കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരെ പാർപ്പിച്ചിരിക്കുന്ന പഴയ ബ്ളോക്കുകൾക്ക് കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും സുരക്ഷാഭീഷണിയുണ്ടെന്നും ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. ഇത്തരം കെട്ടിടങ്ങൾ ജയിൽച്ചാട്ടത്തിന് സഹായിക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിൽ പത്ത് പഴയ ബ്ളോക്കുകളും ഒരു പുതിയ ബ്ളോക്കുമാണുള്ളത്. പഴയ ബ്ളോക്കുകളിലെ ഓടുമേഞ്ഞ മേൽക്കൂരയിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് പ്ളാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയിട്ടുണ്ട്. കൊടുംകുറ്റവാളികളെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പാർപ്പിക്കുന്ന പത്താം നമ്പർ ബ്ളോക്കും ജീർണിച്ച അവസ്ഥയിലാണ്. റിപ്പർ ജയാനന്ദൻ ഇതേ ബ്ളോക്കിൽ നിന്നാണ് തടവുചാടിയത്. മറ്റൊരു തടവുകാരനും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ പദ്ധതിയിട്ടതായി വിവരം ലഭിച്ചതായി രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തുകടക്കാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ജയിൽച്ചാട്ടത്തിന് ജീവനക്കാരോ സഹതടവുകാരോ സഹായിച്ചതിന് തെളിവില്ല. സെല്ലിൽ തുണിയെത്തിയതിൽ ആശയക്കുഴപ്പമുണ്ട്. ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് അസാമാന്യ കരുത്തുണ്ട്. അഴികൾ മുറിച്ചതിൽ ശാസ്ത്രീയ പരിശോധന വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരുടെയും സഹതടവുകാരുടെയും മൊഴിയെടുത്തിരുന്നു. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന പത്താം നമ്പർ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജയിൽ വകുപ്പിന്റെ ആഭ്യന്തര അന്വേഷണവും പൂർത്തിയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |