പൂച്ചയ്‌ക്ക് നായകപരിവേഷം നൽകുന്ന കഥകളും പാട്ടുകളുമെല്ലാം ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗിലാണ്.
'ക്ലാസിലെ ഒരു കുട്ടി ദിവസവും മറ്റുള്ളവരെ പേനയ്‌ക്ക് കുത്തുന്നത് ശ്രദ്ധയിൽ പെട്ടു. മറ്റുള്ളവർ കരയും വരെ അത് തുടരും. വഴക്കുപറഞ്ഞാലും കൂസലില്ല. രക്ഷിതാക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി നിരന്തരം ഇൻസ്റ്റഗ്രാമിലെ നെഗറ്റീവ് വീഡിയോകൾ കാണാറുണ്ടെന്ന് പറഞ്ഞത്". തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ് അദ്ധ്യാപികയുടെ വാക്കുകളാണ്. ഒരുവട്ടം കണ്ടാൽ ഭക്ഷണം കഴിക്കാനും ഉറങ്ങാനുമൊക്കെ ഈ വീഡിയോകൾ കാണണമെന്ന് കുട്ടികൾ വാശിപിടിക്കും.
പെരുമാറ്റ വൈകല്യമുണ്ടാകും
ഇൻസ്റ്റഗ്രാമിൽ കോടിക്കണക്കിന് പേരാണ് ഇത്തരം വീഡിയോകൾ കാണുന്നത്. മുതിർന്നവരിലും ഇത്തരം വീഡിയോകൾ പെരുമാറ്റ വൈകല്യവും അമിതമായ ഉത്കണ്ഠയും സൃഷ്ടിക്കുന്നുണ്ട്. മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുന്ന നാർസിസിസ്റ്റിക്ക് സ്വഭാവവും സൃഷ്ടിക്കും. ഉത്തരേന്ത്യയിൽ നിന്നുള്ള വ്യാജ പ്രൊഫൈലുകളിലൂടെയാണ് അധികം വീഡിയോകളും പുറത്തിറക്കുന്നത്.
കുട്ടികൾക്ക് ഇൻസ്റ്റഗ്രാം നൽകരുത്
1. ഇൻസ്റ്റഗ്രാമുൾപ്പെടെയുള്ള ആപ്പുകളിൽ പാരന്റൽ കൺട്രോൺ ഫീച്ചറിടുക
2. പതിനാലുവയസിന് കാഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റഗ്രാം നൽകരുത്
3. പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങൾ പോലും രക്ഷിതാക്കൾ അദ്ധ്യാപകരെ അറിയിക്കണം
'ചടുല വേഗതയിൽ കാണുന്ന അക്രമസ്വഭാവമുള്ള വീഡിയോകൾ കുട്ടികൾ അനുകരിക്കും. കുട്ടികൾ ഏകാഗ്രതക്കുറവുണ്ടാവും. ചെറിയ കുട്ടികൾ ഇത്തരം വീഡിയോകൾ കാണുന്നത് നിയന്ത്രിക്കണം".
- ഡോ. അരുൺ ബി. നായർ, പ്രൊഫസർ, സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളേജ് തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |