തിരുവനന്തപുരം: സാങ്കേതിക തകരാറുകൾ കാരണം ഒരു മാസത്തിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുകെയുടെ എഫ് 35 യുദ്ധവിമാനം കുടുങ്ങിക്കിടക്കുന്നു. ജൂലായ് 6 ന്, തകരാർ പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് സംഘം തിരുവനന്തപുരത്ത് എത്തി യുദ്ധവിമാനത്തെ എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റിയിരുന്നു. വിമാനത്തിന്റെ നിർമ്മാതാക്കളായ അമേരിക്കൻ കമ്പനി ലോക്ക്ഹീഡ് മാർട്ടിന്റെയും ബ്രിട്ടീഷ് സേനയിലെ എഞ്ചിനിയർമാരുമാണ് എത്തിയത്. വിമാനത്തിന്റെ സാങ്കേതിക തകരാർ ഏകദേശം പരിഹരിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ.
യുദ്ധവിമാനം തിരുവനന്തപുരത്ത് തുടരുന്നതിനാൽ ബ്രിട്ടീഷ് സേന വിമാനത്താവളത്തിന് പാർക്കിംഗ് ഫീസ് നൽകേണ്ടതുണ്ട്. ഇപ്പോഴിതാ ഇതുവരെ പാർക്കിംഗ് ഇനത്തിൽ വിമാനത്താവളത്തിന് ലഭിച്ച കണക്ക് പുറത്തുവന്നിരിക്കുകയാണ്. ഒരു ദിവസം ബ്രിട്ടീഷ് സേന വിമാനത്താവളത്തിന് നൽകേണ്ട തുക 26,261 രൂപയാണ്. ജൂൺ 14 മുതൽ അവിടെ പാർക്ക് ചെയ്ത വിമാനത്തിന് 33 ദിവസത്തേക്ക് 8.6 ലക്ഷം രൂപ നൽകിയെന്നാണ് റിപ്പോർട്ട്.
നിലവിൽ യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി 24 അംഗങ്ങളാണ് തിരുവനന്തപുരത്ത് തുടരുന്നത്. ഇവരിൽ 14 പേർ സാങ്കേതിക വിദഗ്ദരാണ്. പത്ത് പേർ വിമാനത്തിന്റെ ക്രൂ അംഗങ്ങളാണ്. യുദ്ധവിമാനത്തിന്റെ പ്രശ്നം പരിശോധിച്ച്, അത് ഇവിടെ നിന്ന് പരിഹരിക്കാൻ കഴിയുമോ അതോ പൊളിച്ചുമാറ്റി യുകെയിലേക്ക് കൊണ്ടുപോകുമോ എന്ന കാര്യം ഈ സംഘമാണ് തീരുമാനിക്കുക.
വിമാനത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിനും ഇന്ത്യൻ വ്യോമസേന സാദ്ധ്യമായ എല്ലാ പിന്തുണയും നൽകിവരുന്നുണ്ട്. ജൂൺ 14നാണ് വിമാനം ഇന്ധനം കുറവായതും സാങ്കേതിക തകരാറും കാരണം നിലത്തിറക്കിയത്. ബ്രിട്ടീഷ് പാർലമെന്റിൽ പോലും വിമാനം തിരുവനന്തപുരത്ത് കിടക്കുന്നത് ചർച്ചയായിരുന്നു. ഇതോടെയാണ് വിമാനം ഹാംഗറിലേക്ക് മാറ്റി തകരാർ പരിഹരിക്കാൻ ബ്രിട്ടീഷ് സൈന്യം തീരുമാനിച്ചത്.
അത്യാധുനികവും അതീവ സുരക്ഷാസംവിധാനവുമുള്ള വിമാനത്തെ മറ്റൊരു രാജ്യത്തെ ഹാംഗറിലേക്ക് മാറ്റുന്നതിനോട് സൈന്യത്തിന് ആദ്യം യോജിപ്പില്ലായിരുന്നു. അമേരിക്കൻ നിർമിതമായ അഞ്ചാം തലമുറ യുദ്ധവിമാനം നാറ്റോ സഖ്യത്തിലുൾപ്പെടാത്ത മറ്റൊരു രാജ്യത്തിനും ലഭിച്ചിട്ടില്ല. അതിനാൽ സാങ്കേതികവിദ്യ ചോരുമെന്ന ആശങ്കയിലാണ് വിമാനം ഹാംഗറിലേക്ക് മാറ്റാതിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |