തിരുവനന്തപുരം: കർക്കടകവാവ് ബലിതർപ്പണത്തിന് ഏകീകൃതഫീസ് നിശ്ചയിക്കാൻ ദേവസ്വംബോഡിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ബലിതർപ്പണ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവല്ലം പരശുരാമക്ഷേത്രത്തിൽ നടന്ന വിവിധ വകുപ്പുകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവല്ലം ക്ഷേത്രത്തിനു സമീപം സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പൊലീസും മോട്ടോർവാഹനവകുപ്പും ഇടപെടണം. ബലിതർപ്പണത്തിനെത്തുന്നവർക്ക് വെള്ളം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ദേവസ്വംബോർഡ് ഉറപ്പാക്കക്കണം.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ താമസസൗകര്യം ഉൾപ്പെടെയുള്ള പരാതികൾ പരിഹരിക്കും. ശംഖുംമുഖത്ത് മത്സ്യബന്ധനബോട്ടുകൾ മാറ്റുന്നതിന് ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് സുരക്ഷാ സംവിധാനമൊരുക്കണം. ആവശ്യമെങ്കിൽ സ്‌കൂബ സംഘങ്ങളെയും ലൈഫ് ഗാർഡുകളെയും പൊലീസിനെയും വിന്യസിക്കണം. ആരോഗ്യവകുപ്പിന്റെ മൊബൈൽടീമും സി.പി.ആർ സൗകര്യങ്ങളോടുകൂടിയ സെന്ററും ബലിതർപ്പണ പരിസരത്ത് ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
നഗരസഭ ഇടപെടണം
ബലിതർപ്പണകേന്ദ്രങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യമൊഴിവാക്കാൻ നഗരസഭയും പൊലീസും ഇടപെടണം. തിരുവല്ലം ക്ഷേത്രപരിസരത്തെ മഴവെള്ളക്കെട്ട് ഒഴിവാക്കാൻ ഇറിഗേഷൻവകുപ്പ് നടപടികൾ സ്വീകരിക്കണം. ജലജന്യരോഗ സാദ്ധ്യത മുന്നിൽകണ്ട് തിളപ്പിച്ചാറ്റിയ വെള്ളം വിതരണം ചെയ്യണം. തിരുവല്ലം, ശംഖുംമുഖം, അരുവിക്കര, വർക്കല, തിരുമുല്ലവാരം, ആലുവ ഉൾപ്പെടെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ദേവസ്വംബോഡ് ഉറപ്പാക്കും.
വാവ് ദിവസം രാവിലെ മുതൽ ഉച്ചവരെ മദ്യശാലകൾ അടയ്ക്കാൻ നടപടികൾ സ്വീകരിക്കണം. മാലിന്യസംസ്‌കരണം, റോഡുകളുടെ അറ്റകുറ്റപ്പണികൾ, പാർക്കിംഗ് സൗകര്യങ്ങൾ ബയോടോയ്ലറ്റുകളുടെ വിന്യാസം, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, ആവശ്യമെങ്കിൽ കുടിവെള്ളടാങ്കറുകളുടെ വിന്യാസം തുടങ്ങിയവ സമയബന്ധിതമായി നടപ്പിലാക്കാൻ നഗരസഭകളും ജില്ലാഭരണകൂടങ്ങളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |