SignIn
Kerala Kaumudi Online
Sunday, 27 July 2025 8.13 PM IST

കന്യാസ്‌ത്രീകളുടെ അറസ്റ്റിൽ പ്രധാനമന്ത്രി ഇടപെടണം, പിന്നിൽ  ബജ്‌റംഗ്‌‌ദൾ  ആകാമെന്ന് സിബിസിഐ

Increase Font Size Decrease Font Size Print Page
vandana-francis

റായ്‌പൂർ: ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്ന ആവശ്യവുമായി കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഒഫ് ഇന്ത്യ (സിബിസിഐ). കേസ് കെട്ടിച്ചമച്ചതാണെന്നാണ് സിബിസിഐ ആരോപിക്കുന്നത്. കന്യാസ്ത്രീകൾക്കുവേണ്ടി നാളെ കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നും സിബിസിഐ അറിയിച്ചു.

വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ചത് ബജ്‌റംഗ്‌‌ദൾ ആകാമെന്നും രാജ്യവിരുദ്ധരായ ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സിബിസിഐ വക്താവ് ആവശ്യപ്പെട്ടു. സഭാ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ഈയിടെയായി അക്രമസംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉടനടി വിഷയത്തിൽ ഇടപെടണം സിബിസിഐ വ്യക്തമാക്കി.

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ പെൺകുട്ടികളെ നിർബന്ധിച്ചുവെന്നും കന്യാസ്ത്രീകൾക്ക് യാത്രാരേഖകളില്ലായിരുന്നുവെന്ന ആരോപണങ്ങൾ വ്യാജമാണെന്നും സിബിസിഐ വനിതാ കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ പ്രതികരിച്ചു. സഭാ നേതൃത്വം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. സിബിസിഐ അദ്ധ്യക്ഷൻ ആൻഡ്രൂസ് താഴത്തും ജനറൽ സെക്രട്ടറിയും ഡൽഹി ആർച്ച് ബിഷപ്പുമായ അനിൽ കൂട്ടോയും മുതിർന്ന മന്ത്രിമാരെ നേരിട്ടുകണ്ട് പരാതി അറിയിച്ചേക്കുമെന്നാണ് വിവരം.

തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഒരു സംഘം ആളുകളുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. കന്യാസ്ത്രീകൾ മനുഷ്യക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് ആളുകൾ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്‌ചയായിരുന്നു സംഭവം.

ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ സഹായത്തിനായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇവിടെ പെൺകുട്ടികൾ കന്യാസ്ത്രീകളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചെങ്കിലും പെൺകുട്ടികളുടെ കൈവശം പ്ലാറ്റ്ഫോം ടിക്കറ്റില്ലായിരുന്നു. തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് തങ്ങളെ കൂട്ടാൻ കന്യാസ്ത്രീകൾ എത്തുന്നുണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞത്. എന്നാൽ ഇത് ടിടിഇ വിശ്വാസത്തിലെടുത്തില്ല. തുടർന്ന് പ്രാദേശിക പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.

മനുഷ്യക്കടത്താണ് നടക്കുന്നതെന്നും പെൺ‌കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കൊണ്ടുപോവുകയാണെന്നും ആളുകൾ ആരോപിക്കുകയായിരുന്നു. ഇതോടെ റെയിൽവേ സ്റ്റേഷനിൽ‌ വലിയ പ്രതിഷേധം ഉണ്ടായി. കന്യാസ്ത്രീകളോടൊപ്പം ഒരു സഹായിയും ഉണ്ടായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും ഒരു ആശുപത്രിയിലെ ജോലിക്കായാണ് പോകുന്നതെന്നും പെൺകുട്ടികൾ പറഞ്ഞിരുന്നു. കൂടാതെ മാതാപിതാക്കളിൽ നിന്നുള്ള സമ്മതപത്രവും തിരിച്ചറിയൽ രേഖകളും പെൺകുട്ടികൾ‌ ആളുകളെ കാണിച്ചിരുന്നു. എന്നാൽ കൂടുതൽ അന്വേഷണത്തിനായി കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. നിലവിൽ പെൺ‌കുട്ടികളുടെ സംരക്ഷണം വനിതാ ക്ഷേമ സംരക്ഷണ സമിതി ഏറ്റെടുത്തിരിക്കുകയാണ്.

TAGS: CBCI, SISTERS, BAJRANG DAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.