കൊല്ലം: തേവലക്കര ബോയ്സ് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു എസിനെ സസ്‌പെൻഡ് ചെയ്തു.ക്ലാസ് മുറിയോട് ചേർന്ന തകര ഷെഡിന് മുകളിൽ വീണ കൂട്ടുകാരന്റെ ചെരിപ്പ് എടുക്കാൻ കയറിയ മിഥുൻ മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. ഏറെ നാളായി വൈദ്യുതി ലൈൻ അപകടകരമായ നിലയിലായിട്ടും അധികൃതർ അനങ്ങിയിരുന്നില്ല.
എട്ട് വർഷം മുൻപ് താൽക്കാലികമായി കെട്ടിയ ഷെഡിനും അനുമതിയുണ്ടായിരുന്നില്ല. മിഥുൻ മരിച്ചതിനു പിന്നാലെ തന്നെ സ്കൂളിലെ പ്രധാനാദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തിരുന്നു. തേവലക്കര ബോയ്സ് സ്കൂൾ മാനേജ്മെന്റിനെ പിരിച്ചുവിട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചിരുന്നു. സ്കൂളിന്റെ ഭരണം വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്.
മിഥുന്‍റെ മാതാപിതാക്കള്‍ക്ക് സഹായധനം നൽകാൻ മന്ത്രിസഭ യോഗം ഇന്നലെ തീരുമാനമെടുത്തിരുന്നു. കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനമായത്. കെഎസ്ഇബി നേരത്തെ അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അടിയന്തര സഹായം ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. തേവലക്കര സ്കൂള്‍ മാനേജ്മെന്റ് പത്ത് ലക്ഷം രൂപയും കുടുംബത്തിന് കൈമാറിയിരുന്നു. മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്സ് ആന്റ് ഗെയിഡ്‌സിന്റെ ആഭിമുഖ്യത്തിൽ വീട് നിർമിച്ച് നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |