വാഷിംഗ്ടൺ: യുഎസിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 104 ആയി. മരിച്ചവരിൽ 28 പേർ കുട്ടികളാണ്. കെർ കൗണ്ടിയിൽ ഗ്വാഡലപ് നദിക്കരയിലെ സമ്മർ ക്യാമ്പിൽ നിന്ന് കാണാതായ 10 കുട്ടികളെയും ഒരു കൗൺസിലറെയും കണ്ടെത്താനായിട്ടില്ല. ഇവർ അടക്കം ഒഴുക്കിൽപ്പെട്ട 41 പേർക്കായി തെരച്ചിൽ തുടരുകയാണ്. പ്രളയ ബാധിത മേഖല യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്ദർശിച്ചേക്കുമെന്നാണ് വിവരം.
ശക്തമായ മഴയ്ക്ക് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെയാണ് മദ്ധ്യ ടെക്സസിൽ പ്രളയമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. പ്രദേശത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈന്യത്തിന്റെ ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ചാണ് പ്രധാനമായും തെരച്ചിൽ നടത്തുന്നത്. ഇതുവരെ 850ൽ അധികം പേരെ രക്ഷപ്പെടുത്തി.
ശക്തമായ മഴയ്ക്ക് പിന്നാലെ ഗ്വാഡലപ് നദി അപ്രതീക്ഷിതമായി കരകവിഞ്ഞതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. ആയിരത്തിലധികം പേരെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു. മിന്നൽ പ്രളയത്തെത്തുടർന്ന് നിരവധി വീടുകളും മരങ്ങളും വാഹനങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. വരും ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. കാണാതായവർക്കായി അധികൃതർ തെരച്ചിൽ ശക്തമാക്കി. അതേസമയം, പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് പ്രാദേശിക അധികൃതർ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |