ന്യൂഡൽഹി: യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ചർച്ചകൾ തുടരുകയാണ്. കഴിഞ്ഞ ദിവസം നിമിഷപ്രിയയ്‌ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‌ദോ മഹ്‌ദിയുടെ സഹോദരൻ അബ്ദുൽഫത്താ മഹ്ദി വ്യക്തമാക്കിയത് ചർച്ചകൾ കൂടുതൽ പ്രതിസന്ധിയിലാക്കി.
ശിക്ഷ നടപ്പാക്കാൻ തീയതി തീരുമാനിച്ചശേഷം മാറ്റിവച്ചത് ഏറെ ദൗർഭാഗ്യകരമാണെന്നും ശിക്ഷ നടപ്പാക്കിയാൽ മാത്രമേ തങ്ങൾക്ക് നീതി ലഭിക്കൂവെന്നും സഹോദരൻ ഫേസ്ബുക്കിൽ കുറിച്ചു. സമൂഹമാദ്ധ്യമങ്ങളിലെ വിദ്വേഷപ്രചാരണം ചർച്ചയ്ക്ക് തടസമുണ്ടാക്കുന്നുണ്ടെന്നും അഖിലേന്ത്യ സുന്നി ജം ഇയ്യത്തൂൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസല്യാരുടെ ഓഫീസ് വ്യക്തമാക്കി.
ദയാധനത്തിനാണ് മിക്ക ഇന്ത്യൻ മാദ്ധ്യമങ്ങളും പ്രാധാന്യം നൽകിയതെന്നും വാസ്തവത്തിൽ തലാലിന്റെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭിക്കുകയാണ് പ്രധാനമെന്നും യെമനിൽ മദ്ധ്യസ്തശ്രമങ്ങൾക്ക് നേരത്തെ തന്നെ രംഗത്തുള്ള മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. തലാലിന്റെ കുടുംബം ഏറ്റവും ആദരിക്കുന്ന സൂഫി ഗുരു ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹഫീളിനെ അവഹേളിച്ചുള്ള ചില വാർത്തകൾ യെമനിൽ പ്രചരിച്ചതും തിരിച്ചടിയാണെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കമ്മിറ്റിയും കുറ്റപ്പെടുത്തി. തലാലിന്റെ കുടുംബവുമായി ചർച്ചയ്ക്ക് പല മാർഗങ്ങളിലൂടെ ശ്രമം തുടരുന്നുവെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്.
2017ലാണ് നിമിഷപ്രിയ തലാൽ അബ്‌ദോ മഹ്‌ദിയെ കൊലപ്പെടുത്തിയത്. നഴ്‌സായിരുന്നു നിമിഷപ്രിയ യെമനിൽ മഹ്‌ദിയുമായി ചേർന്ന് ഒരു ക്ലിനിക്ക് ആരംഭിച്ചിരുന്നു. ഇയാൾ നിരന്തരം നിമിഷപ്രിയയെ മാനസിക പീഡനത്തിനും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. നിമിഷപ്രിയയെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തു. പാസ്പോര്‍ട്ട് പിടിച്ചുവച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചു.
നിമിഷപ്രിയയുടെ സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. തുടർന്ന് മഹ്‌ദിയെ മയക്കുമരുന്ന് കുത്തിവച്ച് മയക്കിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, മരുന്ന് ഫലപ്രദമായില്ല. തലാൽ മയക്കുമരുന്നിന് അടിമയായതിനാലായിരുന്നു ഇത്. ശേഷം വീണ്ടും മരുന്ന് കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |