തിരുവനന്തപുരം : കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് ഉൾപ്പെടെ 27പേർ റിമാൻഡിൽ. ഇന്ന് എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു.
പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി 28 നേതാക്കൾക്കും, കണ്ടാലറിയാവുന്ന 1000 പേർക്കുമെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കേസിൽ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. സർവകലാശാല ആസ്ഥാനത്തെ പൂട്ടുകളും ഗ്രില്ലുകളും തകർത്ത് 10,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നും ഏഴ് പൊലീസുകാരെ പരിക്കേൽപ്പിച്ചെന്നുമാണ് കേസ്.
ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനും തകർക്കാനുമുള്ള ആർ.എസ്.എസ് ഗൂഢനീക്കത്തിനെതിരെ ഇന്ന് ക്യാമ്പസുകളിലും സ്‌കൂളുകളിലും വിദ്യാർത്ഥികൾ തെരുവിലിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമുള്ള കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. മൂന്ന് മണിക്കൂർ സമരം ചെയ്തപ്പോൾ സിസാതോമസിന്റെ ജോലി തടസപ്പെട്ടെന്നാണ് പറയുന്നത്. ഉദ്യോഗസ്ഥരെ ജോലി ചെയ്യാൻ അനുവദിക്കാത്തത് സിസാതോമസും മോഹനൻ കുന്നുമ്മേലും അവരെ നിയന്ത്രിക്കുന്ന ഗവർണറുമാണ്.ഉന്നത വിദ്യാഭ്യാസമേഖലയെ വർഗീയശക്തികൾക്ക് അടിയറവയ്ക്കാനാകില്ല. യോഗ്യതയില്ലാത്ത വൈസ്ചാൻസലറെ നിയമിക്കാനും അനുവദിക്കില്ലെന്ന് ശിവപ്രസാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |